V D Satheesan | 'കേന്ദ്രത്തിലും കേരളത്തിലും മന്ത്രിസഭയിൽ പ്രാതിനിധ്യം', ജെഡിഎസിനെ ഒക്കത്തിരുത്തി സിപിഎമ്മും പിണറായിയും ഇരട്ടത്താപ്പ് കാട്ടുന്നുവെന്ന് വി ഡി സതീശൻ


തിരുവനന്തപുരം: (KVARTHA) ജെഡിഎസിനെ ഒക്കത്തിരുത്തി സിപിഎമ്മും പിണറായിയും ഇരട്ടത്താപ്പ് കാട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്‍ഡിഎ മുന്നണിയുടെ ഭാഗമായി ദേശീയ അധ്യക്ഷന്‍ കേന്ദ്രമന്ത്രിയാണ്. എല്‍ഡിഎഫിന്റെ ഭാഗമായി കേരള മന്ത്രിസഭയിലും പാർട്ടിക്ക് പ്രാതിനിധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിലാണ് ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നത്. അന്ന് മുതല്‍ ഇന്ന് വരെ പിണറായി വിജയനോ ഇടത് നേതാക്കളോ ഒരക്ഷരം മിണ്ടിയിട്ടില്ല. ജെഡിഎസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചു. സിപിഎമ്മിന്റെ മൗനാനുവാദത്തോടെയാണ് എച്ച് ഡി കുമാരസ്വാമി എന്‍ഡിഎ പാളയത്തില്‍ നിന്നും കേന്ദ്ര മന്ത്രിയായതെന്നും വി ഡി സതീശൻ ഫേസ്‌ബുക്കിൽ കുറിച്ചു.
എന്‍ഡിഎ ഘടകകക്ഷിയെ ഒക്കത്തിരുത്തി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി കോണ്‍ഗ്രസിനേയും യുഡിഎഫിനെയും മോദി വിരുദ്ധത പഠിപ്പിക്കേണ്ട. എന്‍ഡിഎ ഘടകകക്ഷിയായ ജെഡിഎസിന് രാഷ്ട്രീയ സംരക്ഷണം നല്‍കി എല്‍ഡിഎഫില്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് സിപിഎമ്മാണ്. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകള്‍ ഡെമോക്ലീസിന്റെ വാള്‍ പോലെ തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ ജെഡിഎസിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും. കേരളത്തിലും എന്‍ഡിഎ - എല്‍ഡിഎഫ് സഖ്യകക്ഷി ഭരണം തന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.