Leadership Crisis | പാലക്കാട്ടെ തോൽവിയിൽ പ്രതിഷേധം പാർട്ടിക്കുള്ളിൽ പുകയുന്നു; കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും പുറത്തുപോയാൽ എം ടി രമേശിന് സാധ്യതയേറി

 
Protests Erupt Within BJP After Palakkad Defeat; MT Ramesh's Candidacy Gains Traction if K Surendran Steps Down
Protests Erupt Within BJP After Palakkad Defeat; MT Ramesh's Candidacy Gains Traction if K Surendran Steps Down

Photo Credit: Facebook/ K Surendran, M T Ramesh

● പാലക്കാട്ടെ തോൽവിക്ക് ശേഷം കെ സുരേന്ദ്രനെതിരെ ശക്തമായ വിമർശനമാണ് പാർട്ടിക്കുള്ളിൽ നിന്നും ഉയരുന്നത്. 
● പോരടിച്ച ഇടങ്ങളിലെല്ലാം വോട്ട് കുത്തനെ കൂട്ടുന്ന ശോഭാ സുരേന്ദ്രനോട് മുഖം തിരിച്ചു. 

● ശോഭ സുരേന്ദ്രൻ അടക്കം അമർഷമുള്ള നേതാക്കൾ കേന്ദ്രനേതൃത്വത്തെ സമീപിക്കാനും സാധ്യതയേറെയാണ്. 

നവോദിത്ത് ബാബു 

കണ്ണൂർ: (KVARTHA) പാർട്ടി ശക്തികേന്ദ്രമായ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ദയനീയ പ്രകടനത്തിൽ ദേശീയ നേതൃത്വത്തിനും അതൃപ്തി. തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയം പാലക്കാട് ആവർത്തിക്കുമെന്ന ദേശീയ നേതൃത്വത്തിൻ്റ പ്രതീക്ഷകളാണ് ഇല്ലാതായി മാറിയത്. പാർട്ടിയിലെ  ആന്തരിക വൈരുധ്യങ്ങൾ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പരിഹരിക്കാനായില്ലെന്നും ഒറ്റക്കെട്ടായി പാർട്ടി മെഷിനറി മുൻപോട്ടു കൊണ്ടുപോകാൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന വിമർശനമാണ് ഉയരുന്നത്. 

കാലാവധി പൂർത്തിയായ സുരേന്ദ്രനെ മാറ്റി മറ്റൊരു അധ്യക്ഷനെ കൊണ്ടുവരാനും സംസ്ഥാന നേതൃത്വത്തിൽ അഴിച്ചു പണി നടത്താനും കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. പാലക്കാട്ടെ തോൽവിക്ക് ശേഷം കെ സുരേന്ദ്രനെതിരെ ശക്തമായ വിമർശനമാണ് പാർട്ടിക്കുള്ളിൽ നിന്നും ഉയരുന്നത്. നേതാക്കൾ തന്നെ പരസ്യമായി ഭിന്നാഭിപ്രായം പ്രകടിപിക്കുന്നുണ്ട്. സ്ഥാനാർത്ഥി നിർണയം പാളിപ്പോയെന്നും യാതൊരു കൂടിയാലോചനയുമില്ലാതെ സുരേന്ദ്രൻ ഏകപക്ഷീയമായി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കിയെന്നുമാണ് വിമർശനം.

'തൃശൂരിന് പിന്നാലെ താമര വിരിയുന്നത് പാലക്കാട്, മൂന്നാം സ്ഥാനത്ത് യുഡിഎഫ്' എന്നായിരുന്നു മൂന്ന് ദിവസം മുമ്പുള്ള കെ സുരേന്ദ്രൻ്റെ ഫേസ്‌ബുക് പോസ്റ്റ്. പക്ഷെ സംസ്ഥാനത്തെ ബിജെപിയുടെ ഗോൾഡൻ എ പ്ലസ് സീറ്റിൽ സുരേന്ദ്രൻ്റെ എല്ലാ കണക്കുകളും പൊളിയുകയായിരുന്നു. സ്വന്തം നോമിനിയെ സ്ഥാനാർത്ഥിയാക്കിയത് അടക്കം പാലക്കാട് തീരുമാനങ്ങളെല്ലാമെടുത്തത് സുരേന്ദ്രൻ ഒറ്റക്കെന്നാണ് എതിർചേരിയുടെ വിമർശനം. 

പോരടിച്ച ഇടങ്ങളിലെല്ലാം വോട്ട് കുത്തനെ കൂട്ടുന്ന ശോഭാ സുരേന്ദ്രനോട് മുഖം തിരിച്ചു. സീറ്റ് ആഗ്രഹിച്ച സന്ദീപ് വാര്യരെ തഴഞ്ഞെന്ന് മാത്രമല്ല, ഉടക്കിനിന്ന സന്ദീപിനെ അനുനുയിപ്പിക്കാൻ ശ്രമിക്കാതെ അവഗണിച്ചുവിട്ടു. ചുമതലക്കാരെല്ലാം സുരേന്ദ്രൻ്റെ അടുപ്പക്കാരായത് കൃഷ്ണദാസ് പക്ഷത്തെ ചൊടുപ്പിച്ചു. താനാവശ്യപ്പെട്ട ശോഭയെ നിർത്താതിനാൽ സുരേഷ് ഗോപിയും സജീവമായില്ല. ഇടതിനെ കടന്നാക്രമിക്കാതെ യുഡിഎഫിനെ മുഖ്യശത്രുവാക്കിയുള്ള തന്ത്രം പാളിയെന്ന് മാത്രമല്ല, ഡീൽ ആക്ഷേപത്തിന് അത് യുഡിഎഫിന് ഇന്ധനവുമേകി.

സംസ്ഥാന അധ്യക്ഷൻ നേതൃത്വം നൽകിയിട്ടും വോട്ട് ചോർച്ചയുണ്ടായത് ഗൗരവമായി പരിശോധിക്കണമെന്ന സന്ദീപ് വാചസ്പതിയുടെ പോസ്റ്റ് സുരേന്ദ്രനുള്ള കുത്താണ്. പാലക്കാട്ടെ തോല്‍വി നേൃത്യത്തിന്‍റെ പരാജയമാണോ എന്ന ചോദ്യത്തിന് തെ സുരേന്ദ്രനോട് ചോദിക്കണം എന്നായിരുന്നു ബി ഗോപാലകൃഷ്‌ണന്‍റെ മറുപടി. ശോഭാ സുരേന്ദ്രൻ തന്ത്രപരമായ മൗനത്തിലാണ്. സ്ഥാനാർത്ഥി നിർണയംപാളിയെന്ന് മുതിർന്ന നേതാവായ കെ ശിവരാജനും കുറ്റപ്പെടുത്തുന്നു. ഇതോടെ 

അധ്യക്ഷ പദവിയിൽ ഊഴം പൂർത്തിയാക്കിയ സുരേന്ദ്രനെ മാറ്റണമെന്ന മുറവിളി ദേശീയ നേതൃത്വത്തിന് മുൻപിൽ ഉയരുകയാണ്.

ശോഭ സുരേന്ദ്രൻ അടക്കം അമർഷമുള്ള നേതാക്കൾ കേന്ദ്രനേതൃത്വത്തെ സമീപിക്കാനും സാധ്യതയേറെയാണ്. തൃശൂർ വഴി കേരളം പിടിക്കാമെന്ന് കരുതിയ കേന്ദ്ര നേതൃത്വത്തിനും പാലക്കാട്ടെ തോൽവിയിൽ ആശങ്കയുണ്ട്. സംസ്ഥാന അധ്യക്ഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ട ദേശീയ നേതൃത്വം കേരളത്തിലെ പ്രമുഖ നേതാക്കളെ ഡൽഹിയിലേക്ക് വിളിക്കാൻ സാധ്യതയുണ്ട്. 

കെ സുരേന്ദ്രൻ മാറിയാൽ എം ടി രമേശിനാണ് കൂടുതൽ സാധ്യത. പ്രവർത്തകർക്കിടെയിലെ സ്വീകാര്യതയും പ്രവർത്തന പാരമ്പര്യവും ക്ലീൻ ഇമേജുമുള്ള പൊതു സ്വീകാര്യനായ നേതാവാണ് എം.ടി രമേശ്. ശോഭാ സുരേന്ദ്രൻ, വത്സൻ തില്ലങ്കേരി എന്നിവരുടെ പേരുകളും അണിയറയിലുണ്ട്. ഹിന്ദു ഐക്യവേദി നേതാവായ വത്സൻ തില്ലങ്കേരിയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരണമെന്നാണ് ആർ.എസ്.എസിൻ്റെ ആവശ്യം.

#BJPKerala, #KSurendran, #MT Ramesh, #BJPLeadership, #PalakkadDefeat, #KeralaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia