നിലമ്പൂരിൽ പിവി അൻവർ 'കറുത്ത കുതിര'യാകുമോ? അവസാന ലാപ്പിൽ മുന്നണികൾക്ക് ആശങ്കയേറ്റി ഒറ്റയാൾ പോരാട്ടം


● ത്രികോണ മത്സര പ്രതീതിയുണ്ടായി.
● രാഷ്ട്രീയത്തിനതീതമായ വിഷയങ്ങൾ ഉന്നയിച്ചു.
● നേരിട്ടുള്ള വോട്ടർ സമ്പർക്കത്തിന് പ്രാധാന്യം.
● വന്യമൃഗശല്യം പ്രചാരണ വിഷയമാക്കി.
● 40% പേർ അൻവറിന്റെ ആരോപണങ്ങൾ ശരിയെന്ന്.
● 12-15% വോട്ട് നേടാൻ സാധ്യത.
കനവ് കണ്ണൂർ
മലപ്പുറം: (KVARTHA) നിലമ്പൂരിൽ പരസ്യ പ്രചാരണം അവസാനിച്ചതോടെ, ത്രികോണ മത്സരത്തിൻ്റെ പ്രതീതി സൃഷ്ടിക്കാൻ തൃണമൂൽ സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവറിന് കഴിഞ്ഞിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് രംഗം നിരീക്ഷിക്കുന്ന ആർക്കും ഒറ്റനോട്ടത്തിൽ മനസ്സിലാകും. ഇടതു-വലതു മുന്നണികൾ രാഷ്ട്രീയത്തിനതീതമായ വിഷയങ്ങൾ പ്രചാരണ വിഷയങ്ങളാക്കിയപ്പോൾ, താൻ ഉന്നയിച്ച വിഷയങ്ങളിൽ ഉറച്ചുനിൽക്കുകയായിരുന്നു അൻവർ. ഇത് ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെന്ന് മുഖാമുഖം ഉന്നയിക്കുക എന്ന ദൗത്യമാണ് അൻവർ ഏറ്റെടുത്തത്.
പത്രിക നൽകിയതുമുതൽ ഓട്ടോറിക്ഷ തൊഴിലാളികളെയും കൂലിവേല ചെയ്യുന്നവരെയുമൊക്കെ തന്നോടൊപ്പം നിർത്താനും അവരെ ചേർത്തുപിടിക്കാനും അൻവറിന് സാധിച്ചു. കേവലമൊരു റോഡ് ഷോയോ ക്രിക്കറ്റ് താരവും തൃണമൂൽ എം.പി.യുമായ യൂസഫ് പത്താനെ മുൻനിർത്തിയുള്ള പ്രചാരണമോ അല്ലാതെ, കൊട്ടിക്കലാശം പോലും ഒഴിവാക്കി വോട്ടർമാരെ അവരുടെ വീടുകളിലും തൊഴിലിടങ്ങളിലും നേരിട്ടുപോയി കാണുകയാണ് അൻവർ ചെയ്തത്. നിലമ്പൂരിൽ ഇടതു സ്വതന്ത്ര എം.എൽ.എ.യായി ഒമ്പത് വർഷം പ്രവർത്തിച്ച അൻവറിന് എല്ലാ വിഭാഗം ജനങ്ങളുമായും അഭേദ്യമായ ബന്ധമുണ്ട്.
കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ ചാനൽ നടത്തിയ തിരഞ്ഞെടുപ്പ് സർവേയിൽ 40 ശതമാനം പേർ പിണറായി സർക്കാരിനെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. ഇവരിലെല്ലാവരും കത്രിക ചിഹ്നത്തിൽ വോട്ട് ചെയ്തില്ലെങ്കിലും, കാലാകാലങ്ങളായി ഇടതു-വലതു മുന്നണികൾക്ക് വോട്ട് ചെയ്തവരിൽ പലരും മാറി ചിന്തിച്ചുകൂടായെന്നില്ല. മലയോര കർഷകർ നേരിടുന്ന വന്യമൃഗശല്യം, പന്നിക്കായി വെച്ച ഇലക്ട്രിക് വേലിയിൽ നിന്ന് ഷോക്കടിച്ച് വഴിക്കടവിലെ അനന്തുവെന്ന പത്താം ക്ലാസുകാരൻ ദാരുണമായി മരിച്ച സംഭവം എന്നിവയൊക്കെ അൻവറിന് അനുകൂലമായ വോട്ടുകളായി മാറിയാൽ നിലമ്പൂരിൽ ചരിത്രം പിറവെടുക്കും.
താൻ ജയിച്ചിട്ടില്ലെങ്കിൽ ചെവി രണ്ടും അരിഞ്ഞ് തരുമെന്ന് അൻവർ മാധ്യമങ്ങളോട് ആത്മവിശ്വാസത്തോടെ പറയുന്നുണ്ടെങ്കിലും, വിജയ സാധ്യത വളരെ കുറവാണെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്. എന്നാൽ 12 മുതൽ 15 ശതമാനം വരെ വോട്ട് തനിച്ചു നിൽക്കുന്ന അൻവർ കരസ്ഥമാക്കാൻ സാധ്യതയുണ്ട്. ഇത് ഇരുപതിനായിരത്തിന് മുകളിൽ വോട്ടായി മാറിയേക്കാം. എൽ.ഡി.എഫ്. - യു.ഡി.എഫ്. വോട്ടുകൾ അൻവർ ചോർത്തിയാൽ വോട്ടിംഗ് നില അതിലേറെ ഉയർന്നേക്കാം. ഇരുപതിനായിരത്തിന് മുകളിൽ വോട്ട് നേടാൻ കഴിഞ്ഞാൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയം മുന്നണി സ്ഥാനാർത്ഥികളുടേത് മാത്രമല്ല പി.വി. അൻവറിന്റേതുകൂടിയാവാം. കേരളത്തിൽ സ്വന്തമായി ഒരു സ്ഥാനം കണ്ടെത്താൻ ശ്രമിക്കുന്ന മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് പുത്തനൊരു ഊർജ്ജം കൂടി അൻവറിന്റെ സ്വാധീനം നൽകിയേക്കാം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കുക, കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കുക.
Article Summary: PV Anvar's independent candidacy in Nilambur creates triangular contest, worrying major fronts.
#NilamburElection, #PVAanvar, #KeralaPolitics, #TrinamoolCongress, #ElectionNews, #Malappuram