Analysis | ശ്രീലേഖാ ഐപിഎസിന്റെ ഭര്‍ത്താവിനെ കൊല്ലാന്‍ ഗുണ്ടകള്‍! ബിജെപിയിൽ ചേർന്ന പ്രമുഖരൊക്കെ ഇപ്പോഴെവിടെയാണ്?

 
Srilekha IPS Joins BJP Amidst Allegations of Threats
Srilekha IPS Joins BJP Amidst Allegations of Threats

Photo: Arranged

● ആർ ശ്രീലേഖ പഴയ വീഡിയോ വൈറലായി
● ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷന്‍ എടുത്തിരുന്നതായി വെളിപ്പെടുത്തൽ 
●സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ച

അർണവ് അനിത 

(KVARTHA) മുന്‍ എഡിജിപി ശ്രീലേഖാ വിരമിച്ച ശേഷം ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. ടിപി സെന്‍കുമാറോ, ജേക്കബ് തോമസോ ബിജെപിയില്‍ ചേര്‍ന്നപ്പോഴുണ്ടായത്ര വിവാദം ഇത്തവണയുണ്ടായില്ല. സെന്‍കുമാര്‍ ഡിജിപി ആയിരിക്കുമ്പോഴേ ബിജെപി-ആര്‍എസ്എസ് ബന്ധം സൂക്ഷിച്ചിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സൂചന നല്‍കിയിരുന്നു. ജേക്കബ് തോമസ് പിണറായി വിജയനെ വെല്ലുവിളിച്ചാണ് ബിജെപിയുടെ ഭാഗമായതും തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും. 

എന്നാല്‍ ശ്രീലേഖയുടെ കാര്യത്തില്‍ ഇത്തരത്തിലുള്ള വിവാദങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നെ എന്തിനാണ് അവര്‍ ബിജെപിയില്‍ ചേര്‍ന്നത്. മുമ്പ് ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിന് ഇതുമായി ബന്ധമുണ്ടെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ഭര്‍ത്താവിന്റെ ജീവന്‍ ആര്‍എസ്എസ് ഗുണ്ടകളില്‍ നിന്ന് രക്ഷിക്കാനാണ് സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ ശേഷം ബിജെപി യില്‍ ചേര്‍ന്നതെന്നാണ് ആരോപണം.

തന്റെ ഭര്‍ത്താവിനെ കൊല്ലാന്‍ 4 ലക്ഷം രൂപയാണ് ആര്‍എസ്എസ് ഗുണ്ടകള്‍ ക്വട്ടേഷന്‍ എടുത്തതെന്ന് ശ്രീലേഖ രണ്ടുവർഷം മുമ്പുള്ള ഒരു വീഡിയോയില്‍ പറയുന്നു. ഇപ്പോൾ ഇത് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഡോക്ടറായ ഭര്‍ത്താവ് പത്തനംതിട്ടയില്‍ നിന്ന് ആലപ്പുഴയിലേക്ക് ദിവസവും ബസിനാണ് പോയിരുന്നത്. ബസില്‍വെച്ച് കൊലപ്പെടുത്താനായിരുന്നു നീക്കം. എന്നാല്‍ കൊല്ലേണ്ടയാള്‍ ശ്രീലേഖയുടെ ഭര്‍ത്താവാണെന്ന് ഗുണ്ടകള്‍ക്ക് മനസിലായി. അതോടെ അവര്‍ ദൗത്യം ഉപേക്ഷിച്ച് തന്നെ വന്ന് കണ്ട് കാര്യം പറഞ്ഞെന്നുമാണ് ശ്രീലേഖ അവകാശപ്പെടുന്നത്. 

ഭര്‍ത്താവിന്റെ കുടുംബക്കാര്‍ക്ക് ബിജെപി യുമായി ബന്ധമുള്ളതുകൊണ്ട് ഞങ്ങള്‍ തത്കാലം കൊല്ലുന്നില്ല. ചിലപ്പോള്‍ വേറേ ആരെങ്കിലും കൊന്നേക്കുമെന്ന് അറിയിച്ചെന്നും പറയുന്നു. ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് അന്വേഷിച്ചാലേ അറിയാനാകൂ. കാരണം മുമ്പ് ഒരു മാസികയില്‍ ശ്രീലേഖ എഴുതിയ ഓര്‍മക്കുറിപ്പില്‍ ഒരു ക്രൈം നടത്തിയ യുവതിയ രക്ഷപ്പെടുത്തിയെന്ന് എഴുതിയിരുന്നു. അതിനെതിരെ ജോമോന്‍പുത്തന്‍ പുരയ്ക്കല്‍ കോടതിയെ സമീപിച്ചതോടെയാണ് യാഥാർഥ്യം പുറത്തായത്. ജയില്‍ ഡിജിപിയായിരുന്നപ്പോള്‍ നടന്‍ ദിലീപിനെ വഴിവിട്ട് സഹായിച്ചതിന് ശ്രീലേഖ ഐപിഎസിനെതിരെ വലിയ ആക്ഷേപം ഉയര്‍ന്നിരുന്നു.

പ്രമുഖരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക എന്നത് ബിജെപിയുടെ പ്രധാന പ്രചരണ തന്ത്രമാണ്. എന്നാല്‍ ഇങ്ങിനെ വന്നവരൊക്കെ നിലവില്‍ എവിടെയാണെന്ന് കൂടി പരിശോധിക്കണം. ടിപി സെന്‍കുമാര്‍ ഡിജിപി ആയിരുന്നപ്പോഴേ ബിജെപി ബന്ധം പുലര്‍ത്തി. വിരമിച്ച ശേഷം അദ്ദേഹം മെമ്പര്‍ഷിപ്പ് എടുക്കുകയും ചെയ്തു. നിലവില്‍ അദ്ദേഹം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ സജീവമല്ല. നേതൃത്വവുമായി അഭിപ്രായ ഭിന്നതകളുമുണ്ട്.  ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഉള്‍പ്പെടെ അദ്ദേഹത്തെ കണ്ടുമില്ല. 

മെട്രോമാന്‍ ഇ.ശ്രീധരനെ ഏറെ നിര്‍ബന്ധിച്ചാണ് മോദി ബിജെപിയിലേക്ക് കൊണ്ടുവന്നത്. എന്നിട്ട് എന്തായി. ജനങ്ങളെ വെറുപ്പിച്ച് സ്വന്തം ഇമേജ് അദ്ദേഹം ഇല്ലാതാക്കി. കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞാണ് അദ്ദേഹം 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അദ്ദേഹവും ബിജെപിയില്‍ സജീവമല്ല. ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൊമ്പ്‌കോര്‍ത്ത ശേഷം വിആര്‍എസ് എടുക്കുകയും പിന്നീട് ബിജെപി അംഗത്വം സ്വീകരിക്കുകയുമായിരുന്നു. ചാലക്കുടിയില്‍ മത്സരിച്ചെങ്കിലും തോറ്റുതുന്നംപാടി. പിന്നീട് രാഷ്ട്രീയവൃത്തങ്ങളിലൊന്നും കണ്ടില്ല. 

നടന്‍ ഭീമന്‍ രഘുവും സംവിധായകന്‍ രാജസേനനും ബിജെപിയില്‍ ചേര്‍ന്നെങ്കിലും നേതാക്കളുമായുള്ള ഭിന്നകളെ തുടര്‍ന്ന് സിപിഎമ്മില്‍ ചേര്‍ന്നു. സംവിധായകന്‍ അലി അക്ബര്‍ ബിജെപിക്കാരനായിരുന്നെങ്കിലും ആ ബന്ധം ഉപേക്ഷിച്ചു. നടന്മാരായ ദേവന്‍, മഹേഷ് തുടങ്ങിയവര്‍ അടുത്തകാലത്താണ് താമരയ്‌ക്കൊപ്പം അണിനിരന്നത്. ദേവന്‍ മുമ്പും പല പാർട്ടികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വന്തമായി പാര്‍ട്ടിയും രൂപീകരിച്ചിരുന്നു. സുരേഷ് ഗോപിക്ക് മാത്രമാണ് ബിജെപിയില്‍ ചേര്‍ന്നത് കൊണ്ട് ഗുണമുണ്ടായത്. അതുകൊണ്ട് അദ്ദേഹം ഇപ്പോഴും അവിടെ തുടരുന്നു.

കോണ്‍ഗ്രസ് നേതാവ് രാമന്‍ നായര്‍, ഇടത് സ്വതന്ത്രന്‍ അല്‍ഫോണ്‍സ് കണ്ണന്താനം, സിപിഎമ്മിനും കോണ്‍ഗ്രസിനും ഒപ്പം പ്രവര്‍ത്തിച്ച അബ്ദുല്ലക്കുട്ടി തുടങ്ങിയവര്‍ ബിജെപിയില്‍ ചേര്‍ന്നെങ്കിലും അബ്ദുല്ലക്കുട്ടി മാത്രമാണ് രക്ഷപെട്ടത്. ബാക്കിയുള്ളവരുടെ പൊടിപോലും കാണാനില്ല. പത്മജ വേണുഗോപാല്‍ അടുത്തകാലത്താണ് ബിജെപി മെമ്പര്‍ഷിപ്പ് എടുത്തത്. അതിനെതിരെ ബിജെപിയിലെ മുതിര്‍ന്ന നേതാക്കളായ സികെപി പത്മനാഭനടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു.

#SrilekhaIPS #BJP #KeralaPolitics #RSS #Threats #Allegation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia