K Sudhakaran | കണ്ണൂരില്‍ ഒരേയൊരു സുധാകരന്‍, വീണ്ടും പാറിച്ചു വെന്നിക്കോടി; സിപിഎം കോട്ടകള്‍ തകര്‍ന്നു  

 

 
congress candidate k sudhakaran won in kannur 


2019-ലും 2024-ലും സുധാകരന്‍ വ്യക്തമായ ഭൂരിപക്ഷത്തിലാണ് ജയിച്ചത്

കണ്ണൂര്‍: (KVARTHA) ഭരണവിരുദ്ധവികാരം ഉച്ഛസ്ഥായിയിലെത്തിയപ്പോള്‍ സംസ്ഥാനത്ത് യു.ഡി.എഫിന്റെ അനുകൂല തരംഗം ആഞ്ഞുവീശി. 2019-ലേതിനു സമാനമായി കോണ്‍ഗ്രസ് സുനാമിയാണ് കേരളത്തില്‍ ആഞ്ഞുവീശിയത്. എല്‍.ഡി.എഫിന് തിളക്കം കുറയുകയും അവരുടെ പാര്‍ട്ടി കോട്ടകളായ  മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടം ഉള്‍പ്പെടെയുളള നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും വോട്ടുചോര്‍ന്നത് തിരിച്ചടിയായി മാറി.

കണ്ണൂരില്‍ സി.പി.എമ്മിനെതിരെ ഏകപക്ഷീയമായ വിജയവുമായി കോണ്‍ഗ്രസിന്റെ പടനായകന്‍ കെ സുധാകരന്‍  രണ്ടാംതവണയാണ് അരങ്ങുവാണത്.  ഒരുലക്ഷത്തിലേറെ വോട്ടുകള്‍ നേടിയാണ് കണ്ണൂരിന്റെ ചുവന്ന മണ്ണില്‍ സി.പി.എമ്മിനെ ഒരിക്കല്‍ കൂടി തറപറ്റിച്ചു കൊണ്ടു തേരോട്ടം നടത്തിയത്. ഒട്ടേറെ പ്രതിസന്ധികളിലൂടെയായിരുന്നു സുധാകരന്റെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പോര്. അതീവവിശ്വസ്തരിലൊരാളായ ഡി.സി.സി ജനറല്‍ സെക്രട്ടറി സി.രഘുനാഥ് എന്‍.ഡി. എ സ്ഥാനാര്‍ത്ഥിയായി കളത്തിലിറങ്ങിയത് യു.ഡി. എഫ് ക്യാംപുകളെ ആശങ്കയിലാഴ്ത്തിയിരുന്നു. 

എന്നാല്‍ സി രഘുനാഥ് എന്‍.ഡി.എയ്ക്കായി ഒരുലക്ഷത്തിലേറെ  വോട്ടുകള്‍ നേടിയെങ്കിലും സുധാകരന് ഭീഷണിയായില്ല. സി.പി.എമ്മിന്റെ വോട്ടുകളാണ് സി രഘുനാഥ് ചോര്‍ത്തിയതെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. സി.പി.എം സുധാകരനെ മുഖ്യശത്രുവായി കാണുന്നതിന്റെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് പാര്‍ട്ടി കോട്ടകളില്‍ പോലും കയറി വോട്ടുപിടിക്കാനാണ് അപ്രതിരോധ്യമായ ശക്തിയാണ്. ഇരട്ടക്കുഴല്‍ തോക്കുപോലെ സുധാകരന്റെ വാക്കുകള്‍ പാര്‍ട്ടി അനുഭാവികളില്‍പോലും ചലനമുണ്ടാക്കാന്‍ കഴിയുന്നതാണെന്നു യാഥാര്‍ത്ഥ്യം.വോട്ടെണ്ണലിന്റെ അന്തിമ ഘട്ടത്തില്‍ 1,04,700 ലീഡാണ് നേടിയത്. 

2019-ലും 2024-ലും സുധാകരന്‍ വ്യക്തമായ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എം വി ജയരാജനെന്ന കരുത്തനായ സി.പി.എമ്മിനെ തോല്‍പിച്ചാണ് ഇക്കുറി സുധാകരന്‍ ഡല്‍ഹിയിലെത്തുന്നത്. കണ്ണൂരില്‍ മാത്രമല്ല കേരളത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ പ്രതിരോധമുഖമായി സുധാകരനെന്ന നേതാവ് മാത്രമേയുളളൂവെന്നു ആവര്‍ത്തിച്ചു തെളിഞ്ഞിരിക്കുകയാണ്. കണ്ണൂരെന്ന സി.പി.എമ്മിന്റെ ചെങ്കോട്ടയില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ് സുധാകരന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്കു പിന്നില്‍. 

കണ്ണൂര്‍ ജില്ലയിലെ എടക്കാട് വില്ലേജിലെ കീഴുന്ന ദേശത്ത് നടാല്‍ എന്ന ഗ്രാമത്തില്‍ വയക്കര രാമുണ്ണി മേസ്ത്രിയുടേയും കുംഭ കുടി മാധവിയുടേയും മകനായി 1948 ജൂണ്‍ ഏഴിന് ജനിച്ചു. എം.എ എല്‍.എല്‍.ബിയാണ് വിദ്യാഭ്യസ യോഗ്യത. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം, പിന്നീട് നിയമബിരുദവും നേടി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകനായി രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ കെ സുധാകരന്‍ 1967-1970 കാലഘട്ടത്തില്‍ കെ.എസ്.യു (ഒ) വിഭാഗത്തിന്റെ തലശ്ശേരി താലൂക്ക് കമ്മറ്റി പ്രസിഡന്റായിരുന്നു.1971-1972-ല്‍ കെ.എസ്.യു(ഒ) വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി.

1973-1975-ല്‍ നാഷണല്‍ സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ (എന്‍.എസ്.(ഒ)) സംസ്ഥാന പ്രസിഡന്റ്, 1976-1977-ല്‍ യൂത്ത് കോണ്‍ഗ്രസ് (ഒ) വിഭാഗം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1969-ല്‍ അഖിലേന്ത്യ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നപ്പോള്‍ സംഘടന കോണ്‍ഗ്രസിന്റെ കൂടെ നിലയുറപ്പിച്ചു. 1978-ല്‍ സംഘടനാ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1978 മുതല്‍ 1981 വരെ ജനതാ പാര്‍ട്ടിയുടെ യൂത്ത് വിംഗായ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്റ്. 1981-1984 കാലഘട്ടത്തില്‍ ജനതാ പാര്‍ട്ടി (ജി) വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 1984-ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി.

കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായാണ് കോണ്‍ഗ്രസിനകത്ത് കെ സുധാകരന്‍ തേരോട്ടം ആരംഭിക്കുന്നത്. 1984 മുതല്‍ 1991 വരെ കെ.പി.സി.സിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 1991 ല്‍ അവസാനമായി നടന്ന കോണ്‍ഗ്രസിന്റെ സംഘടന തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് കണ്ണൂര്‍ ഡി.സി.സിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1991 മുതല്‍ 2001 വരെ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റായിരുന്നു. കണ്ണൂരിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ സി.പിഎമ്മിനെ പോലും അമ്പരപ്പിക്കുന്ന രീതിയില്‍ കേഡര്‍ സ്വഭാവത്തിലേക്ക് കൊണ്ട് വരുന്നതില്‍ തുടക്കമിട്ടത് കെ സുധാകരന്‍ പ്രസിഡന്റ് ആയിരുന്ന വേളയിലാണ്.
1991-2001 കാലഘട്ടത്തില്‍ യു.ഡി.എഫിന്റെ കണ്ണൂര്‍ ജില്ലാ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 2018-2021ൽ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയം

രാഷ്ട്രീയത്തില്‍ ഒരു പാട് വെല്ലുവിളികള്‍ ഏറ്റെടുത്താണ് കെ.സുധാകരന്റെ മുന്നേറ്റം. 1980 ല്‍ എടക്കാട് അസംബ്ലിയില്‍ കന്നിയങ്കം. എടക്കാട് മണ്ഡലത്തില്‍ മല്‍സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ ജയിക്കുന്നതു വരെ മല്‍സരിക്കാന്‍ അനുവദിക്കണമെന്നാണ് മല്‍സരത്തിനിറങ്ങാന്‍ ആവശ്യപ്പെട്ട ലീഡര്‍ കെ കരുണാകരനോട് കെ സുധാകരന്‍ അന്ന് പറഞ്ഞത്. തുടര്‍ന്ന് 1982 ല്‍ എടക്കാടും,1987-ല്‍ നടന്ന നിയമസഭ ഇലക്ഷനില്‍ തലശ്ശേരിയില്‍ നിന്നും മത്സരിച്ചു. വന്‍ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് ജയിക്കുന്ന മണ്ഡലത്തില്‍ കെ സുധാകരന്റെ വരവോടെ സി.പി.എമ്മി ന്റെ ഭൂരിപക്ഷം പടിപടിയായി കുറഞ്ഞു. 1991-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ എടക്കാട് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കെ സുധാകരന്‍, സിപിഎമ്മിലെ ഒ.ഭരതനോട് 219 വോട്ടിനാണ് പരാജയപ്പെടുന്നത്.

ഈ തിരഞ്ഞെടുപ്പില്‍ 5000 ലേറെ കള്ളവോട്ടുകള്‍ സി.പി.എം ചെയ്തിട്ടുണ്ടെന്ന് കാട്ടി നിയമ പോരാട്ടം ആരംഭിച്ചു. 3000 വോട്ടുകള്‍ കള്ളവോട്ടാണെന്ന് കെ.സുധാകരന്‍ കോടതിയില്‍ തെളിയിച്ചതോടെ സി.പി.എം സ്ഥാനാര്‍ത്ഥി ഒ. ഭരതന്റെ നിയമസഭാംഗത്വം കോടതി റദ്ദാക്കി. എങ്കിലും തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോയ സുധാകരനെ 1992-ല്‍ കേരള ഹൈക്കോടതി വിജയിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ഒ.ഭരതന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുകയും, 1996-ല്‍ സുപ്രീം കോടതി ഒ.ഭരതനെ വിജയിയായി പ്രഖ്യാപിച്ച് ഉത്തരവിറക്കി. 1996, 2001, 2006 ലും കണ്ണൂര്‍ നിയമസഭാംഗമായി കെ സുധാകരന്‍ തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടു. 2001-2004 കാലഘട്ടത്തിലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ കെ.സുധാകരന്‍ ആദ്യമായി വനം, കായിക വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി.

2009-ല്‍ നടന്ന ലോക്‌സഭ തിരഞ്ഞടുപ്പില്‍ സിപിഎമ്മിലെ കെ.കെ രാഗേഷിനെ തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് ആദ്യമായി ലോക്‌സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2014-കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലും, 2016 ഉദുമ നിയമസഭാ മണ്ഡലത്തിലും മല്‍സരിച്ചു. 2019-ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിറ്റിംഗ് എം.പിയായിരുന്ന സിപിഎമ്മിലെ പി.കെ. ശ്രീമതിയെ 94559 പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് സുധാകരന്‍ വീണ്ടും ലോക്‌സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

സി.പി.എം പ്രവര്‍ത്തകര്‍ മൂന്നിലധികം തവണ നടത്തിയ വധശ്രമങ്ങളില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട നേതാവാണ് കെ സുധാകരന്‍. ആ കാലഘട്ടങ്ങളില്‍ കണ്ണൂരില്‍ മാത്രം കെ സുധാകരന്റെ അനുയായികളായ ഇരുപതിലധികം പേരാണ് സി.പി.എം പ്രവര്‍ത്തകരുടെ അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ കോണ്‍ഗ്രസ് വേദികളില്‍ പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്ന സമാനതകളില്ലാത്ത നേതാവാണ് കെ സുധാകരന്‍. ഭാര്യ:സ്മിത (റിട്ട. അധ്യാപിക, ഹയര്‍ സെക്കന്ററി സ്‌കൂള്‍, കാടാച്ചിറ). മക്കള്‍: സന്‍ജോഗ് സുധാകര്‍, സൗരവ് സുധാകര്‍ (ബിസിനസ്), മരുമകള്‍: ശ്രീലക്ഷ്മി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia