Immigration | അനധികൃത കുടിയേറ്റക്കാര്‍ക്കായി ന്യൂയോര്‍ക്കിലെയും ന്യൂജേഴ്സിയിലെയും ഗുരുദ്വാരകളില്‍ പരിശോധന; രോഷം പ്രകടിപ്പിച്ച് സിഖ് സംഘടനകള്‍


● പവിത്രതയ്ക്ക് ഭീഷണിയായി കാണുന്നുവെന്ന് സിഖ് സംഘടനകള്‍.
● ആശങ്കാകുലരാണെന്ന് സിഖ് അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍.
● മുന്‍ പ്രസിഡന്റിന്റെ കാലത്ത് ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങളുണ്ടായിരുന്നു.
വാഷിങ്ടണ്‍: (KVARTHA) അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി മുന്നോട്ടുപോകുകയാണ് ട്രംപ് ഭരണകൂടം. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ ന്യൂയോര്‍ക്കിലെയും ന്യൂജേഴ്സിയിലെയും ഗുരുദ്വാരകളിലും യുഎസ് അധികൃതര്‍ തിരച്ചില്‍ നടത്തി. പരിശോധനക്കായി യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്കിലെയും ന്യൂജഴ്സിയിലെയും ഗുരുദ്വാരകളില്‍ എത്തി.
രേഖകളില്ലാതെ അമേരിക്കയില്‍ തങ്ങുന്ന ചില ഇന്ത്യക്കാര്‍ കേന്ദ്രമായി ന്യൂയോര്‍ക്കിലെയും ന്യൂജഴ്സിയിലെയും ചില ഗുരുദ്വാരകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നുവെന്നും തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുടിയേറ്റക്കാരെ സംരക്ഷിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന. അനധികൃത കുടിയേറ്റക്കാര്‍ നടത്തുന്ന കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് ലക്ഷ്യമെന്നാണ് അമേരിക്കയുടെ വിശദീകരണം.
സംഭവത്തില്‍ സിഖ് സംഘടനകള്‍ രോഷം പ്രകടിപ്പിച്ചു. ഗുരുദ്വാരകള്‍ റെയ്ഡ് നടത്തുന്നത് പവിത്രതയ്ക്ക് ഭീഷണിയായി കാണുന്നുവെന്ന് സിഖ് സംഘടനകള്‍ പറഞ്ഞു. ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനത്തില്‍ തങ്ങള്‍ വളരെയധികം ആശങ്കാകുലരാണെന്ന് സിഖ് അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കിരണ്‍ കൗര്‍ ഗില്‍ പറഞ്ഞു.
നേരത്തെ, അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട നിരവധി ബ്രസീലുകാര്‍ വിമാനത്തിലടക്കം കൊടിയ പീഡനമനുഭവിച്ചെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വിമാനത്തിലുണ്ടായിരുന്ന 88 ബ്രസീലുകാര്‍ കൈവിലങ്ങോടെയാണ് വിമാനമിറങ്ങിയത്. വിമാനത്തിനുള്ളില്‍ എസി ഉണ്ടായിരുന്നില്ലെന്നും കുടിവെള്ളം നല്‍കിയില്ലെന്നും ഇവര്‍ ആരോപിച്ചു. ശുചിമുറിയില്‍ പോകാന്‍ പോലും അനുവദിച്ചില്ലെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ ബ്രസീല്‍ സര്‍ക്കാര്‍ അമേരിക്കയോട് വിശദീകരണം തേടും. കുടിയേറ്റക്കാരോട് കാണിച്ച പെരുമാറ്റം മനുഷ്യാവകാശങ്ങളോടുള്ള വിമാനത്തില്‍ യാത്രക്കാരെ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് ആരാധനാലയങ്ങളില്‍ പോലീസിന്റെയും നിയമനിര്‍വഹണ ഏജന്‍സികളുടെയും പ്രവേശനത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നതാണ് ട്രംപ് വന്നതോടെ എടുത്തുമാറ്റിയത്. പിന്നാലെ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി തുടങ്ങിയ സ്ഥലങ്ങളിലെ ഗുരുദ്വാരകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനകളും നിരീക്ഷണങ്ങളും തുടങ്ങി. ഗുരുദ്വാരകള്‍ സിഖ് വിഘടനവാദികളുടെയും അനധികൃത കുടിയേറ്റക്കാരുടെയും കേന്ദ്രമായി മാറുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. ഇത്തരം ആരാധനാ കേന്ദ്രങ്ങളെ സെന്‍സിറ്റീവ് ഏരിയ എന്ന നിലയില്‍ കണക്കാക്കി ഏജന്‍സികളുടെ പ്രവേശനത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇതാണ് അധികാരത്തിലെത്തിയതോടെ ട്രംപ് നിലംപരിശാക്കിയത്.
ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
The US government conducted raids in Gurdwaras in New York and New Jersey to apprehend illegal immigrants, sparking protests from the Sikh community. The raids are seen as a violation of religious sanctity.