LS Result | ജില്ലാ സെക്രട്ടറിമാരെ മണ്ഡലം പിടിച്ചെടുക്കാന്‍ കളത്തിലിറക്കിയത് അമ്പേപാളി; തൊട്ടതെല്ലാം പിഴച്ച് സിപിഎം സംസ്ഥാന നേതൃത്വം
![three district secretaries of cpm lost in the lok sabha elec](https://www.kvartha.com/static/c1e/client/115656/uploaded/f08bf00808939afefeb56bf864260947.webp?width=730&height=420&resizemode=4)
ആറ്റിങ്ങലില്‍ ഇഞ്ചോടിഞ്ചു പോരാട്ടം നടത്തിയാണ് വി ജോയ് കീഴടങ്ങിയതെന്നാണ് ഏക ആശ്വാസം
കണ്ണൂര്‍: (KVARTHA) ജില്ലാസെക്രട്ടറിമാരെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കി പാര്‍ലമെന്റ് മണ്ഡലം പിടിക്കാമെന്ന സി.പി.എം സംസ്ഥാനനേതൃത്വത്തിന്റെ തന്ത്രം പൊളിഞ്ഞു പാളീസായി. മൂന്ന് ജില്ലകളിലെ സെക്രട്ടറിമാരെയാണ് മണ്ഡലം പിടിക്കുന്നതിനായി സി.പി.എം കളത്തിലിറക്കിയത്. കാസര്‍കോട് എം.വി ബാലകൃഷ്ണന്‍, കണ്ണൂരില്‍ എം.വി ജയരാജന്‍, ആറ്റിങ്ങലില്‍ എം.എല്‍.എ കൂടിയായ വി ജോയ് എന്നിവരാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ചത്.
കോടിയേരി ബാലകൃഷ്ണന്‍ വരെ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് പാര്‍ട്ടി ജില്ലാസെക്രട്ടറിമാര്‍ മത്സര രംഗത്തിറങ്ങിയിരുന്നില്ല. എന്നാല്‍ ഇതിന് അപവാദമായി മാറിയത് 2019-ല്‍ പി ജയരാജൻ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായി മത്സരിച്ച വേളയിലാണ്. അന്ന് പി.ജെയെ വ്യക്തിപൂജയുടെ പേരില്‍ ഒതുക്കാനാണ് കണ്ണൂര്‍ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കി മത്സരിപ്പിച്ചതെന്ന് ആക്ഷേപമുണ്ട്. ജയരാജന്‍ അന്‍പതിനായിരം വോട്ടുകള്‍ക്ക് ദയനീയമായി തോല്‍ക്കുകയും ചെയ്തു. ഇതോടെ പാര്‍ട്ടിയില്‍ മൂലയ്ക്കായ പി ജയരാജന് പിന്നീട് മുഖ്യധാരയിലേക്ക് വരാന്‍ പോലും കഴിഞ്ഞില്ല.
എന്നാല്‍ ജയരാജന്റെ പിന്‍ഗാമിയായി കണ്ണൂര്‍ ലോക്‌സഭാമണ്ഡലത്തില്‍ മത്സരിച്ച എം.വി ജയരാജനും പരാജയം രുചിക്കേണ്ടി വന്നു. പി.ജെയെപ്പോലെ ജില്ലാസെക്രട്ടറി സ്ഥാനം തിരിച്ചുകിട്ടാത്ത സാഹചര്യമുണ്ടായിട്ടില്ലെങ്കിലും തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും വലിയ തിരിച്ചടിയാണ് ജയരാജന്‍ നേരിട്ടത്. കാസര്‍കോട് ദീര്‍ഘകാലം ജില്ലാസെക്രട്ടറിയായിരുന്ന എം.വി ബാലകൃഷ്ണന്‍ പാര്‍ട്ടി വോട്ടുകള്‍ പോലും പ്രതീക്ഷിച്ചത്ര കിട്ടിയില്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ആറ്റിങ്ങലില്‍ ഇഞ്ചോടിഞ്ചു പോരാട്ടം നടത്തിയാണ് വി ജോയ് കീഴടങ്ങിയതെന്നാണ് ഏക ആശ്വാസം.