Criticism | 'മണ്ടത്തരം നിറഞ്ഞ നിയമങ്ങള്‍ കാരണം രാജ്യത്ത് നവീകരണം നടക്കുന്നില്ല'; പോപ്കോണിനുപോലും വന്‍ നികുതി ചുമത്തിയതിനാല്‍ ഇതാണ് രാജ്യം വിടാന്‍ ഉചിതമായ സമയമെന്ന് സ്റ്റാര്‍ട്ടപ് കമ്പനി ഉടമ

 
Startup Founder Slams India's Tax Regime, Plans to Relocate
Startup Founder Slams India's Tax Regime, Plans to Relocate

Image Credit: X/Ashish Bhattacharya

● ഇന്ത്യയില്‍ സാമ്പത്തിക തകര്‍ച്ചയുണ്ടാകും. 
● രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയുന്നു.
● യുഎഇ, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറാം.
● പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധിപേര്‍.

ന്യൂഡല്‍ഹി: (KVARTHA) കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ശനിയാഴ്ച രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നടന്ന 55-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ചരക്ക് സേവന നികുതി (ജിഎസ്ടി) ചട്ടക്കൂടില്‍ നിരവധി സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇതില്‍ പോപ്കോണിന് മൂന്ന് തരത്തിലുള്ള ജിഎസ്ടി നിരക്കുകള്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഉപ്പും മസാലകളും ചേര്‍ത്ത റെഡിമെയ്ഡ് പോപ്കോണിന് 5% ജിഎസ്ടിയും മുന്‍കൂട്ടി പാക്ക് ചെയ്തതും ലേബല്‍ ചെയ്തതുമായ പോപ്കോണിന് 12 ശതമാനം ജിഎസ്ടിയും കാരാമല്‍ പോപ്കോണിന് 18 ശതമാനം നികുതിയും ചുമത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതായത്, കാരാമല്‍ പോപ്കോണ്‍ മധുരമുള്ളത് ആയതിനാല്‍ ഇത് പഞ്ചസാര മിഠായി വിഭാഗത്തിലേക്കാണ് മാറ്റപ്പെടുന്നത്. ഇതോടെ കാരാമല്‍ പോപ്കോണ്‍ എച്ച്എസ് വിഭാഗത്തില്‍ 1704 90 90-ന് കീഴില്‍ വരും. അതുകൊണ്ട് 18% ജിഎസ്ടി നല്‍കേണ്ടതാണ് വരും. 

ഇതിന് പിന്നാലെ സമൂഹമാധ്യമത്തില്‍ ഉപദേശവുമായി എത്തിയിരിക്കുകയാണ് ദില്ലിയിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി ഉടമ. ഉയര്‍ന്ന ശമ്പളം ലഭിക്കുന്നവര്‍ രാജ്യംവിടാന്‍ ഉചിതമായ സമയമാണിതെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. ഉയര്‍ന്ന നികുതി, അഴിമതി, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു കുറിപ്പ്.

മണ്ടത്തരം നിറഞ്ഞ നിയമങ്ങള്‍ കാരണം രാജ്യത്ത് നവീകരണം നടക്കുന്നില്ലെന്നും നിങ്ങള്‍ ഉദ്യോഗസ്ഥനോ രാഷ്ട്രീയക്കാരനോ പ്രശസ്തനോ ആണെങ്കില്‍ മാത്രമേ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കൂ എന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. സന്ദേശം വൈറലായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. 

രാജ്യത്തെ മികച്ച എന്‍ജിനീയറിങ് സ്ഥാപനത്തില്‍ പഠിച്ചശേഷം വിദേശത്തു വിദ്യാഭ്യാസം നേടിയ ആളാണ് താനെന്ന് പോസ്റ്റില്‍ പറയുന്നു. 2018ല്‍ ഇന്ത്യയില്‍ തിരിച്ചുവന്നു സ്റ്റാര്‍ട്ടപ് കമ്പനി ആരംഭിച്ചു. സ്ഥാപനം ലാഭത്തിലാണ്. മുപ്പതോളം ജീവനക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുന്നുണ്ട്. എങ്കിലും രാജ്യം വിടാന്‍ ഇതാണ് ശരിയായ സമയമെന്നും പോസ്റ്റില്‍ പറയുന്നു. അതിനുള്ള കാരണങ്ങളും വ്യക്തമാക്കുന്നുണ്ട്.

കമ്പനിയുടെ ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസാണ് ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. തട്ടിപ്പിന് ഇരയായവര്‍ക്ക് പണം തിരികെ ലഭിച്ചു. കൈക്കൂലി ലഭിക്കാത്തതിനാല്‍ പൊലീസ് കേസ് അവസാനിപ്പിക്കാത്ത സാഹചര്യമാണ്. ഓട്ടോ ഡ്രൈവര്‍മാര്‍, ക്യാബ് ഡ്രൈവര്‍മാര്‍, റസ്റ്ററന്റ് നടത്തിപ്പുകാര്‍ എന്നിവരില്‍നിന്ന് എല്ലാ ആഴ്ചയും താന്‍ 'പ്രാദേശിക വേര്‍തിരിവുകള്‍' നേരിടുന്നു. നിങ്ങള്‍ പണക്കാരനോ വിലകൂടിയ വസ്ത്രം ധരിക്കുന്ന ആളോ അല്ലെങ്കില്‍ ആരും വിലമതിക്കില്ല. വലിയ നികുതി പിരിച്ചെടുത്തിട്ടും നല്ല റോഡുകളോ ആശുപത്രികളോ രാജ്യത്തില്ല. 

രാജ്യത്തെ സാമ്പത്തിക മികവിലേക്കു നയിക്കാന്‍ ശേഷിയില്ലാത്തതിനാല്‍ പോപ്കോണിനുപോലും വലിയ നികുതി ഈടാക്കുകയാണ്. ഇന്ത്യയില്‍ സാമ്പത്തിക തകര്‍ച്ചയുണ്ടാകും. രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയുകയാണെന്നും പോസ്റ്റില്‍ പറയുന്നു. യുഎഇ, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറാമെന്നാണ് പോസ്റ്റില്‍ നിര്‍ദേശിക്കുന്നത്. പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധിപേരാണ് കമന്റുകളിട്ടത്.

#India #startup #taxes #GST #migration #economy #business #IndiaNews #startupindia

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia