Politics | മണ്ഡല പുനർനിർണയത്തിൽ ബിജെപി ഒരുക്കുന്ന അപകടക്കെണി, പ്രാദേശിക പാർട്ടികൾക്കിത് ജീവൻ മരണ പോരാട്ടം; സ്റ്റാലിന്റെ രാഷ്ട്രീയ പോരാട്ടങ്ങള്‍ വിജയം കാണുമോ?


● ഫെഡറലിസം അപകടത്തിലാണെന്ന് സ്റ്റാലിൻ.
● ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെയും സ്റ്റാലിൻ ശബ്ദമുയർത്തുന്നു.
● ഇന്ത്യ മുന്നണിയിൽ പ്രാദേശിക പാർട്ടികൾക്കുളള മേധാവിത്വം കൈവന്നു.
ഭാമനാവത്ത്
(KVARTHA) ഇന്ത്യയില്‍ ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിനെ ദക്ഷിണേന്ത്യയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ രൂപീകരിച്ചു പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകവും. മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ ചെന്നൈയില്‍ നടന്ന സംയുക്ത ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍, രാജ്യത്തെ നിരവധി പ്രതിപക്ഷ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരെ സാക്ഷി നിര്‍ത്തി, തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ നടത്തിയ പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
രാജ്യത്ത് ഫെഡറലിസം അങ്ങേയറ്റം അപകടകരമായ ഭീഷണി നേരിടുന്ന സാഹചര്യമാണെന്നു വിലയിരുത്തി കൊണ്ടാണ് യോഗം ചേര്‍ന്നത്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഞെരുക്കവും മറ്റും മൂലം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വിവേചനം നേരിടുന്നുവെന്ന വികാരമാണ് യോഗത്തില്‍ നിന്നും ഉയര്‍ന്നത്. ഇതിനിടെയാണ് മണ്ഡല പുനര്‍നിര്‍ണയവും ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടാകുന്നത്. ഇവയ്‌ക്കെല്ലാം മുന്‍പില്‍നിന്ന് ഒറ്റയാളായി പോരാടുന്നത് താനാണെന്ന പ്രതീതിയുണ്ടാക്കാനാണ് തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ശ്രമിക്കുന്നത്.
കേന്ദ്രസര്‍ക്കാരുമായി തുറന്ന ഭാഷായുദ്ധം തന്നെ നടത്തി തമിഴ് ജനതയുടെ വികാരം മുതലയെടുത്ത് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയ നേതാവാണ് സ്റ്റാലിന്‍. ഇപ്പോള്‍ മണ്ഡലപുനര്‍നിര്‍ണയം ഉയര്‍ത്തി സ്റ്റാലിന്‍ നടത്തുന്ന പോരാട്ടങ്ങള്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ കൂടി ലക്ഷ്യമിട്ടുകൊണ്ടാണ്. ഒരുപക്ഷെ കേന്ദ്രസര്‍ക്കാരിനെതിരെ സ്റ്റാലിന്‍ ഒറ്റയ്ക്ക് നടത്തുന്ന യുദ്ധമാണ് ഇതെന്ന് വ്യക്തമാണ്. മറ്റ് പ്രതിപക്ഷ നേതാക്കളുടെ ശബ്ദങ്ങളെക്കാള്‍ എന്നും ഒരുപടി ഉച്ചത്തിലായിരുന്നു സ്റ്റാലിന്റെ വാക്കുകള്‍. ആ സംസ്ഥാനങ്ങളൊന്നും കൊടുക്കാത്ത പ്രാധാന്യമാണ് സ്റ്റാലിന്‍ ഈ വിഷയങ്ങള്‍ക്ക് നല്‍കിവരുന്നത്.
ഇപ്പോള്‍ സംയുക്ത യോഗം വിളിച്ചതും സ്റ്റാലിന്‍ നേരിട്ട് തന്നെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ മറ്റ് പ്രതിപക്ഷ സംസ്ഥാനങ്ങള്‍ പിന്നില്‍ അണിനിരന്ന്, സ്റ്റാലിന്‍ മുന്നില്‍നിന്ന് നയിക്കുന്ന ഒരു പോരാട്ടം കൂടിയായി മാറുകയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രധാനപാര്‍ട്ടികളുടെ യോഗം. അടുത്തകാലത്തായി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അപകടമെന്തെന്ന് മറ്റെല്ലാവരേക്കാളും ഉച്ചത്തില്‍ വിളിച്ചുപറയുന്നത് സ്റ്റാലിന്‍ ഒറ്റയ്ക്കാണ്. നിരവധി യോഗങ്ങളും പ്രസംഗങ്ങളും സ്റ്റാലിന്‍ ഈ വിഷയം സംബന്ധിച്ച് നടത്തി. തമിഴ് സാംസ്‌കാരികതയ്ക്ക് മേല്‍, ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെയുള്ള പുതിയകാല പ്രക്ഷോഭത്തിന്റെ ചൂടും ചൂരും ജനങ്ങളെ അറിയിച്ചത് സ്റ്റാലിനാണ്.
മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പോലും കേന്ദ്രവുമായി കനത്ത വാഗ്‌വാദത്തിന് മുതിരാതെയിരുന്നപ്പോള്‍ തുറന്ന പോരാട്ടവുമായി രംഗത്തിറങ്ങിയത് സ്റ്റാലിന്‍ നേരിട്ടാണ്. ത്രിഭാഷാ വിദ്യാഭ്യാസം നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍ക്ക് സമഗ്ര ശിക്ഷാ ഫണ്ടുകള്‍ തടഞ്ഞുവയ്ക്കുമെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ പ്രസ്താവനയ്ക്ക് മറുപടിയായി വലിയ പ്രതിഷേധമാണ് ഡിഎംകെ സംസ്ഥാനത്താകെ നടത്തിയത്. നിങ്ങള്‍ പണം തന്നില്ലെങ്കിലും വേണ്ട, ഈ നയം എന്റെ നാട്ടില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് സ്റ്റാലിന്‍ മറുപടിയായി അന്ന് പറഞ്ഞത്. ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ പ്രക്ഷോഭങ്ങളുടെ നിരവധി ചരിത്രങ്ങളുള്ള തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ വാക്കുകള്‍ പ്രാദേശിക വികാരം ആളിക്കത്തിക്കാന്‍ ലക്ഷ്യമിടുന്നതാണ്.
സ്റ്റാലിന്റെ പോരാട്ടം മണ്ഡല പുനര്‍നിര്‍ണയം എങ്ങനെ ബാധിക്കുമെന്നു പ്രതിപക്ഷ പാര്‍ട്ടികളെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞുകൊണ്ടുളളതാണ്. ബിജെപിക്ക് വന്‍ സ്വാധീനമുള്ള സംസ്ഥാനങ്ങളിലെ സീറ്റ് വര്‍ദ്ധനവ് എങ്ങനെ രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളെ ബാധിക്കുമെന്നാണ് സ്റ്റാലിന്റെ വാദം. ഈ പോരാട്ടത്തില്‍ പ്രതിപക്ഷ സംസ്ഥാനങ്ങളുടെ സംയുക്ത യോഗം എന്ന ആശയവും ആദ്യം കൊണ്ടുവന്നത് സ്റ്റാലിനാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും ഈ നീക്കത്തിനെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിനിറങ്ങാത്ത സാഹചര്യത്തിലായിരുന്നു സ്റ്റാലിന്‍ ഇവരെല്ലാം വിളിച്ചുചേര്‍ത്ത് മണ്ഡലപുനര്‍നിര്‍ണയം ഇപ്പോള്‍ വേണ്ടായെന്ന് തറപ്പിച്ചുപറഞ്ഞത്.
കേന്ദ്രസര്‍ക്കാരിനെതിരെ സ്റ്റാലിന്റെ തുറന്ന പോരിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നീറ്റ് വിഷയത്തില്‍ സ്റ്റാലിന്‍ ഇടപെട്ടത് തമിഴ് വികാരം ആളിക്കത്തിച്ചുകൊണ്ടായിരുന്നു. ഇത്തരത്തില്‍ വിവേചനപരമെന്ന് തോന്നുന്ന എല്ലാ വിഷയങ്ങളിലും സാമൂഹികനീതിയുടെ ആശയധാരകളെ മുറുകെപ്പിടിച്ചുകൊണ്ട് സ്റ്റാലിന്‍ പോരാട്ടത്തിനിറങ്ങിയിട്ടുണ്ട്. പ്രതിപക്ഷ സംസ്ഥാനങ്ങളെ ഒപ്പം കൂട്ടി സ്റ്റാലിന്‍ നടത്തുന്ന ഈ പോരാട്ടത്തിന് വലിയ രാഷ്ട്രീയ പ്രത്യേകതയുണ്ട്. സംയുക്ത സമിതി യോഗം ഇന്‍ഡ്യ സഖ്യത്തിന്റെ ഒരു മിനി പതിപ്പ് യോഗമായിരുന്നുവെന്ന ഒരു രാഷ്ട്രീയ നിരീക്ഷണം ശക്തമായ സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ഇവിടെ ഈ പോരാട്ടം നയിക്കുന്നത് കോണ്‍ഗ്രസിന്റെയോ ആദ്മി ആദ്മിയുടേയോ മുഖ്യമന്ത്രിമാരല്ല, മറിച്ച് ഭക്ഷിണേന്ത്യയിലെ ഒരു പ്രാദേശിക പാര്‍ട്ടി ഭരിക്കുന്ന ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. കേരളവും തമിഴ്‌നാടും ഒഴികെയുള്ള സംസ്ഥാനങ്ങള്‍ക്കെല്ലാം ഇതൊരു രാഷ്ട്രീയപദ്ധതിയായി മാറിയേക്കുമെന്ന കാര്യം അത്രകണ്ട് ബോധ്യപ്പെടാതിരിക്കുമ്പോഴാണ് സ്റ്റാലിന്‍ ഒറ്റയ്ക്കിറങ്ങി കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ഇന്ത്യാമുന്നണിയില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കുളള മേധാവിത്വവും ഇതോടെ കൈവന്നിരിക്കുകയാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
Tamil Nadu Chief Minister MK Stalin has emerged as a key opposition leader, challenging the BJP-led central government's delimitation plans. He has united southern states against what he perceives as discriminatory policies, emphasizing the threat to federalism and regional interests. Stalin's strong stance and proactive approach highlight the growing influence of regional parties in Indian politics.
#MKStalin, #Delimitation, #IndianPolitics, #BJP, #OppositionUnity, #SouthernStates