Disaster | ജെസിബിയും ട്രക്കും മുതൽ ഹെലികോപ്റ്റർ വരെ; വയനാട്ടിൽ രക്ഷാപ്രവർത്തനം നടക്കുന്നത് ഇങ്ങനെ


ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ജെസിബികള്‍, മണ്ണ് നീക്കി യന്ത്രങ്ങള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
കൽപറ്റ: (KVARTHA) വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ നാട് ഒന്നാകെ രക്ഷാ പ്രവര്‍ത്തനത്തിന് കൈകോര്‍ത്തിറങ്ങി. കോയമ്പത്തൂര്‍ സോളൂരില്‍ നിന്നുള്ള ഹെലികോപ്ടര്‍ വൈകീട്ട് അഞ്ചരയോടെ ചൂരല്‍മലയിലെത്തി നിരീക്ഷണം തുടങ്ങി എയര്‍ലിഫ്ടിങ്ങ് നടപടികള്‍ തുടങ്ങി. 61 പേരടങ്ങിയ എന്‍.ഡി.ആര്‍.എഫ് നാല് ടീം, അഗ്നിരക്ഷാസേനയുടെ 320 അംഗ ടീം, വനംവകുപ്പിന്റെ 55 അംഗങ്ങള്‍, പോലീസിന്റെ 350 അംഗടീം, ആര്‍മിയുടെ 67 അംഗ ടീം തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. കൂടാതെ നൂറുകണക്കിനാളുകളും രക്ഷാപ്രവര്‍ത്തന ദൗത്യത്തില്‍ ഏര്‍പ്പെടുകയാണ്.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിമാരായ കെ. രാജന്‍ എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പി. എ.മുഹമ്മദ് റിയാസ്, ഒ. ആര്‍ കേളു, എം. എല്‍. എ മാരായ ടി. സിദ്ധിഖ്, ഐ. സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ചൂരല്‍ മലയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു.
ജില്ലാ കളക്ടര്‍ ആര്‍.ഡി മേഘശ്രീ, ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, വളണ്ടിയര്‍മാര്‍, നാട്ടുകാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നുണ്ട്. ആര്‍മി പ്ലാറ്റൂണ്‍സ്, എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ഫോഴ്‌സ്, പൊലീസ്, വനം വകുപ്പ്, റവന്യൂ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരും പ്രദേശവാസികളും, നാട്ടുകാരുരടക്കം ആയിരകണക്കിനാളുകളാണ് സര്‍ക്കാര്‍ സംവിധാനത്തിനൊപ്പം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ജെസിബികള്‍, മണ്ണ് നീക്കി യന്ത്രങ്ങള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ സംഘം മുഴുവന്‍ സജ്ജീകരണങ്ങളോടെ ചൂരല്‍മലയിലുണ്ട്. ചൂരല്‍മലയില്‍ താലൂക്ക്തല ഐ.ആര്‍.എസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. സമീപ ജില്ലകളില്‍ നിന്ന് അഗ്‌നി രക്ഷസേനയെയും കണ്ണൂര്‍ പ്രതിരോധ സുരക്ഷ സേന വിഭാഗവും രക്ഷപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്.
കണ്ണൂര്‍ ഡി എസ് സി യില്‍ നിന്ന് ആറ് ഓഫീസ്ര്‍മാരുടെ നേതൃത്വത്തില്‍ 67 സേനാംഗങ്ങളാണ് എത്തിയത്. ഉപകരണങ്ങള്‍ അടങ്ങിയ രണ്ട് ട്രക്കും ആംബുലന്‍സും സംഘത്തോടൊപ്പം ഉണ്ട്. മുണ്ടക്കൈ , അട്ടമല ഭാഗങ്ങളില്‍ കുടുങ്ങിയ ആളുകളെ രക്ഷിക്കുന്നതിനായിഎന്‍.ഡി.ആര്‍.എഫ്, മദ്രാസ് രജിമെന്റ്, ഡിഫന്‍സ് സര്‍വ്വീസ് കോപ്‌സ്, സന്നദ്ധ സേനങ്ങള്‍ ഉള്‍പ്പെടെ വടവും ഡിങ്കി ബോട്ട്‌സും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനംനടത്തുന്നു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ജില്ലാതല മീഡിയ കണ്‍ട്രോള്‍ റൂമും തിരുവനന്തപുരത്ത് പി.ആര്‍.ഡി. ഡയറക്ടറേറ്റിലെ പ്രസ് റിലീസ് വിഭാഗത്തില്‍ സംസ്ഥാനതല മീഡിയ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.