നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു; പ്രക്ഷോഭം രൂക്ഷം


● ഔദ്യോഗിക വസതി പ്രക്ഷോഭകർ കത്തിച്ചു.
● കൂടാതെ മൂന്ന് മന്ത്രിമാരും രാജിവെച്ചു.
● നേപ്പാളിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം.
കാഠ്മണ്ഡു: (KVARTHA) രാജ്യത്ത് ജെൻ സി പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവെച്ചു. പ്രക്ഷോഭകർ അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതി കത്തിച്ചു. കെപി ശർമ ഒലി രാജ്യം വിട്ടേക്കുമെന്നും സൂചനയുണ്ട്. പ്രധാനമന്ത്രിയെ കൂടാതെ മൂന്ന് മന്ത്രിമാരും രാജി സമർപ്പിച്ചു. ആഭ്യന്തര മന്ത്രി രമേശ് ലേഖക്, ആരോഗ്യമന്ത്രി പ്രദിപ് പൗഡേൽ, കൃഷി മന്ത്രി രാം നാഥ് അധികാരി എന്നിവരാണ് രാജിവെച്ചത്.

സമൂഹമാധ്യമങ്ങൾക്കുള്ള നിരോധനം സർക്കാർ നീക്കം ചെയ്തെങ്കിലും നേപ്പാളിൽ രണ്ടാം ദിവസവും പ്രക്ഷോഭം തുടരുകയാണ്. പ്രതിഷേധത്തിൽ ഇതുവരെ 19 പേരാണ് മരിച്ചത്. ഇതിൽ ഒരു 12 വയസ്സുള്ള കുട്ടിയുമുണ്ട്. 300-ലധികം പേർക്കാണ് പരിക്കേറ്റത്. പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. ഭക്താപൂരിലെ പ്രധാനമന്ത്രിയുടെ വീടിന് സമീപം വെടിവെപ്പുണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കലാപ സമാനമായ അന്തരീക്ഷമാണ് നിലവിലുള്ളത്.
ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ലേഖകിൻ്റെ വീടും നേപ്പാളി കോൺഗ്രസ് പ്രസിഡൻ്റ് ഷേർ ബഹദൂർ ദ്യൂബയുടെ വീടിനും പ്രക്ഷോഭകാരികൾ തീവെച്ചതായും റിപ്പോർട്ടുകളുണ്ട്. കിർത്തിപൂർ മുനിസിപ്പാലിറ്റി കെട്ടിടവും തീവെച്ച് നശിപ്പിച്ചു. ഇതിനിടെ നേപ്പാളിൽ തങ്ങുന്ന ഇതര രാജ്യക്കാർക്ക് കർശന നിബന്ധനകൾ ഏർപ്പെടുത്തി. തിരികെ പോകേണ്ട അടിയന്തര സാഹചര്യമില്ലെന്നാണ് നേപ്പാൾ സർക്കാർ വിശദീകരണം. കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും കർഫ്യൂ തുടരുകയാണെങ്കിലും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വ്യാപക സംഘർഷം തുടരുകയാണ്.
അതേസമയം, നേപ്പാളിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേപ്പാൾ സർക്കാരിൻ്റെ മാർഗ്ഗനിർദേശങ്ങൾ പാലിക്കണമെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യ വ്യക്തമാക്കി. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേപ്പാളിലെ പ്രതിഷേധം ഇന്ത്യയിലേക്ക് വ്യാപിക്കാതിരിക്കാൻ അതിർത്തി രക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിരുന്നു. ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങൾക്കാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് യുവാക്കൾ തെരുവിലിറങ്ങിയതും പ്രക്ഷോഭം ഉടലെടുത്തതും. സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെക്കാനാണ് സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.
ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റിൽ രേഖപ്പെടുത്തൂ.
Article Summary: Nepal PM resigns amid Gen Z protests.
#Nepal #GenZProtests #KPSarmaOli #NepalPolitics #SocialMediaBan #Kathmandu