Defeat | ഞെട്ടിച്ച് വന്മരങ്ങൾ കടപുഴകി; കേജ്‌രിവാളും സിസോദിയയും സത്യേന്ദർ ജെയിനും തോറ്റു; അതിഷിക്ക് ജയം


● സിസോദിയയുടെ പരാജയവും പാർട്ടിയ്ക്ക് വലിയ തിരിച്ചടിയായി.
● ബിജെപി സ്ഥാനാർത്ഥി പ്രവേഷൻ വർമ്മയാണ് കേജ്‌രിവാളിനെ പരാജയപ്പെടുത്തിയത്.
● തർവീന്ദർ സിംഗ് മർവയാണ് സിസോദിയയെ തോൽപ്പിച്ചത്.
ന്യൂഡൽഹി: (KVARTHA) ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത ഫലങ്ങൾ. ആം ആദ്മി പാർട്ടിയെ ഞെട്ടിച്ച് വന്മരങ്ങൾ കടപുഴകി. ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രിയും പാർട്ടി കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ പരാജയപ്പെട്ടു. ബിജെപിയുടെ പര്‍വേശ് വര്‍മയാണ് കേജ്‌രിവാളിനെ 3182 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്.
2013 ൽ അന്നത്തെ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ പരാജയപ്പെടുത്തിയാണ് കേജ്‌രിവാൾ ഈ സീറ്റ് ആദ്യമായി കൈവശമാക്കിയിരുന്നത്. തുടർച്ചയായ വിജയങ്ങൾക്കൊടുവിലാണ് ഇപ്പോഴത്തെ തോൽവി. അതേസമയം മുഖ്യമന്ത്രി അതിഷി കൽക്കാജി സീറ്റിൽ വിജയിച്ചത് പാർട്ടിക്ക് ആശ്വാസമായി. എതിരാളിയായ ബിജെപിയുടെ രമേശ് ബിധുരിയുമായുള്ള കടുത്ത മത്സരത്തിന് ശേഷമാണ് അതിഷി കൽക്കാജി സീറ്റ് നിലനിർത്തിയത്.
ആം ആദ്മി പാർട്ടിയുടെ സത്യേന്ദർ ജെയിനിനെ 19,000 ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി, ബിജെപിയുടെ കർണൈൽ സിംഗ് ഷക്കൂർ ബസ്തി നിയോജകമണ്ഡലത്തിൽ വിജയിച്ചു. ഡല്‍ഹിയുടെ മുന്‍ ആരോഗ്യമന്ത്രിയായ സത്യേന്ദര്‍ ജെയിൻ കള്ളപ്പണക്കേസില്‍ അറസ്റ്റിലായി ഏറെ നാൾ ജയിലിലായിരുന്നു. 2015-16 കാലത്ത് സത്യേന്ദ്ര ജെയിൻ്റെ കമ്പനികൾ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് ഇ ഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജങ്പുര നിയമസഭാ സീറ്റിൽ പരാജയപ്പെട്ടു. ബിജെപി സ്ഥാനാർത്ഥി തർവീന്ദർ സിംഗ് മർവയാണ് സിസോദിയയെ പരാജയപ്പെടുത്തിയത്. 'ഞങ്ങൾ എല്ലാവരും ഒരുമിച്ച് കഠിനാധ്വാനത്തോടെയാണ് ജങ്പുരയിൽ പോരാടിയത്. ജനങ്ങൾ ഞങ്ങൾക്ക് ധാരാളം സ്നേഹവും, വാത്സല്യവും, ബഹുമാനവും നൽകി. പക്ഷേ 600 വോട്ടുകൾക്ക് പിന്നിലായിപ്പോയി. തിരഞ്ഞെടുപ്പിൽ എവിടെയാണ് തെറ്റുകൾ സംഭവിച്ചതെന്ന് വിശകലനം ചെയ്യും', മനീഷ് സിസോദിയ പ്രതികരിച്ചു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്?
In a shocking Delhi election result, AAP leaders Arvind Kejriwal and Manish Sisodia lost their seats, while Atishi managed to secure a victory.
#DelhiElections #AAP #Kejriwal #Sisodia #Atishi #BJPVictory