മസ്തിഷ്ക ജ്വരം കണ്ടെത്താൻ കേരളത്തിന് സ്വന്തം ലാബ്; ആദ്യ സ്ഥിരീകരണം നടത്തി


● പുതിയ മോളിക്യുലാർ ലാബ് പ്രവർത്തനം തുടങ്ങി.
● അക്കാന്തമീബ എന്ന അമീബയെ കണ്ടെത്തി.
● ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
● മരണനിരക്ക് 97% നിന്ന് 23% ആയി കുറച്ചു.
● തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം.
● ചികിത്സയ്ക്കും ഗവേഷണത്തിനും സഹായകരമാകും.
● സമഗ്ര ആക്ഷൻ പ്ലാൻ തയ്യാറാക്കി.
തിരുവനന്തപുരം: (KVARTHA) അമീബിക് മസ്തിഷ്ക ജ്വരം (അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ്) കണ്ടെത്താനായി സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാർ ലാബിലൂടെ ആദ്യത്തെ അമീബയുടെ രോഗ സ്ഥിരീകരണം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മനുഷ്യരിൽ മസ്തിഷ്ക ജ്വരം ഉണ്ടാക്കുന്ന അഞ്ച് തരം അമീബകളെ (Naegleria fowleri, Acanthamoeba sp., Vermamoeba vermiformis, Balamuthia mandrillaris, Paravahlkampfia francinae) കണ്ടെത്താനുള്ള പി.സി.ആർ. ലാബ് സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ സജ്ജമാക്കിയിരുന്നു. ഇതിലാണ് അക്കാന്തമീബ (Acanthamoeba) എന്ന അമീബയെ കണ്ടെത്തി സ്ഥിരീകരിച്ചത്.
നേരത്തെ പി.ജി.ഐ. ചണ്ഡിഗഢിലായിരുന്നു അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്ത് തന്നെ രോഗ സ്ഥിരീകരണം സാധ്യമായതോടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഇത് ഏറെ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. അമീബിക് മസ്തിഷ്ക ജ്വരം പ്രതിരോധത്തിൽ കേരളം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ആഗോള തലത്തിൽ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 23 ശതമാനമായി കുറയ്ക്കാൻ സാധിച്ചു. ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും സമയബന്ധിതമായ മികച്ച ചികിത്സയിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാനായത്.
രോഗവ്യാപനം തടയുന്നതിനും രോഗനിർണയത്തിനും ചികിത്സയ്ക്കും വേണ്ടിയുള്ള സമഗ്ര ആക്ഷൻ പ്ലാനാണ് തയ്യാറാക്കിയിട്ടുള്ളത്. മസ്തിഷ്ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക് മസ്തിഷ്ക ജ്വരം നിർണയിക്കാനുള്ള പരിശോധന കൂടി നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിന് പുറമെ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും കോഴിക്കോട് മെഡിക്കൽ കോളേജിലെയും മൈക്രോബയോളജി വിഭാഗങ്ങളെ കൂടി അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ രോഗ നിർണയത്തിനുള്ള വിദഗ്ധ അന്വേഷണ കേന്ദ്രങ്ങളായി വികസിപ്പിച്ചെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മസ്തിഷ്ക ജ്വരത്തെ ചെറുക്കാൻ കേരളത്തിൻ്റെ പുതിയ നീക്കം! ഈ വാർത്ത പങ്കുവെച്ച് ആരോഗ്യരംഗത്തെ മുന്നേറ്റങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ പങ്കുവെക്കൂ.
Article Summary: Kerala's new molecular lab successfully identifies first amoeba causing brain fever.
#KeralaHealth #BrainFever #AmoebicMeninjoencephalitis #VeenaGeorge #MedicalBreakthrough #PublicHealth