ഫഹദ് വധക്കേസിന്റെ നാള്‍വഴികള്‍ ഇങ്ങനെ; സംഘപരിവാറുകാരനായ പ്രതിക്ക് കോടതി വിധിച്ചത് ജീവപര്യന്തം; വിചാരണക്കാലയളവില്‍ പ്രതിക്ക് ജാമ്യം നല്‍കാതിരുന്നത് സമൂഹത്തിന് ഭീഷണിയാകുമെന്നതിനാല്‍, കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞപ്പോള്‍ താന്‍ മാനസീക രോഗിയാണെന്ന് പറഞ്ഞ് ശിക്ഷാ ഇളവ് നേടാനും വിജയന്‍ ശ്രമിച്ചു

 


കാസര്‍കോട്: (www.kvartha.com 18/06/2018) പ്രമാദമായ കാസര്‍കോട്ടെ ഫഹദ് വധക്കേസില്‍ പ്രതിയായ വിജയന് (31) കോടതി വിധിച്ചത് ജീവപര്യന്തം തടവും പിഴയും. പ്രതി സമൂഹത്തിന് ഭീഷണിയാകുമെന്നതിനാല്‍ വിചാരണക്കാലയളവില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. സംഭവം നടന്ന് മൂന്ന് വര്‍ഷം തികയാന്‍ ഒരു മാസം ബാക്കി നില്‍ക്കെയാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുന്നതും ശിക്ഷ വിധിക്കുന്നതും. 2015 ജൂലൈ ഒമ്പതിനായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്. സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന അമ്പലത്തറ കണ്ണോത്തെ അബ്ബാസിന്റെ മകന്‍ എട്ടുവയസുകാരന്‍ ഫഹദിനെ പിന്നാലെ എത്തിയ തെങ്ങുകയറ്റ തൊഴിലാളിയായ അമ്പലത്തറ ഇരിയ കണ്ണോത്തെ വിജയന്‍ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഫഹദ് വധക്കേസിന്റെ നാള്‍വഴികള്‍ ഇങ്ങനെ; സംഘപരിവാറുകാരനായ പ്രതിക്ക് കോടതി വിധിച്ചത് ജീവപര്യന്തം; വിചാരണക്കാലയളവില്‍ പ്രതിക്ക് ജാമ്യം നല്‍കാതിരുന്നത് സമൂഹത്തിന് ഭീഷണിയാകുമെന്നതിനാല്‍, കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞപ്പോള്‍ താന്‍ മാനസീക രോഗിയാണെന്ന് പറഞ്ഞ് ശിക്ഷാ ഇളവ് നേടാനും വിജയന്‍ ശ്രമിച്ചു

കേസിന്റെ നാള്‍ വഴികള്‍

കൃത്യം നടന്നതിന് തൊട്ടുപിന്നാലെ പ്രതി നാട്ടുകാരുടെ പിടിയില്‍
കൃത്യം നടന്നയുടനെ തന്നെ പ്രതി വിജയന്‍ നാട്ടുകാരുടെ പിടിയിലായിരുന്നു. രോഷമടക്കാനാകാതെ നാട്ടുകാര്‍ വിജയനെ കാര്യമായി തന്നെ കൈകാര്യം ചെയ്തു. സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റില്‍ കെട്ടിയിട്ട ഇയാളെ പിന്നീട് പോലീസിന് കൈമാറുകയായിരുന്നു. ബേക്കല്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വിജയന്റെ സംഘപരിവാര്‍ ബന്ധം കേസിനെ മറ്റൊരു തലത്തിലെത്തിച്ചു

വിജയന്റെ സംഘപരിവാര്‍ ബന്ധമാണ് കേസിനെ മറ്റൊരു തലത്തിലെത്തിച്ചത്. സംഘപരിവാറുമായി പ്രതിക്ക് ബന്ധമുള്ളതായി നാട്ടുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇയാള്‍ നേരത്തെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. ഒരു തീവെപ്പ് കേസിലും, വ്യാജ ബോംബ് ഭീഷണിക്കേസിലും പ്രതിയായ വിജയന്‍ കടുത്ത വര്‍ഗീയത ഉള്ളില്‍ വെച്ചു നടക്കുന്നയാളായിരുന്നു. വര്‍ഗീയത വളര്‍ത്തുന്ന പ്രസംഗങ്ങള്‍ ഇയാള്‍ സ്ഥിരമായി മൊബൈല്‍ ഫോണില്‍ കാണുമായിരുന്നുവെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതാണ് പ്രതിക്ക് സംഘപരിവാര്‍ ബന്ധം സ്ഥിരീകരിക്കാന്‍ പ്രധാന കാരണം. എന്നാല്‍ ഇതേക്കുറിച്ച് പോലീസ് കാര്യമായി അന്വേഷിച്ചില്ലെന്നതാണ് വാസ്തവം.

അതേസമയം വിജയന്റെ സംഘപരിവാര്‍ ബന്ധം നിഷേധിച്ച് ബി ജെ പി ജില്ലാ പ്രസിഡന്റ് അന്ന് രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ സി പി എം ഹര്‍ത്താല്‍ ആചരിച്ചിരുന്നു.


പ്രതിയെ മാനസീക രോഗിയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം
വിജയനെ മാനസീക രോഗിയെന്ന് പറഞ്ഞ് സംഭവത്തിന്റെ തീവ്രത കുറക്കാന്‍ ശ്രമമുണ്ടായിരുന്നു. എന്നാല്‍ ഇത് പാഴായിപ്പോയെന്നാണ് തിങ്കളാഴ്ചത്തെ കോടതി വിധിയിലൂടെ വ്യക്തമായിരിക്കുന്നത്. കൊലയ്ക്ക് ശേഷം വിജയന്‍ ആയുധം കൃത്യമായി ഒളിപ്പിച്ചുവെച്ചു. കൂടാതെ സ്വന്തമായി മുച്ഛക്ര വാഹനം നിര്‍മിച്ചയാള്‍ കൂടിയാണ് പ്രതി. ഇതാണ് പ്രതിയെ മാനസീക രോഗിയായി വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായത്.

പ്രതി മാനസീക രോഗിയാണെന്ന് പറയുന്നത് ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ ഇടയാകുമെന്നും പ്രതിയെ വെറുതെവിടുന്ന സാഹചര്യമുണ്ടായാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാകുമെന്നും ബി ജെ പി നേതൃത്വവും ആവശ്യപ്പെട്ടിരുന്നു.

പിതാവിനോടുള്ള വ്യക്തി വൈരാഗ്യം കൊലയിലേക്ക് നയിച്ചുവെന്ന് പോലീസ്
വിജയന് കൊല്ലപ്പെട്ട ഫഹദിന്റെ പിതാവിനോടുണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. എന്നാല്‍ പിതാവിനോടുള്ള വൈരാഗ്യം കൊണ്ട് മാത്രം എട്ട് വയസ് മാത്രം പ്രായമുള്ള ഫഹദിനെ കൊലപ്പെടുത്തേണ്ടതിന്റെ ആവശ്യം എന്താണെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമില്ല.

വിചാരണ രണ്ട് വര്‍ഷത്തിന് ശേഷം
സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. അന്നത്തെ ഹൊസ്ദുര്‍ഗ് സി ഐ ആയിരുന്ന യു പ്രേമനാണ് അന്വേഷണം പൂര്‍ത്തിയാക്കി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) യില്‍ കുറ്റപത്രം നല്‍കിയത്. പിന്നീട് കേസിന്റെ ഫയലുകള്‍ വിചാരണക്കായി ജില്ലാ കോടതിയിലേക്ക് മാറ്റുകയായിരുന്നു.

വിചാരണ കാലയളവില്‍ പ്രതിക്ക് ജാമ്യമില്ല
കൃത്യം നടന്നതിന് തൊട്ടുപിന്നാലെ അറസ്റ്റിലായ വിജയന് പിന്നീട് ശിക്ഷാ വിധി വരുംവരെ കാരാഗ്രഹത്തില്‍ കഴിയാനായിരുന്നു വിധി. കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിച്ചതിനാലാണ് കോടതി പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചത്. ഇതുകൂടാതെ പ്രതി സമൂഹത്തിന് ഭീഷണിയാണെന്ന് തെളിഞ്ഞതും ജാമ്യം കിട്ടുന്നതിന് തടസ്സമായി. സംഭവം നടന്ന് രണ്ടര മാസം റിമാന്‍ഡില്‍ കഴിഞ്ഞ വിജയന്റെ റിമാന്‍ഡ് പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ദീര്‍ഘിപ്പിക്കുകയായിരുന്നു.

കുറ്റക്കാരനെന്ന് കോടതി
ഇക്കഴിഞ്ഞ 16നാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ശശികുമാര്‍, പ്രതി വിജയന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 60 ഓളം സാക്ഷികളുണ്ടായിരുന്ന കേസില്‍ ഫഹദിന്റെ സഹോദരിയടക്കം 36 പേരെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി രാഘവനാണ് കോടതിയില്‍ ഹാരജായത്.

താന്‍ മാനസീക രോഗിയെന്ന് പ്രതി കോടതിയില്‍
കുറ്റക്കാരനെന്ന് കണ്ടെത്തിയ കാര്യം കോടതി അറിയിച്ചപ്പോള്‍ താന്‍ മാനസീക രോഗിയാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. എന്നാല്‍ ഈ വാദം കോടതി മുഖവിലക്കെടുത്തില്ല. കേസിന്റെ തുടക്കത്തില്‍ മറ്റുചിലരാണ് പ്രതിയെ മാനസീക രോഗിയെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ചതെങ്കില്‍, കോടതിയില്‍ പ്രതിയെ സ്വയം മാനസീക രോഗിയാണെന്ന് പറഞ്ഞ് ശിക്ഷാ ഇളവിന് ശ്രമിക്കുകയായിരുന്നു.

വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍
അരുംകൊല നടത്തിയ പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. പ്രതി കുറ്റക്കാരനെന്നും സമൂഹത്തിന് ഭീഷണിയാണന്നും തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. പരമാവധി ശിക്ഷ നല്‍കാന്‍ സാധിച്ചില്ലെങ്കിലും ജീവപര്യന്തം തടവ് ശിക്ഷ നല്‍കിയത് പ്രോസിക്യൂഷന്റെ മികവ് കൊണ്ടാണ്.

നരാധമന് ജീവപര്യന്തം
തിങ്കളാഴ്ച ഉച്ചയോടെയാണ് നാട് ഒന്നടങ്കം കാത്തിരുന്ന ശിക്ഷാ വിധി ഉണ്ടായത്. ഏറ്റവും മൃഗീയമായ കൊല നടത്തിയ പ്രതിക്ക് 302 വകുപ്പ് പ്രകാരം ജീവപര്യന്തം തടവും 50,000 രൂപ പിഴ ശിക്ഷയുമാണ് കോടതി വിധിച്ചത്. ഇതുകൂടാതെ വ്യക്തി വൈരാഗ്യം തീര്‍ക്കല്‍3 41 വകുപ്പ് പ്രകാരം ഒരു വര്‍ഷം തടവും 15000 രൂപ പിഴ ശിക്ഷയും ജഡ്ജി ശശികുമാര്‍ വിധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords : Kasaragod, Murder Case, Accused, Court, Verdict, Trending, Crime, Kerala, Police, Investigates, Fahad Murder Case, Vijayan, Sangparivar. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia