Legacy | എം എൻ വിജയൻ വിട പറഞ്ഞിട്ട് 17 വർഷങ്ങൾ; ഇടി മുഴക്കമായി മുഴങ്ങുന്നു ആ വാക്കുകൾ

 
Remembering M.N. Vijayan: 17 Years Since His Departure
Remembering M.N. Vijayan: 17 Years Since His Departure

Image Credit: Facebook / MN VIJAYAN

● കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചുള്ള വിമർശനാത്മക വിലയിരുത്തൽ നടത്തി.
● മലയാള സാഹിത്യത്തിൽ നിർണായകമായ സംഭാവനകൾ നൽകി.
● വിജയൻ മാഷിന്റെ ചിന്തകൾ ഇന്നും പ്രസക്തമാണ്.

നവോദിത്ത് ബാബു 

കണ്ണൂർ: (KVARTHA) ഇങ്ങനെ പോയാൽ പാർട്ടിയുണ്ടാകും, അതിനു പിന്നിൽ ജനങ്ങളുണ്ടാവില്ലെന്നു രണ്ടു പതിറ്റാണ്ടിന് മുൻപ് കമ്യുണിസ്റ്റ് പാർട്ടിക്ക് മുന്നറിയിപ്പു നൽകിയ മഹാനായ ചിന്തകൻ എം.എൻ വിജയൻ കേരളത്തെ വിട്ടു പിരിഞ്ഞിട്ട് 17 വർഷങ്ങൾ. പുറത്താക്കപ്പെട്ടവരും തോറ്റു പോയവരും പാർശ്വവൽക്കരിക്കപ്പെട്ടവരും  കൊടുങ്കാറ്റായി ചീറിയടിക്കുന്ന മുന്നറിയിപ്പിന്റെ വിളക്കുമാടങ്ങളിൽ ഇപ്പോഴും തീയെരിയുന്നു. ഒരു വെളിച്ചവും കെട്ടിട്ടില്ല.  

ആളിക്കത്താനായി അത് ഓർമ്മകളെ ഇന്ധനമാക്കുന്നുവെന്നാണ് അദ്ദേഹം തൻ്റെ എഴുത്തിലൂടെയും ഇടപെടലിലൂടെയും പറഞ്ഞു വെച്ചത്. ഒരു നിസാര പരാജയത്തോടെ എല്ലാം അവസാനിച്ചുവെന്ന് കരുതുന്നവരോട് ഒന്നും അവസാനിച്ചിട്ടില്ല എല്ലാം തുടങ്ങുന്നേയുള്ളൂ  എന്ന് അതിമനോഹരമായ ഭാഷയിൽ പറഞ്ഞ ചിന്തകനും എഴുത്തുകാരനുമായിരുന്നു എം എൻ വിജയൻ മാഷ്.

തന്റെ 77-മത് വയസ്സിൽ  തൃശൂർ പ്രസ് ക്ലബ്ബിൽ വച്ച്  വാർത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കെ കേൾക്കണമെങ്കിൽ ഈ ഭാഷ വേണമെന്ന് അവസാനമായി പറഞ്ഞു  വാക്കുകൾകൊണ്ട് കാലത്തെ ഓർമിപ്പിച്ച ചിന്തയുടെ വെളിച്ചമാണ് അണഞ്ഞത്. മലയാളത്തിലെ മുൻനിരയിൽ നിൽക്കുന്ന ചിന്തകനും എഴുത്തുകാരനും സാഹിത്യ നിരൂപകനുമായിരുന്നു അദ്ദേഹം.

മലയാള സാഹിത്യത്തിൽ മനശാസ്ത്രനിരൂപണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. കാവ്യ വിശകലനത്തിനും ജീവിത വ്യഖ്യാനത്തിനും മനശാസ്ത്രത്തെ അതിമനോഹരമായി ഉപയോഗപ്പെടുത്തിയ സാഹിത്യ വിമർശകനായിരുന്നു വിജയൻ മാഷ്. മാർക്സിന്റെ സാമൂഹിക ചിന്തയും ഫ്രോയിഡിന്റെ വ്യക്തി മനഃശാസ്ത്രവുമാണ് വിജയൻ മാഷിൻ്റെ ആശയ പ്രപഞ്ചങ്ങളുടെ നെടുംതൂൺ.

കേസരി ബാലകൃഷ്ണപിള്ളയുടെ നിരൂപണാദർശം അദ്ദേഹത്തിന്റെ കാലശേഷവും പിന്തുടർന്ന നിരൂപകനായിരുന്നു അദ്ദേഹം. തന്റെ ചിന്താ സരണികൾ കൊണ്ട് പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയ ഭൂമികയിൽ പകരം വെക്കാനില്ലാത്ത സജീവ സാന്നിധ്യമായി അദ്ദേഹം മാറി. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അക്രമത്തിൻ്റെ പേരിൽ വിവിധ കോണുകളിൽ നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോൾ പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്നതിനായി പലപ്പോഴും സൈദ്ധാന്തിക തലത്തിൽ പ്രതിരോധ വ്യൂഹം ചമച്ചു.

എം എൻ വിജയൻ ഈ നിലപാട് അക്കാലത്ത് ഏറെ വിവാദങ്ങൾക്കിടയാതിയിരുന്നു. ഒരു കാലഘട്ടത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നാവായിരുന്നു പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ മുന്നണി പോരാളിയായ പ്രൊഫ എംഎൻ വിജയൻ. വിജയൻ മാഷുടെ വാക്കുകളും ചിന്തകളും. കേരളം കാതോർത്തു നിന്ന ഒരു കാലമുണ്ടായിരുന്നു. സിപിഎം വിഭാഗീയതയുടെ കാലത്ത് വിഎസ് നേതൃത്വം നൽകി കമ്യൂണിസ്റ്റ് ശുദ്ധീകരണ ആശയങ്ങൾക്ക് അരവും കത്തിയുമെന്ന പേരിൽ എഴുതിയ ലേഖനത്തിലൂടെ അദ്ദേഹം ഇന്ധനം നൽകി.

പിന്നീട് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സംഭവിക്കുന്ന അപചയം ചൂണ്ടി കാണിച്ച വിജയൻ മാഷ് പാർട്ടി നേതൃത്വത്തിന് വിഭാഗീയതയുടെ കാലത്ത് അനഭിമതനും എതിരാളിയുമായി മാറി. കമ്മ്യൂണിസമെന്ന മഹത്തായ ആശയം  വ്യക്തി കേന്ദ്രീകൃതമാകുന്നതിലെ അപകടം പ്രസംഗമായും ലേഖനമായും നിരവധി വേദികളിൽ ഈ ദാർശനികൻ അവതരിപ്പിച്ചിട്ടുണ്ട്. എറണാകുളം മഹാരാജസിലെ ബിരുദ പഠനത്തിനുശേഷം മദിരാശി സർവ്വകലാശാലയിൽ നിന്നും മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടുകയും കേരളത്തിൽ നിരവധി കോളേജുകളിൽ അധ്യാപകനായി പ്രവർത്തിക്കുകയും ചെയ്തു. 

ജീവിതത്തിലെ ഏറ്റവും കൂടിയ കാലയളവ് ചെലവഴിച്ചത് തലശേരി ഗവൺമെന്റ് കോളജിലാണ്. ധർമ്മടത്ത്  ബ്രണ്ണൻ  കോളേജിനു സമീപം താമസിച്ച കരുണം എന്ന വീട് സമാന മനസ്കരുടെ ഒത്തുകൂടലിനും ഒരുപാട് ചിന്തകൾ പങ്കുവെക്കുന്നതിനും അത് കാലങ്ങളോളം നിലനിൽക്കുന്നതിനും  കാരണമായി. വ്യവസ്ഥിതികളോട് ക്ഷോഭിക്കുന്ന യുവാക്കളുടെയും വിദ്യാർത്ഥികളുടെയും കൾട്ട് ഫിഗറായിരുന്നു വിജയൻ മാഷ്.

അധ്യാപന ജീവിതത്തിൽ നിന്നും വിരമിച്ച ശേഷമാണ് എഴുത്തിന്റെ ലോകത്ത് വിജയൻ മാഷ് സജീവമായത്. ഈ കാലത്ത് തന്നെ  പുരോഗമന കലാസാഹിത്യ സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ക്രമേണ സംസ്ഥാന പ്രസിഡൻ്റായി മാറുകയും ചെയ്തു. ദേശാഭിമാനി വാരികയുടെ പത്രാധിപരായും പ്രവർത്തിച്ചുണ്ട് പാർട്ടി അംഗത്വം ഇല്ലാത്ത ഈ ചിന്തകൻ. പ്രസ്ഥാനവുമായി മാനസികമായി അകന്ന ശേഷം അത്തരം ചിന്താസരണി ഉള്ളവരുമായി യോജിച്ച് പ്രവർത്തിക്കുകയും പാഠം എന്ന പേരിൽ ഒരു സമാന്തരപ്രസിദ്ധീകരണം ആരംഭിക്കുകയും അതിൻ്റെ പത്രാധിപരായി മാറുകയും ചെയ്തു.

കേരള സമൂഹത്തിൽ ചിന്തയുടെ പുതു നാമ്പുകളും  പുതു തലമുറയിൽ  തെറ്റുകളെ ചോദ്യം ചെയ്യാനുള്ള കരുത്തും സമ്മാനിച്ച വിജയൻ മാഷ്  2007 ലാണ് ഈ ലോകത്തോട് വിട പറഞ്ഞത്. സി.പിഎം ഉൾപ്പെടെയുള്ള കമ്യുണിസ്റ്റ് പാർട്ടികൾ ദേശീയ തലത്തിൽ അഗാധ പ്രതിസന്ധി നേരിടുകയും കേരളത്തിൽ തുടർഭരണത്തിൻ്റെ പുഴുക്കുത്തുകളും നയ വ്യതിയാനങ്ങളും സംഭവിച്ചു കൊണ്ടിരിക്കെ കാലത്തെ മുൻകൂട്ടി കണ്ട ഈ ദാർശനികൻ്റെ വാക്കുകൾ ഇടിമുഴക്കമായി ഇപ്പോഴും മുഴങ്ങുന്നുണ്ട്.
 

Legacy

#MNVijayan, #KeralaPolitics, #Literature, #Legacy, #SocialCritique, #Philosophy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia