Trade | വിദേശ രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവകള്‍ പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യക്ക് കനത്ത തിരിച്ചടി


● നടപടികള്‍ അനിവാര്യമാണെന്നും അമേരിക്ക സുവര്‍ണ കാലത്തേക്ക് മടങ്ങുന്നുവെന്നും ട്രംപ്.
● അമേരിക്കയുടെ വിമോചന ദിനമെന്നാണ് ട്രംപ് ഈ ദിവസത്തെ വിശേഷിപ്പിച്ചത്.
● പകരം തീരുവയില്‍ നിന്നും കാനഡയെയും മെക്‌സിക്കോയെയും ഒഴിവാക്കി.
● തീരുവ പ്രഖ്യാപനത്തെ തുടര്‍ന്ന് ഓഹരി വിപണികള്‍ ഇടിഞ്ഞു.
വാഷിങ്ടൺ: (KVARTHA) അമേരിക്കൻ ഉത്പന്നങ്ങൾക്ക് അന്യായമായ ഇറക്കുമതി തീരുവ ഈടാക്കുന്നുവെന്നാരോപിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിരിച്ചടി തീരുവ പ്രഖ്യാപിച്ചു. ഈ നീക്കം ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതികൾക്ക് 26 ശതമാനം അധിക തീരുവയാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. അമേരിക്കയിലേക്ക് എത്തുന്ന എല്ലാ ഉത്പന്നങ്ങൾക്കും 10 ശതമാനം തീരുവ ചുമത്തിയതിനു പിന്നാലെയാണ് ഈ നടപടി.
ഇന്ത്യൻ ഇറക്കുമതിക്ക് 26 ശതമാനവും, ചൈനക്കെതിരെ 34 ശതമാനവും, യൂറോപ്യൻ യൂണിയന് 20 ശതമാനവും, ജപ്പാന് 24 ശതമാനവും എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങൾക്ക് ചുമത്തിയ അധിക തീരുവ. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ 52 ശതമാനം തീരുവ ചുമത്തുന്നതിനാലാണ് ഈ നടപടിയെന്ന് ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ നിന്നുള്ള അലുമിനിയം, സ്റ്റീൽ, ഓട്ടോമൊബൈൽ ഇറക്കുമതികൾക്ക് ഇതിനകം യു.എസ് അധിക തീരുവ ചുമത്തിയിട്ടുണ്ട്.
അമേരിക്കൻ നിർമ്മാണ മേഖലയെ പുനരുജ്ജീവിപ്പിക്കാനും വ്യാപാര കമ്മി കുറയ്ക്കാനും തീരുവ നടപടികൾ അനിവാര്യമാണെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്ക സുവർണ്ണ കാലത്തേക്ക് മടങ്ങുകയാണെന്നും ഇത് ചരിത്രപരമായ മുഹൂർത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ദിവസത്തെ അമേരിക്കയുടെ 'വിമോചന ദിനം' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. യു.എസ് വ്യവസായിക ശക്തിയുടെ പുനർജന്മമാകും ഇനി കാണുകയെന്നും യു.എസ് ഒരിക്കൽ കൂടി സമ്പന്നമാകുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
പിന്നാലെ, തീരുവ പ്രഖ്യാപനത്തെ തുടർന്ന് ഓഹരി വിപണികൾ ഇടിഞ്ഞു. ഡൗ ജോൺസ് സൂചിക 256 പോയിന്റും നാസ്ഡാക് സൂചിക രണ്ടര ശതമാനവും കുറഞ്ഞു.
അതേസമയം, വിവിധ രാജ്യങ്ങള്‍ക്ക് പ്രഖ്യാപിച്ച പകരം തീരുവയില്‍ നിന്നും കാനഡയെയും മെക്‌സിക്കോയെയും ഒഴിവാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളുമായി വ്യാപാര വിഷയത്തില്‍ കടുത്ത അതൃപ്തി നിലനില്‍ക്കെയാണ് പകരം തീരുവയില്‍ നിന്നും കാനഡയെയും മെക്‌സിക്കോയെയും ട്രംപ് ഒഴിവാക്കിയത്.
പുതിയ തീരുമാന പ്രകാരം, കാനഡയില്‍നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള യുഎസ്എംസിഎ ( യുണൈറ്റഡ് സ്റ്റേറ്റസ്‌മെക്‌സിക്കോകാനഡ എഗ്രിമെന്റ്) അനുസരിച്ചുള്ള ഇറക്കുമതി, തീരുവ രഹിതമായി തുടരും. എന്നാല്‍ യുഎസ്എംസിഎയില്‍പെടാത്ത ഇറക്കുമതികള്‍ക്ക് 25 ശതമാനം നികുതി നേരിടേണ്ടിവരും.
ഊര്‍ജ, പൊട്ടാഷ് ഇറക്കുമതികള്‍ക്കു 10 ശതമാനം നികുതി ചുമത്തുമെന്നും ഐഇഇപിഎ (ഇന്റര്‍നാഷനല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട്) ഓര്‍ഡറുകള്‍ പിന്‍വലിച്ചാല്‍, കരാറിന് പുറത്തുള്ള ഇറക്കുമതിക്ക് 12 ശതമാനം തീരുവ മാത്രമേ ബാധകമാകൂവെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നു.
ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
US President Trump imposed a 26% import tariff on India, citing unfair trade practices. The move, aimed at boosting US manufacturing, has impacted stock markets and raised trade concerns.
#USTariff, #IndiaTrade, #Trump, #Economy, #ImportDuty, #TradeWar