Analysis | സരിന് പിന്നാലെ സന്ദീപ് വാര്യരും ചെങ്കൊടിയേന്താൻ ഇടത് കൂടാരത്തിലേക്കോ? ബിജെപിയിലെ തീപ്പൊരി നേതാവിനായി സിപിഎം ചുവപ്പ് പരവതാനി വിരിക്കുമ്പോൾ

 
Sandeep Warrier
Sandeep Warrier

Photo Credit: Facebook/ Sandeep.G.Varier

● സിപിഎമ്മിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തം.
● ആർഎസ്എസ് നേതാവ് എ ജയകുമാര്‍ സന്ദീപുമായി ചര്‍ച്ച നടത്തി.
● സന്ദീപ് വാര്യർ ഇനിയും തീരുമാനം എടുത്തിട്ടില്ല.

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ കുരുക്കി പാളയത്തിലെ പട. പാർട്ടി നേതൃത്വത്തോട് ഇടഞ്ഞ സന്ദീപ് വാര്യർ സി.പി.എമ്മിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം യാഥാർത്ഥ്യമാവാൻ സാധ്യതയേറെയാണ്. സംസ്ഥാന സമിതി അംഗവും വക്താവുമായ സന്ദീപ് വാര്യർ യൂടേണടിക്കുന്നത്
കേരളത്തിലെ പാർട്ടി നേതൃത്വത്തിന് ക്ഷീണം തന്നെയാണ്. കോൺഗ്രസിൽ നിന്നും ഐ.ടി സെൽ കൈകാര്യം ചെയ്തിരുന്ന ഡോ. പി സരിൻ മറുകണ്ടം ചാടി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായതിനു സമാനമായ സാഹചര്യമാണ് ബി.ജെ.പിയിലും ഉടലെടുത്തിരിക്കുന്നത്.

തന്റെ മനസ് ശൂന്യമാണെന്നും ഇനി എന്തെന്ന് തീരുമാനിച്ചിട്ടില്ലെന്നുമാണ് സന്ദീപ് വാര്യർ പറയുന്നത്. തന്നെ പാർട്ടിയിലേക്ക് ക്ഷണിച്ച സി.പി.എം നേതൃത്വത്തിനോട് മൃദുസമീപനമാണ് ചാനൽ അഭിമുഖങ്ങളിലെല്ലാം അദ്ദേഹം പ്രകടിപ്പിച്ചത്. സി.പി.എം നേതാക്കളോട് നന്ദി പറയാനും അവരൊക്കെ തമ്മിലുള്ള വ്യക്തിബന്ധങ്ങൾ അനുസ്മരിക്കാനും സന്ദീപ് വാര്യർ തയ്യാറായി. സന്ദീപിനെ അനുനയിപ്പിക്കാൻ വീട്ടിലെത്തിയ ആർഎസ്എസ് വിശേഷ് സമ്പർക് പ്രമുഖ് എ ജയകുമാർ, ബിജെപി നേതാവ് പി.ആർ ശിവശങ്കർ എന്നിവരുമായി ചർച്ച നടത്തിയെങ്കിലും ഒരടി പോലും പിന്നോട്ടില്ലെന്ന നിലപാടിലാണ് സന്ദീപ് വാര്യർ.

സന്ദീപ് വാര്യരുടെ വീട്ടിലെത്തിയ എ ജയകുമാറും പി.ആർ ശിവശങ്കറും അടച്ചിട്ട മുറിയിൽ സന്ദീപുമായി ചർച്ച നടത്തിയിരുന്നു. പാർട്ടി വിടരുതെന്ന് ആവശ്യപ്പെടാനാണ് നേതാക്കളെത്തിയതെങ്കിലും ചർച്ചയിൽ സന്ദീപിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെന്നാണ് വിവരം. തൻ്റെ നിലപാടിൽ മാറ്റമില്ലെന്ന് സന്ദീപ് ഇവരെ അറിയിച്ചതായാണ് സൂചന. ജയകുമാർ തനിക്ക് ഗുരുതുല്യനാണെന്നും കാര്യങ്ങൾ അദ്ദേഹത്തോട് തുറന്ന് പറഞ്ഞുവെന്നും സന്ദീപ് പറഞ്ഞു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ സംസാരിച്ചിരുന്നെങ്കിൽ കൂടൂതൽ സന്തോഷമായേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Sandeep Warrier

കൊടകര കുഴൽപ്പണക്കേസിന്റെ കുരുക്കിനിടെയാണ് ബിജെപിയെ കൂടുതൽ വെട്ടിലാക്കി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യ‍ർ കടുത്ത വിമർശനം ഉന്നയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി പാർട്ടിയോട് ഇടഞ്ഞ സന്ദീപ് ഇത്ര പെട്ടെന്ന് പരസ്യനിലപാട് എടുക്കുമെന്ന് നേതാക്കൾ കരുതിയിരുന്നില്ല. ശക്തമായ പോരാട്ടം നടക്കുന്ന പാലക്കാട്ടെ സ്ഥാനാർത്ഥിയെയും സംസ്ഥാന നേതൃത്വത്തെയും വിമർശിച്ച സന്ദീപിൻ്റെ നടപടി കടുത്ത അച്ചടക്കലംഘനമായി പാർട്ടി കാണുന്നതിനിടെയാണ് ബിജെപി-ആർഎസ്എസ് നേതാക്കളുടെ സന്ദർശനം.

സിപിഎം നേതാക്കളുമായി സന്ദീപ് ആശയവിനിമയം നടത്തിയെന്ന വിവരം ബിജെപി നേതാക്കൾക്കുണ്ട്. സരിൻ്റെ വഴിയെ സന്ദീപും എത്തട്ടെ എന്നാണ് സിപിഎം നിലപാട്. ബിജെപി വിടുമെന്ന് സന്ദീപ് അറിയിച്ചാൽ അപ്പോൾ സ്വീകരിക്കാനാണ് തീരുമാനം. എൻഡിഎ കൺവെൻഷൻ വേദിയിൽ സീറ്റ് കിട്ടാത്തതല്ല സന്ദീപിൻ്റെ യഥാർത്ഥ പ്രശ്നം. താൻ ആഗ്രഹിച്ചിരുന്ന പാലക്കാട് സീറ്റ് നൽകാത്തതാണ് സന്ദീപിനെ കൂടുതൽ ചൊടിപ്പിച്ചതെന്നാണ് പറയുന്നത്. നേരത്തെ ചില പരാതികളുടെ പേരിൽ സന്ദീപിനെ പാർട്ടി വക്താവ് സ്ഥാനത്ത് നിന്നടക്കം ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. 

ലോക്സഭാ തെര‍ഞ്ഞെടുപ്പ് കാലത്ത് കെ സുരേന്ദ്രൻ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്ക് എത്തിക്കാൻ മുൻകയ്യെടുത്തത്.  സന്ദീപിനെതിരെ അച്ചടക്ക നടപടി വേണമെന്നാണ് ബിജെപിയിൽ കൃഷ്ണദാസ് പക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇപ്പോൾ നടപടിയൊന്നും വേണ്ടെന്ന നിലപാടിലാണ് കെ സുരേന്ദ്രൻ. കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും സന്ദീപ് വാര്യർ എവിടെ വരെ പോകട്ടെയെന്ന് നോക്കാമെന്നാണ് സുരേന്ദ്രൻ്റെ നിലപാട്. പാർട്ടിയുമായി മാനസികമായി അകന്ന സന്ദീപ് വാര്യർ ഇനി തിരിച്ചു വരാൻ സാധ്യത കുറവാണെന്ന നിഗമനത്തിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. 

ചാനൽ ചർച്ചകളിൽ ബി.ജെ.പിയുടെ കരുത്തുറ്റ സാന്നിദ്ധ്യങ്ങളിലൊരാളാണ് സന്ദീപ് വാര്യർ. എതിരാളികൾക്കുപോലും ഉള്ളിൽ ബഹുമാനം തോന്നുന്ന വിധത്തിൽ അടുക്കും ചിട്ടയോടു കൂടിയാണ് അദ്ദേഹങ്ങൾ കാര്യങ്ങൾ അവതരിപ്പിക്കാറുള്ളത്. പാർട്ടി പൊതുയോഗങ്ങളിലും സന്ദീപ് വാര്യരുടെ തീപ്പൊരി പ്രസംഗങ്ങൾ പ്രവർത്തകരെ മാത്രമല്ല പൊതുജനങ്ങളെയും ആകർഷിക്കാറുണ്ട്. ബി.ജെ.പി ലക്ഷക്കണക്കിനാളുകൾ അണിനിരക്കുന്ന പാർട്ടിയാണെന്ന് നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും സന്ദീപ് വാര്യരുടെ നേതൃ പാടവും തെളിഞ്ഞ ബുദ്ധിയുമുള്ള നേതാക്കൾ പാർട്ടിയിൽ ഇല്ലെന്നാണ് വാസ്തവം. 

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സി.പി.എം ജയിച്ചാലും തോറ്റാലും അവർക്ക് നഷ്ടമൊന്നുമില്ല. എതിർ പാളയങ്ങളിൽ നിന്നും ലോട്ടറി അടിച്ചതുപോലെയാണ് രണ്ട് ഉശിരൻ യുവനേതാക്കളെ അവർക്ക് ലഭിക്കാൻ പോകുന്നത്. ഇതിൽ ഒരാൾ ഇപ്പോഴെ ചെങ്കൊടി പിടിച്ചു കഴിഞ്ഞു. മറ്റൊരാൾ കാവിയിൽ നിന്നും ചുവപ്പിലേക്കുള്ള പാതയിലാണ്. പുത്തൻകൂട്ടുകാരും സ്ഥാനമോഹികളുമായ ആയിരങ്ങൾ ഒഴുകിയെത്തുന്നുണ്ടെങ്കിലും സന്ദീപ് വാര്യരെപ്പോലുള്ള തീപ്പൊരി യുവനേതാക്കളുടെ വിട പറയൽ ബിജെപിക്ക് തീരാനഷ്ടം തന്നെയാണ്.

#KeralaPolitics #SandeepWarrier #BJPtoCPM #PalakkadByElection #KeralaNews #PoliticalShift

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia