ആദികടലായിയിൽ റിജിൽ മാക്കുറ്റിക്കായി കോൺഗ്രസ്; വിജയത്തിന് വിയർപ്പൊഴുക്കണം, ലീഗ് വിമതനും കളത്തിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ലീഗിന്റെ പ്രാദേശിക ഭാരവാഹി വിമതനായി മത്സരിക്കുന്നത് യുഡിഎഫിന് തിരിച്ചടിയായി.
● കഴിഞ്ഞ തവണ സിപിഐ സ്ഥാനാർത്ഥിയായ കെ വി അനിതയാണ് ഇവിടെ വിജയിച്ചത്.
● ഇത്തവണ സിപിഐയുടെ എം കെ ഷാജിയും എൻഡിഎയുടെ സായൂജുമാണ് മറ്റ് സ്ഥാനാർത്ഥികൾ.
● റിജിൽ മാക്കുറ്റിക്കെതിരെ കോൺഗ്രസിനുള്ളിൽ തന്നെ ശക്തമായ അടിയൊഴുക്കുണ്ട്.
● കെ സുധാകരൻ ഗ്രൂപ്പിൽ നിന്ന് മാക്കുറ്റി കെ സി വേണുഗോപാൽ പക്ഷത്തേക്ക് ചായ്‌വ് കാണിക്കുന്നു.
കണ്ണൂർ: (KVARTHA) കോർപ്പറേഷൻ ആദികടലായി ഡിവിഷനിൽ സീറ്റ് പിടിച്ചെടുക്കുന്നതിനായി യൂത്ത് കോൺഗ്രസ് നേതാവിനെത്തന്നെയാണ് ഇക്കുറി കോൺഗ്രസ് കളത്തിലിറക്കിയത്. എന്നാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന റിജിൽ മാക്കുറ്റിക്ക് വിജയം കണ്ടെത്തണമെങ്കിൽ ഏറെ വിയർപ്പൊഴുക്കേണ്ടി വരും.
യുവത്വത്തിന്റെ പ്രസരിപ്പുമായി മാക്കുറ്റി പ്രചാരണത്തിനിറങ്ങിയപ്പോൾ അണികൾക്കും ആവേശം പകർന്നിട്ടുണ്ട്. കോൺഗ്രസ് സംഘടനാ സംവിധാനവും ഇവിടെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നുണ്ട്. ഡിവിഷനിൽ നിന്നും പുറത്തുനിന്നൊരാളെ ആദികടലായി ഡിവിഷനിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇറക്കിയത് ഈ ഡിവിഷൻ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെത്തന്നെയാണ്. മുസ്‌ലിം ലീഗിന് സ്വാധീനമുള്ള ഡിവിഷൻ കൂടിയാണിത്.
എന്നാൽ ലീഗിന്റെ പ്രാദേശിക ഭാരവാഹി വിമതനായി മത്സരിക്കുന്നത് യുഡിഎഫിന് തിരിച്ചടിയായിട്ടുണ്ട്. നേതൃത്വം വിലക്കിയിട്ടും പ്രാദേശിക പ്രവർത്തകരുടെ പിന്തുണയോടെയാണ് മുഹമ്മദലി മത്സരിക്കുന്നത്. കഴിഞ്ഞ തവണ സിപിഐ സ്ഥാനാർത്ഥിയായ കെ വി അനിതയാണ് ഇവിടെ വിജയിച്ചത്. ഈ സീറ്റ് ഇക്കുറി ജനറലായതോടെ മുൻ കൗൺസിലറായ സിപിഐയുടെ എം കെ ഷാജിയാണ് ഇവിടെ മത്സരിക്കുന്നത്. സായൂജാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി.
നേരത്തെ തലശേരി നിയമസഭാ മണ്ഡലത്തിൽ റിജിൽ മാക്കുറ്റി മത്സരിച്ചുവെങ്കിലും തോൽക്കുകയായിരുന്നു. ബീഫ് നിരോധനത്തിനെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ സിറ്റിയിൽ വെച്ച് പശുക്കിടാവിനെ പരസ്യമായി അറുത്തുകൊന്ന സംഭവത്തിൽ വിവാദത്തിലകപ്പെട്ടയാളാണ് റിജിൽ മാക്കുറ്റി.
സംഭവം ഉത്തരേന്ത്യയിൽ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി ബിജെപി മാറ്റിയപ്പോൾ രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം പാർട്ടിയിൽ നിന്നും യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷ പദവിയിൽ നിന്നും പുറത്താക്കി. ഇതിനുശേഷം കെ സുധാകരൻ കെപിസിസി അധ്യക്ഷനായിരിക്കെയാണ് പാർട്ടിയിലേക്കുള്ള കടന്നുവരവ്.
കണ്ണൂർ നഗരത്തിൽ സ്ഥിരതാമസക്കാരനാക്കിയ റിജിൽ മാക്കുറ്റി ഇപ്പോൾ താണയിൽ ഹോട്ടൽ വ്യവസായം നടത്തിവരികയാണ്. ലീഗിൽ നിന്നും മാത്രമല്ല കോൺഗ്രസിൽ നിന്നും മാക്കുറ്റിക്കെതിരെ കടുത്ത എതിർപ്പുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിസിസി അധ്യക്ഷനായ സതീശൻ പാച്ചേനി കണ്ണൂർ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ ‘പാലം വലിച്ചത്’ റിജിൽ മാക്കുറ്റിയും സംഘവുമാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.
നേരിയ വ്യത്യാസത്തിനാണ് പാച്ചേനി സിറ്റിങ് എംഎൽഎയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിയോട് തോറ്റത്. സതീശൻ പാച്ചേനിയുടെ മരണത്തിനുതന്നെ കാരണമായത് ഈ തോൽവി ഏൽപ്പിച്ച മാനസികാഘാതമാണെന്ന ചർച്ചയും പാർട്ടിക്കുള്ളിലും പുറത്തും നടന്നിരുന്നു. അതുകൊണ്ടുതന്നെ റിജിൽ മാക്കുറ്റിക്കെതിരെയുള്ള അടിയൊഴുക്കും കോൺഗ്രസിനുള്ളിൽ ശക്തമാണ്.
കെ സുധാകരൻ എംപിയുടെ അതീവ വിശ്വസ്തനായിരുന്ന റിജിൽ മാക്കുറ്റി ഇപ്പോൾ സുധാകരൻ ഗ്രൂപ്പുമായി സഹകരിക്കുന്നില്ല. കണ്ണൂരിലെ മറ്റു നേതാക്കൾ കളം മാറ്റി ചവിട്ടിയതുപോലെ കെ സി വേണുഗോപാൽ പക്ഷത്തേക്ക് ചാഞ്ചാട്ടം കാണിക്കുന്ന യുവ നേതാക്കളിലൊരാളാണ് റിജിൽ മാക്കുറ്റിയെന്നാണ് പാർട്ടിക്കുള്ളിൽ നിന്ന് ലഭിക്കുന്ന വിവരം.
ആദികടലായിയിലെ ഈ അട്ടിമറി നീക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Article Summary: Congress fields Rijil Makkutty in Adikkadalayi, facing League rebel and internal party challenges.
#KannurCorporation #RijilMakkutty #KeralaElection #UDF #Congress #Adikkadalayi
