Controversy | വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിൻ്റെ താൽക്കാലിക നിയമന ശുപാർശ റദ്ദാക്കി യു പി എസ് സി; ഭാവിയിലെ എല്ലാ പരീക്ഷകളിൽ നിന്നും സ്ഥിരമായി വിലക്ക് 

 
Controversy
Controversy

Photo Credit: dailyexcelsior.com

പൂജ മനോരമ ദിലീപ് ഖേദ്കറുടെ കേസിൻ്റെ പശ്ചാത്തലത്തിൽ, 2009 മുതൽ 2023 വരെ, അതായത് 15 വർഷത്തേക്ക്, സിഎസ്ഇ കളിൽ അന്തിമമായി ശുപാർശ ചെയ്യപ്പെട്ട 15,000-ത്തിലധികം ഉദ്യോഗാർത്ഥികളുടെ ലഭ്യമായ വിവരങ്ങൾ യുപിഎസ്‌സി സമഗ്രമായി പരിശോധിച്ചു

ന്യൂഡൽഹി: (KVARTHA) വിവാദ ട്രെയിനി ഐഎഎസ് ഓഫീസർ പൂജ മനോരമ ദിലീപ് ഖേദ്കറിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) വിലക്കേർപ്പെടുത്തി. വ്യക്തി വിവരങ്ങൾ വ്യാജമാക്കി പരീക്ഷാ ചട്ടങ്ങളിൽ അനുവദനീയമായ പരിധിക്കപ്പുറമുള്ള ശ്രമങ്ങൾ നടത്തിയതിന് ജൂലായ് 18-ന്, യു പി എസ് സി ഖേദ്കറിന് കാരണം കാണിക്കൽ നോട്ടീസ് (SCN) നൽകിയിരുന്നു. 2024 ജൂലൈ 25-നകം നോട്ടീസിന് അവർ  മറുപടി  സമർപ്പിക്കേണ്ടതായിരുന്നു. എന്നാൽ പ്രതികരണത്തിന് ആവശ്യമായ രേഖകൾ ശേഖരിക്കുന്നതിന് ഓഗസ്റ്റ് 04 വരെ കൂടുതൽ സമയം അവർ  അഭ്യർത്ഥിച്ചു.

പൂജ മനോരമ ദിലീപ് ഖേദ്കറുടെ അഭ്യർത്ഥന  പരിഗണിച്ച യുപിഎസ്‌സി കാരണം കാണിക്കൽ നോട്ടീസിനു മറുപടി നൽകാൻ  ജൂലൈ 30 ന് വൈകിട്ട് 3.30 വരെ സമയം നീട്ടി നൽകി. എന്നാൽ  ഇത്  അവസാനത്തെ  അവസരമായിരിക്കുമെന്നും  കൂടുതൽ സമയം നീട്ടിനൽകാൻ സാധിക്കില്ലെന്നും പൂജ മനോരമ ദിലീപ് ഖേദ്കറിനോട് യുപിഎസ്‌സി വ്യക്തമാക്കിയിരുന്നു. കൂടാതെ ഈ സമയത്ത് പ്രതികരണമൊന്നും ലഭിച്ചില്ലെങ്കിൽ, കൂടുതൽ വിശദീകരണത്തിന് കാക്കാതെ  തുടർനടപടി സ്വീകരിക്കുമെന്നും യുപിഎസ്‌സി അവരെ  അറിയിച്ചു. അനുവദിച്ച സമയം നീട്ടിയിട്ടും, നിശ്ചിത സമയത്തിനുള്ളിൽ വിശദീകരണം സമർപ്പിക്കുന്നതിൽ അവർ പരാജയപ്പെട്ടതിനെത്തുടർന്നാണ് യു പി എസ് സിയുടെ നടപടി. 

ലഭ്യമായ രേഖകളുടെ സൂക്ഷ്മ പരിശോധന നടത്തിയ  യുപിഎസ്‌സി, സിഎസ്ഇ-2022 ചട്ടങ്ങളുടെ വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് അവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. തുടർന്ന് സിഎസ്ഇ-2022-ലേക്കുള്ള അവരുടെ  താത്കാലിക നിയമന ശുപാർശ  റദ്ദാക്കുകയും യുപിഎസ്‌സിയുടെ ഭാവിയിലെ എല്ലാ പരീക്ഷകളിൽ/തിരഞ്ഞെടുപ്പുകളിൽ നിന്നും അവരെ സ്ഥിരമായി വിലക്കുകയും ചെയ്തു.

പൂജ മനോരമ ദിലീപ് ഖേദ്കറുടെ കേസിൻ്റെ പശ്ചാത്തലത്തിൽ, 2009 മുതൽ 2023 വരെ, അതായത് 15 വർഷത്തേക്ക്, സിഎസ്ഇ കളിൽ അന്തിമമായി ശുപാർശ ചെയ്യപ്പെട്ട 15,000-ത്തിലധികം ഉദ്യോഗാർത്ഥികളുടെ ലഭ്യമായ വിവരങ്ങൾ യുപിഎസ്‌സി സമഗ്രമായി പരിശോധിച്ചു. ഈ വിശദമായ പരിശോധനയ്ക്കു  ശേഷം, പൂജ മനോരമ ദിലീപ് ഖേദ്കറുടെ കേസ് ഒഴികെ, മറ്റൊരു ഉദ്യോഗാർത്ഥിയും സിഎസ്ഇ നിയമങ്ങൾ പ്രകാരം അനുവദനീയമായതിലും കൂടുതൽ ശ്രമങ്ങൾ നേടിയതായി കണ്ടെത്തിയിട്ടില്ല. 

പൂജ മനോരമ ദിലീപ് ഖേദ്കർ സ്വന്തം പേര് മാത്രമല്ല, മാതാപിതാക്കളുടെ പേരും മാറ്റിയതിനാൽ  യുപിഎസ്‌സിയുടെ അം​ഗീകൃത പ്രവർത്തന മാനദണ്ഡമനുസരിച്ച്  (എസ്ഒപി)അവരുടെ  ശ്രമങ്ങളുടെ എണ്ണം കണ്ടെത്താനായില്ല. ഭാവിയിൽ ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ എസ്ഒപി കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് യുപിഎസ്‌സി.

തെറ്റായ സർട്ടിഫിക്കറ്റുകൾ (പ്രത്യേകിച്ച് ഒബിസി, പിഡബ്ല്യുബിഡി വിഭാഗങ്ങൾ) സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളെ സംബന്ധിച്ചിടത്തോളം, സർട്ടിഫിക്കറ്റുകളുടെ പ്രാഥമിക സൂക്ഷ്മപരിശോധന മാത്രമാണ് നടത്തുന്നതെന്ന്  യുപിഎസ്‌സി വ്യക്തമാക്കി. യോഗ്യതയുള്ള അധികാരിയാണോ  സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത് , സർട്ടിഫിക്കറ്റിന്റെ കാലാവധി , സർട്ടിഫിക്കറ്റ് നൽകിയ തീയതി, സർട്ടിഫിക്കറ്റിൽ എന്തെങ്കിലും തിരുത്തൽ ഉണ്ടോ, സർട്ടിഫിക്കറ്റിൻ്റെ മാതൃക ശരിയാണോ മുതലായവ പരിശോധിക്കും. 

സാധാരണയായി, യോഗ്യതയുള്ള അധികാരിയാണ്  സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതെങ്കിൽ  സർട്ടിഫിക്കറ്റ് സാധുവായാണ്  കണക്കാക്കുന്നത്. ഓരോ വർഷവും ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന ആയിരക്കണക്കിന് സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാൻ യുപിഎസ്‌സിക്ക് ബാധ്യതയോ ഉപാധിയോ ഇല്ല. എന്നിരുന്നാലും, സർട്ടിഫിക്കറ്റുകളുടെ സൂക്ഷ്മപരിശോധനയും സ്ഥിരീകരണവും ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവനുസരിച്ചാണ് നടത്തുന്നതെന്നും യു പി എസ് സി അറിയിച്ചു.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia