പിണറായി സർക്കാർ ആശുപത്രികളെ 'ആളെക്കൊല്ലി കേന്ദ്രങ്ങളാക്കി': കെ സി വേണുഗോപാൽ എം പി


● ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
● സർക്കാർ സ്വകാര്യ ലോബിയെ സഹായിക്കുന്നുവെന്ന് ആരോപണം.
● ആരോഗ്യമന്ത്രി 'സിസ്റ്റത്തിന്റെ കുഴപ്പമാണ്' എന്ന് പറഞ്ഞ് ഒളിച്ചോടുന്നു.
● ആയിരം കോടി രൂപയുടെ മരുന്ന് കുടിശ്ശികയുണ്ടെന്ന് വേണുഗോപാൽ.
● ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ നികത്താൻ സർക്കാർ തയ്യാറാകുന്നില്ല.
പരിയാരം: (KVARTHA) പിണറായി വിജയൻ്റെ ഒൻപത് വർഷത്തെ ഭരണം കേരളത്തിലെ സർക്കാർ ആശുപത്രികളെ 'ആളെക്കൊല്ലി കേന്ദ്രങ്ങളാക്കി' മാറ്റിയെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ആരോപിച്ചു.
സർക്കാർ മെഡിക്കൽ കോളേജുകളിലെ ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും ഡോക്ടർമാരുടെയും ജീവനക്കാരുടെയും അഭാവവും പരിഹരിക്കണമെന്നും ആരോഗ്യമേഖലയോടുള്ള സർക്കാരിന്റെ അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി. ആഹ്വാനം ചെയ്ത ഡി.സി.സി. പ്രതിഷേധ ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിന് മുന്നിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് സാധാരണക്കാരന്റെ പ്രധാന ആശ്രയമാണ് സർക്കാർ ആശുപത്രികൾ. എന്നാൽ, അവയെ തകർക്കുന്നത് സ്വകാര്യ ലോബിയെ സഹായിക്കാനാണെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഉപകരണക്ഷാമത്തെ തുടർന്ന് ചികിത്സയും ശസ്ത്രക്രിയയും മുടങ്ങുന്നുവെന്ന സത്യം വെളിപ്പെടുത്തിയ ഡോ. ഹാരീസ് ഹസൻ ഒരു പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.
ഗത്യന്തരമില്ലാതെയാണ് ഡോ. ഹാരീസിന് മെഡിക്കൽ കോളേജിന്റെ ദയനീയാവസ്ഥ തുറന്നുപറയേണ്ടിവന്നത്. വിവിധ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്കും ഇതേ അഭിപ്രായമാണുള്ളതെന്നും, എന്നാൽ സർക്കാരിന്റെ പ്രതികാര നടപടി ഭയന്ന് അവർ തുറന്നുപറയുന്നില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി. എതിർശബ്ദങ്ങളെ ഇല്ലാതാക്കുന്നതിൽ പിണറായി വിജയൻ പ്രധാനമന്ത്രി മോദിയെ അനുകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപകരണക്ഷാമം, മരുന്ന് ക്ഷാമം, ഡോക്ടർമാരുടെയും ജീവനക്കാരുടെയും അഭാവം എന്നിവ കാരണം സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെയും ജില്ലാ-താലൂക്ക് ആശുപത്രികളുടെയും പ്രവർത്തനം താളംതെറ്റിയിരിക്കുകയാണ്. ഇത് പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ട ആരോഗ്യമന്ത്രി, ‘സിസ്റ്റത്തിന്റെ കുഴപ്പമാണ്’ എന്ന് പറഞ്ഞ് യാഥാർത്ഥ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് കെ.സി. വേണുഗോപാൽ വിമർശിച്ചു.
ഉപകരണക്ഷാമം പരിഹരിക്കാൻ ഡോക്ടർമാർക്ക് രോഗികളിൽ നിന്ന് പണം വാങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും, ഉച്ചക്കഞ്ഞിയുമായി ബന്ധപ്പെട്ട് സ്കൂൾ അധ്യാപകരുടെയും അവസ്ഥ ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളിലെത്തുന്ന രോഗികൾക്ക് ചുറ്റും ചികിത്സാ ഉപകരണങ്ങളുടെ വിതരണ കമ്പനികളുടെ ഏജന്റുമാർ വട്ടമിട്ട് കറങ്ങുകയാണെന്നും വേണുഗോപാൽ ആരോപിച്ചു.
സർക്കാരിന്റെ ധനപ്രതിസന്ധി ആരോഗ്യമേഖലയെ തകർത്തു. സമസ്ത മേഖലകളിലും കുടിശ്ശിക വരുത്തുന്നത് എൽ.ഡി.എഫ്. സർക്കാരിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ്. പെൻഷൻ കുടിശ്ശിക പോലെ ആരോഗ്യമേഖലയിലും കോടികളുടെ കുടിശ്ശികയാണ് സർക്കാർ വരുത്തിയത്. മരുന്നു കമ്പനികൾക്ക് നൽകാനുള്ളത് ആയിരം കോടി രൂപയാണെന്നും കാരുണ്യ പദ്ധതി പോലുള്ള ഓരോന്നിനും സർക്കാർ നൽകാനുള്ളത് കോടികളാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
‘ഇതാണോ സർക്കാർ വീമ്പു പറയുന്ന നമ്പർ വൺ കേരള മോഡൽ?’ എന്ന് വേണുഗോപാൽ പരിഹസിച്ചു. ബജറ്റിൽ ആരോഗ്യമേഖലയ്ക്ക് അനുവദിച്ച തുക പോലും വെട്ടിച്ചുരുക്കുന്നതാണ് സർക്കാർ സമീപനം. ധനമന്ത്രി യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും, അനുവദിച്ചതും വെട്ടിച്ചുരുക്കിയതുമായ തുകയുടെ കണക്ക് പുറത്തുവിടാൻ ധനമന്ത്രി തയ്യാറാകണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
ജീവൻ രക്ഷാ മരുന്ന് പോലും സർക്കാർ ആശുപത്രികളിൽ ലഭ്യമല്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. മികവിന്റെ കേന്ദ്രങ്ങളായിരുന്ന നമ്മുടെ ആരോഗ്യമേഖലയിൽ നിന്ന് ചികിത്സാപിഴവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് സമീപകാലത്ത് പുറത്തുവരുന്നത്. എല്ലാ മെഡിക്കൽ കോളേജുകളിലും വിവിധ വിഭാഗങ്ങളിലായി നൂറുകണക്കിന് ഡോക്ടർമാരുടെയും പാരാമെഡിക്കൽ, സ്റ്റാഫ് നഴ്സ് ജീവനക്കാരുടെയും തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇവ നികത്തുന്നതിന് സർക്കാർ നടപടിയെടുക്കുന്നില്ല.
ചില സ്ഥലങ്ങളിൽ ഡോക്ടർമാരെ നിയമിച്ചാൽ പോലും അവരെല്ലാം സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്നു. അതൊഴിവാക്കാനും സർക്കാരിന് നടപടിയില്ല. ആരോഗ്യമേഖലയിൽ അഴിമതി വ്യാപകമായെന്നും കോവിഡ് കാലത്തെ പി.പി.ഇ. കിറ്റ് കൊള്ള നാം കണ്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആരോഗ്യമേഖലയെ സംരക്ഷിക്കുന്നതിനായി സർക്കാർ കൊണ്ടുവരുന്ന പദ്ധതികൾക്ക് എല്ലാ സഹായവും നൽകാൻ പ്രതിപക്ഷ ജനപ്രതിനിധികൾ തയ്യാറാണെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് സ്വാഗതം പറഞ്ഞു. അഡ്വ. സജീവ് ജോസഫ് എം.എൽ.എ., അഡ്വ. സോണി സെബാസ്റ്റ്യൻ, വി.എ. നാരായണൻ, സജീവ് മാറോളി, റിജിൽ മാക്കുറ്റി, അഡ്വ. ടി.ഒ. മോഹനൻ, മുഹമ്മദ് ബ്ലാത്തൂർ, രജനി രാമാനന്ദ്, എം.പി. ഉണ്ണികൃഷ്ണൻ, രാജീവൻ എളയാവൂർ, കൊയ്യം ജനാർദനൻ, അമൃത രാമകൃഷ്ണൻ, വി.പി. അബ്ദുൽ റഷീദ്, പ്രൊഫ. കെ.വി. ഫിലോമിന, ശ്രീജ മഠത്തിൽ, പി. മുഹമ്മദ് ഷമ്മാസ്, പി.കെ. സരസ്വതി, അഡ്വ. പി. ഇന്ദിര, സജീവൻ, എം.സി. അതുൽ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സംസാരിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: K.C. Venugopal MP criticizes Pinarayi government over health sector neglect.
#KeralaHealth #PinarayiGovernment #KCVenugopal #GovernmentHospitals #KeralaPolitics #HealthCrisis