Congress | അധ്യക്ഷൻ മാറിയതോടെ കോൺഗ്രസിന് ഭാഗ്യവും കൈവന്നു; പ്രായത്തെ മറന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗ നയിച്ചപ്പോൾ ശക്തമായ തിരിച്ചുവരവ്
![With the arrival of the new president, the fortunes of the Congress changed](https://www.kvartha.com/static/c1e/client/115656/uploaded/0fb612064d3089a8a998b8c79d74eb13.jpg?width=730&height=420&resizemode=4)
തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന് കൃത്യമായ പദ്ധതിയുണ്ടായിരുന്നു
ന്യൂഡെൽഹി: (KVARTHA) 2014ലെയും 2019ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെ ഏറ്റവും മോശം പ്രകടനത്തിൽ നിന്ന് കരകയറി മികച്ച പ്രകടനമാണ് കോൺഗ്രസ് കാഴ്ചവെക്കാൻ പോകുന്നത്. ഇതിന് പല കാരണങ്ങളും നിരത്തുന്നു, അതിൽ അധ്യക്ഷ സ്ഥാനത്തെ മാറ്റവും മല്ലികാർജുൻ ഖാർഗെയുടെ നിലപാടുകളും ചർച്ചയായിട്ടുണ്ട്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് സോണിയ ഗാന്ധിയും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുമായിരുന്നു പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 44 സീറ്റുകൾ ലഭിച്ചപ്പോൾ 2019ലെ പൊതുതെരഞ്ഞെടുപ്പിൽ രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർട്ടിക്ക് 52 സീറ്റുകളാണ് നേടാനായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോശം പ്രകടനം നടത്തിയെങ്കിലും കോൺഗ്രസ് രണ്ടാം സ്ഥാനത്തു തുടർന്നു. അതേസമയം, മറ്റൊരു നേതാവിന് പ്രസിഡൻ്റ് സ്ഥാനം നൽകാനുള്ള തന്ത്രമാണ് ഗാന്ധി കുടുംബം ഇതിനിടയിൽ സ്വീകരിച്ചത്.
2022ൽ കോൺഗ്രസിൻ്റെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നു. ഒരു വശത്ത് മല്ലികാർജുൻ ഖാർഗെയും മറുവശത്ത് ശശി തരൂരും മത്സരരംഗത്തുണ്ടായിരുന്നു. എന്നിരുന്നാലും, കോൺഗ്രസ് അധ്യക്ഷ പദവി ഗാന്ധി കുടുംബത്തിൻ്റെ പിന്തുണയോടെ മല്ലികാർജുൻ ഖാർഗെയ്ക്ക് ലഭിച്ചു. മുതിർന്ന രാഷ്ട്രീയക്കാരനായ ഖാർഗെ സ്വാതന്ത്ര്യത്തിന് അഞ്ച് വർഷം മുമ്പ് ജനിച്ചയാളാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പായിരുന്നു അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന് കൃത്യമായ പദ്ധതിയുണ്ടായിരുന്നു. ബിജെപിയുടെ അജണ്ടയ്ക്ക് പിറകെ പോകുന്നതിന് പകരം കോണ്‍ഗ്രസ് തിരികൊളുത്തിയ പ്രചാരണത്തിന് പിന്നാലെ ബിജെപിയെ കൊണ്ടുവരാൻ ഖാർഗെയുടെ നേതൃത്വത്തിന് കഴിഞ്ഞു. പ്രായത്തെ മറന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗയെയും ഊർജവുമായി രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമെല്ലാം ഒത്തുചേർന്നപ്പോൾ 10 വർഷത്തിന് ശേഷം കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണ് കാണുന്നത്.