ഒളിയമ്പുകൾ തുടർന്ന് തരൂർ; വിദേശ പര്യടനവും ഹൈക്കമാൻഡിനെ വെട്ടിലാക്കി


● തരൂർ യുകെ, റഷ്യ സന്ദർശിക്കും.
● പാർട്ടിയെ അറിയിക്കാതെയാണ് യാത്ര.
● പരസ്യപ്രതികരണത്തിന് വിലക്ക്.
● രാഹുൽ ഗാന്ധിക്ക് ഉറപ്പ് നൽകിയിരുന്നു.
● ഓപ്പറേഷൻ സിന്ദൂർ വിവാദത്തിലും തരൂർ.
● നിലമ്പൂർ പ്രചാരണത്തിലും പ്രശ്നങ്ങൾ.
ന്യൂഡല്‍ഹി: (KVARTHA) കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുന്നത്. വിദേശകാര്യ പാർലമെന്ററി സമിതി അധ്യക്ഷനെന്ന നിലയിൽ രണ്ടാഴ്ചയോളം നീളുന്നതാണ് ഈ പര്യടനം. നയതന്ത്രതല കൂടിക്കാഴ്ചകളും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പാർട്ടിയെ അറിയിക്കാതെയാണ് തരൂരിന്റെ ഈ യാത്ര. ഇതുവരെയും കോൺഗ്രസ് നേതൃത്വത്തോട് അനുമതി തേടിയിട്ടില്ലെന്നാണ് വിവരം.
അതേസമയം, ശശി തരൂരിന്റെ പ്രതിഷേധ നിലപാടുകളിൽ മറ്റ് നേതാക്കൾ പരസ്യ പ്രസ്താവനകൾ നടത്തുന്നത് ഹൈക്കമാൻഡ് വിലക്കി. തരൂരിന്റെ പ്രസ്താവനകൾ അവഗണിക്കാനാണ് ഹൈക്കമാൻഡിന്റെ തീരുമാനം. പാർട്ടിയും താനും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് തുറന്നുപറയാൻ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ദിനം തന്നെ ശശി തരൂർ തിരഞ്ഞെടുത്തത് യാദൃശ്ചികമല്ലെന്നാണ് ഹൈക്കമാൻഡ് നേതൃത്വം കരുതുന്നത്. ആർ.എസ്.എസ്. ബന്ധം ഉന്നയിച്ച് വോട്ടെടുപ്പ് ദിനം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി നിർത്തി മണിക്കൂറുകൾക്കുള്ളിൽ സ്വന്തം പാർട്ടിയെ ദുർബലമാക്കുന്ന നിലപാട് തരൂർ സ്വീകരിച്ചത്. തരൂരിന്റെ പരസ്യ പ്രസ്താവനയിൽ ഹൈക്കമാൻഡ് നേതൃത്വം കടുത്ത പ്രതിഷേധത്തിലാണ്.
എന്നാൽ, തരൂരിനോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ നേതൃനിരയിൽ ആശയക്കുഴപ്പമുണ്ട്. പാർട്ടി ലൈൻ നിരന്തരം ലംഘിക്കുന്ന തരൂർ എന്ത് പറഞ്ഞാലും അവഗണിക്കുകയെന്ന പതിവ് നിലപാട് തുടരാനാണ് ഹൈക്കമാൻഡിന്റെ തീരുമാനം. തന്റെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഹൈക്കമാൻഡ് തയ്യാറാകുന്നില്ലെന്ന് തരൂർ തുറന്നുപറഞ്ഞിരുന്നു. എന്നാൽ, മൂന്ന് മാസം മുൻപ് രാഹുൽ ഗാന്ധിയെ കണ്ടപ്പോൾ പാർട്ടിക്ക് മോശമാകുന്നതൊന്നും ചെയ്യില്ലെന്ന ഉറപ്പ് തരൂർ നൽകിയിരുന്നു. പക്ഷേ, ഓപ്പറേഷൻ സിന്ദൂരിലടക്കം തരൂർ നിരന്തരം ആ ലൈൻ വിട്ട് പെരുമാറുന്നതാണ് കണ്ടത്.
അച്ചടക്ക നടപടി സ്വീകരിക്കാനുള്ള എല്ലാ വകുപ്പുകളുമുണ്ടെങ്കിലും, അതും ഒരവസരമാക്കി തരൂർ മാറ്റുമെന്നാണ് നേതാക്കൾ കരുതുന്നത്. അതുകൊണ്ട് കരുതലോടെ മാത്രമാകും നീക്കം. തരൂർ വിഷയത്തിൽ പരസ്യ പ്രതികരണം വേണ്ടെന്ന് ദേശീയ നേതാക്കൾക്കും സംസ്ഥാന നേതാക്കൾക്കും നിർദേശം നൽകിയിട്ടുണ്ട്.
തരൂരിന്റെ തുടർ നീക്കങ്ങൾ നേതൃത്വം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. നിലമ്പൂർ പ്രചാരണത്തിൽ നിന്ന് മാറ്റിനിർത്തിയെന്ന ആക്ഷേപം പതിവ് രീതി ചൂണ്ടിക്കാട്ടി ഹൈക്കമാൻഡ് വൃത്തങ്ങളും തള്ളുന്നുണ്ട്. താരപ്രചാരകരുടെ പട്ടികയിൽ വന്നാൽ അതാതിടങ്ങളിലെ നേതൃത്വവുമായി സംസാരിച്ച് പ്രചാരണ തീയതിയും സമയവും നിശ്ചയിക്കുകയാണ് പതിവ്. എന്നാൽ, തരൂർ അതിന് മെനക്കെട്ടിട്ടില്ല. പാർട്ടി വിടാനുള്ള ഒരു നീക്കവും തരൂരിനില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്. തന്റെ നിലപാട് ഹൈക്കമാൻഡിനോട് വിശദീകരിക്കാൻ തരൂർ താൽപ്പര്യപ്പെടുന്നുണ്ട്. കൂടിക്കാഴ്ചക്ക് ഹൈക്കമാൻഡ് തയ്യാറാകുമോ എന്നത് വ്യക്തമല്ല.
ശശി തരൂരിന്റെ വിദേശയാത്രയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്? കമന്റ് ചെയ്യുക.
Article Summary: Shashi Tharoor on foreign tour without Congress's knowledge, sparking high command's displeasure.
#ShashiTharoor #Congress #ForeignTour #IndianPolitics #HighCommand #KeralaPolitics