Criticism | ദുരൂഹ സമാധി: സംഘപരിവാറുകാരോടുള്ള സോഫ്റ്റ് കോർണറോ? പൊലീസിനെ വിമർശിച്ച് ബശീർ ഫൈസി


● സംഘപരിവാർ പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് പൊലീസും അധികൃതരും പിന്മാറി.
● ക്രിമിനൽ കുറ്റം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് പൊലീസിന്റെ ചുമതല.
● അദ്ദേഹത്തിന്റെ പേര് പി സി ജബ്ബാർ എന്നല്ലല്ലോ എന്നും ബശീർ ഫൈസി പരിഹസിച്ചു.
തിരുവനന്തപുരം: (KVARTHA) നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ കല്ലറയുമായി ബന്ധപ്പെട്ടുള്ള പ്രതികരണങ്ങൾക്കിടെ പൊലീസിനെ വിമർശിച്ച് എഴുത്തുകാരനും പണ്ഡിതനുമായ ബശീർ ഫൈസി ദേശമംഗലം. എല്ലാ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവരും മതവിശ്വാസികളും കല്ലറ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചിട്ടും, ഏതാനും സംഘപരിവാർ പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് പൊലീസും അധികൃതരും പിന്മാറിയെന്നും അദ്ദേഹം ആരോപിച്ചു.
ഒരു ക്രിമിനൽ കുറ്റം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് പൊലീസിന്റെ ചുമതലയാണെന്നും, അതിനാണ് തടസ്സം നേരിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘർഷ സാധ്യത കണക്കിലെടുത്താണ് പിന്മാറ്റമെന്ന പൊലീസിന്റെ വിശദീകരണം അദ്ദേഹം വിമർശിച്ചു. 'സംഘപരിവാറുകാരോടുള്ള സോഫ്റ്റ് കോർണർ ആയതു കൊണ്ടല്ല എന്ന് വിശ്വസിക്കൂ മതേതരക്കാരെ. കഴിഞ്ഞ ദിവസം സമരം നടത്തിയ പാതിരിമാരെ തൂക്കി എടുത്തു കൊണ്ട് പോയതും ഈ പോലീസ് ആണ്', അദ്ദേഹം കുറിച്ചു.
പി സി ജോർജിന് മുൻകൂർ ജാമ്യം കിട്ടുന്നവരെ അറസ്റ്റ് ചെയ്യരുതെന്നും, അദ്ദേഹത്തിന്റെ പേര് പി സി ജബ്ബാർ എന്നല്ലല്ലോ എന്നും ബശീർ ഫൈസി പരിഹസിച്ചു. ഒരു വ്യക്തിയുടെയോ മതത്തിന്റെയോ വിശ്വാസ കാര്യങ്ങളിൽ ആരും ഇടപെടരുതെന്നും, ഒരാൾ 'സമാധി' ആയെന്ന് വിശ്വസിക്കാനും അതുമായി ബന്ധപ്പെട്ട കർമ്മങ്ങൾ ചെയ്യാനുമുള്ള അവരുടെ അവകാശത്തെ അംഗീകരിക്കണമെന്നും ബശീർ ഫൈസി തന്റെ പോസ്റ്റിൽ പറയുന്നു.
അതിൽ എത്ര സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും അത് അവരുടെ വിശ്വാസമാണ്. സമാധി എന്നത് ഒരു ആനന്ദകരമായ അവസ്ഥയാണെന്നും, ചിലർ രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷം തിരിച്ചുവരാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അബോധാവസ്ഥയിലുള്ള ഒരാൾ സമാധിയിലിരുന്നാൽ തിരിച്ചുവരവ് അസാധ്യമാണ്. വിവാദ സമാധി എന്നത് മരണശേഷമാണ് സംഭവിക്കുന്നത്. ഈ കാര്യത്തിൽ ഹിന്ദു ആചാര്യന്മാരാണ് തീർപ്പ് കൽപ്പിക്കേണ്ടത്.
കുടുംബത്തിലെ ഒരാളെ പോലും അറിയിക്കാതെ അടക്കം ചെയ്ത ശേഷം സമാധി ആണെന്ന് പോസ്റ്റർ ഇറക്കുമ്പോൾ നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വംഭരൻ എന്ന ഒരു ഹിന്ദു സഹോദരനാണ് പരാതി കൊടുത്തതെന്നും, എന്നാൽ മകൻ 'മുസ്ലിം തീവ്രവാദികൾ' പ്രശ്നമുണ്ടാക്കുന്നു എന്ന് പറയുന്നതിൽ കഴമ്പില്ലെന്നും ബഷീർ ഫൈസി ചൂണ്ടിക്കാട്ടി.
ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:
'ഒരാളുടെ/മതത്തിന്റെ വിശ്വാസ കാര്യത്തിൽ ഇടപെടുന്നില്ല,
അച്ഛൻ 'സമാധി' ആയെന്നു വിശ്വസിക്കാനും തദനുബന്ധ കർമ്മങ്ങൾ ചെയ്യാനുമുള്ള അവരുടെ അവകാശത്തെ അംഗീകരിക്കുന്നു.
അതിലെത്ര സത്യമുണ്ടെങ്കിലും ഇല്ലങ്കിലും.
സമാധിനിലയെന്നു പറയുന്നത് ഒരു ആനന്ദമയമായ സ്ഥിതിയാണ്.
അതില്‍ നിന്നും രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കു ശേഷം ചിലര്‍ തിരിച്ചുവരാറുണ്ട്.
പക്ഷെ സമാധിനിലയിലെത്തുമ്പോള്‍ അബോധാവസ്ഥയിലാണെങ്കില്‍ തിരിച്ചുവരവ് അസാദ്ധ്യമായിരിക്കും
പക്ഷെ വിവാദ സമാധി
മരണത്തിനു ശേഷം ആണ്.
ഇക്കാര്യത്തിൽ തീർപ്പ് പയേണ്ടത് ഹിന്ദു ആചാര്യന്മാരാണ്.
അവരൊന്നും പറഞ്ഞു കാണുന്നില്ല
പക്ഷെ,
കുടുംബത്തിലെ
ഒരാളെ പോലും അറിയിക്കാതെ
അടക്കം ചെയ്ത ശേഷം സമാധി ആയി എന്ന് പോസ്റ്റർ ഇറക്കുമ്പോൾ
നാട്ടുകാർ സംശയം ഉയർത്താതിരിക്കുമോ?
വിശ്വംഭരൻ എന്ന ഒരു ഹിന്ദു സഹോദരൻ ആണ് പരാതി കൊടുത്തത് എന്നറിയുന്നു.
എന്നിട്ടും മകൻ 'മുസ്ലിം തീവ്രവാദികൾ' പ്രശനം ഉണ്ടാക്കി എന്ന് കയർക്കുന്നു.
എല്ലാ രാഷ്ട്രീയത്തിലും
പെട്ടവർ
മതത്തിൽ പെട്ടവർ കല്ലറ തുറക്കണം എന്ന് പറഞ്ഞു പ്രതിഷേധിക്കുന്നു.
എന്നിട്ടും
നാലഞ്ച് സംഘപരിവാറുകാരുടെ ഒച്ചയിൽ വാലും മടക്കി
പോലീസും പരിവാരവും മടങ്ങുന്നു..!
ബെസ്റ്റ്.!
അവിടെ ക്രിമിനൽ ആക്റ്റിവിറ്റി നടന്നിട്ടുണ്ടോ എന്ന്
പരിശോധിച്ചു ഉറപ്പ് വരുത്തേണ്ടത് പോലീസിന്റെ ചുമതലയാണ്.
അതിനാണ് തടസ്സം നേരിട്ടത്.
സംഘർഷ സാധ്യത കണക്കിലെടുത്തു പിന്മാറി എന്ന് ഉദ്യഗസ്ഥ ഭാഷ്യം..!
നല്ലത്.!
എല്ലായിടത്തും എപ്പോഴും ഇങ്ങിനെയാണല്ലോ പോലീസ് ഇടപെടാറുള്ളത്.
അല്ലാതെ,
സംഘപരിവാറുകാരോടുള്ള
സോഫ്റ്റ് കോർണർ ആയതു കൊണ്ടല്ല
എന്ന് വിശ്വസിക്കൂ
മതേതരക്കാരെ..!!
കഴിഞ്ഞ ദിവസം സമരം നടത്തിയ പാതിരിമാരെ തൂക്കി എടുത്തു കൊണ്ട് പോയതും ഈ പോലീസ് ആണ്
പിൻകുറി:
പീസി ജോർജ്ജിന് മുൻകൂർ ജാമ്യം കിട്ടുന്നവരെ അറസ്റ്റ് ചെയ്യരുത്.
പീസി ജബ്ബാർ എന്നല്ലല്ലോ അയാളുടെ പേര്'
#NeyyattinkaraControversy #BashirFaisy #KeralaNews #JusticeForGopanSwami #SanghParivarBias