Hijacking | പാകിസ്ഥാനിൽ ട്രെയിൻ റാഞ്ചി 450 യാത്രക്കാരെ ബന്ദികളാക്കി; പിന്നിൽ ബലൂച് ലിബറേഷൻ ആർമി; ഏറ്റുമുട്ടലിൽ 11 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; സൈനിക നടപടിയുണ്ടായാൽ കൊല്ലുമെന്ന് ഭീഷണി


● ജാഫർ എക്സ്പ്രസ് വണ്ടിയാണ് ആക്രമിക്കപ്പെട്ടത്.
● ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്ന
● ട്രെയിൻ ജീവനക്കാരന് പരുക്കേറ്റു.
● ബന്ദികളിൽ സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
ഇസ്ലാമാബാദ്: (KVARTHA) പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ട്രെയിൻ തട്ടിയെടുത്ത് 450 ഓളം യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിൽ. ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസ് വണ്ടിയാണ് ആക്രമിക്കപ്പെട്ടത്. പിന്നീട് സ്ത്രീകളും കുട്ടികളും പ്രായമായവരും ബലൂചിസ്ഥാൻ പൗരന്മാരും അടങ്ങുന്ന സാധാരണക്കാരെ സുരക്ഷിതമായി വിട്ടയച്ചതായും 182 പേരെയാണ് ബന്ദികളാക്കിയിരിക്കുന്നതെന്നും റിപ്പോർട്ട് ഉണ്ട്. ഏറ്റുമുട്ടലുകളിൽ 11 പാക്കിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും വിവരമുണ്ട്.
ബന്ദികളിൽ സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പാകിസ്ഥാൻ സൈന്യം സൈനിക നടപടികൾ ആരംഭിച്ചാൽ ബന്ദികളെ കൊല്ലുമെന്ന് ബലൂച് ലിബറേഷൻ ആർമി വക്താവ് ജിയാൻഡ് ബലൂച്ച് ഒപ്പിട്ട പ്രസ്താവനയിൽ പറഞ്ഞു. റെയിൽവേ ട്രാക്കുകൾ സ്ഫോടനത്തിൽ തകർത്ത് ട്രെയിൻ നിർത്താൻ നിർബന്ധിച്ചതിന് പിന്നാലെ ഇവർ ട്രെയിനിന്റെ ഉള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു എന്നാണ് വിവരം
വണ്ടിയിലുള്ളവരുമായി ബന്ധം സ്ഥാപിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ശ്രമം നടക്കുന്നുണ്ട്.
സൈനിക ഉദ്യോഗസ്ഥർ ആരെങ്കിലും കൊല്ലപ്പെട്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. റെയിൽവേ അധികൃതർക്കും ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും നൽകാൻ കഴിഞ്ഞിട്ടില്ല.
പാകിസ്താൻ സുരക്ഷാ സേന സംഭവസ്ഥലത്തേക്ക് എത്തിച്ചേർന്നിട്ടുണ്ട്. സൈന്യം വലിയ പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. വ്യോമാക്രമണം നടത്തുന്നതായും പറയുന്നു.
എന്നാൽ സൈനിക നീക്കം പൂർണമായി പരാജയപ്പെടുത്തിയെന്നും സൈന്യം പിന്തിരിഞ്ഞെന്നും ബിഎൽഎ അവകാശപ്പെട്ടു. പാകിസ്താൻ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് ബോംബിംഗ് നടത്തുന്നുണ്ടെന്നും അവർ പറയുന്നു. റെയിൽവേ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അനുസരിച്ച്, ഒമ്പത് കോച്ചുകളുള്ള വണ്ടിയിലെ 450 യാത്രക്കാരുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ആക്രമണത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായിട്ടുള്ള പ്രാഥമിക റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
പാകിസ്താൻ സൈന്യം കൂടുതൽ സൈനികരെയും ഡോക്ടർമാരെയും ഉൾപ്പെടുത്തി ഒരു ദുരിതാശ്വാസ ട്രെയിനും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. മലമ്പ്രദേശമായതിനാൽ സംഭവസ്ഥലത്തേക്ക് എത്തിച്ചേരുന്നത് ബുദ്ധിമുട്ടാണ്. ബലൂചിസ്ഥാൻ പ്രവിശ്യക്ക് സ്വയംഭരണം വേണമെന്ന് ആവശ്യപ്പെടുന്ന സംഘമാണ് ബലൂച് ലിബറേഷൻ ആർമി. ബന്ദികളാക്കിയവരിൽ സൈന്യം, പൊലീസ്, തീവ്രവാദ വിരുദ്ധ സേന (എടിഎഫ്), ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) എന്നിവയിലെ ഉദ്യോഗസ്ഥർ ഉണ്ടെന്നും അവരെല്ലാം അവധിക്ക് പഞ്ചാബിലേക്ക് പോവുകയായിരുന്നു എന്നും സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.
A passenger train was hijacked in Pakistan's Balochistan province, with approximately 450 passengers taken hostage by the Baloch Liberation Army. The group threatens to kill the hostages if military action is taken.
#Pakistan, #TrainHijacking, #Balochistan, #HostageCrisis, #BLA, #Militancy