രണ്ടാം പിണറായി മന്ത്രിസഭയിൽ പൊട്ടിത്തെറിയോ? റിയാസിനെതിരെ മന്ത്രിമാരുടെ കരുക്കൾ?


● റിയാസ് എല്ലാ വകുപ്പുകളിലും അനാവശ്യമായി ഇടപെടുന്നു.
● മന്ത്രിമാരായ എം.ബി. രാജേഷ്, കെ.എൻ. ബാലഗോപാൽ, പി. രാജീവ് അതൃപ്തി അറിയിച്ചു.
● പി. ശശിയുടെയും കെ.എം. എബ്രഹാമിൻ്റെയും ഇടപെടലുകൾ ആരോപണം.
● സ്മാർട്ട് സിറ്റി റോഡ് ഉദ്ഘാടനത്തിലെ ഫ്ളക്സ് വിവാദം.
● ധനകാര്യ വകുപ്പിൽ കെ.എം. എബ്രഹാമിൻ്റെ ഇടപെടലിൽ ബാലഗോപാൽ അതൃപ്തൻ.
● മന്ത്രി പി. രാജീവിനും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരാതി.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ ഭിന്നത രൂക്ഷമായാതായി റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയുടെ മരുമകനും പൊതുമരാമത്ത്-എക്സൈസ് വകുപ്പ് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനെതിരെ മന്ത്രിസഭയ്ക്കുള്ളിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. എല്ലാ വകുപ്പുകളിലും അനാവശ്യമായി ഇടപെടുകയും, മന്ത്രിസഭയിലെ രണ്ടാമനെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് പ്രധാന ആരോപണം.
വകുപ്പ് മന്ത്രിമാരെ ഒഴിവാക്കി, മുഖ്യമന്ത്രിക്ക് താഴെ തന്റെ ചിത്രം വെച്ച ഫ്ളക്സുകൾ സോഷ്യൽ മീഡിയ ബൂസ്റ്റർമാരെ ഉപയോഗിച്ച് പ്രചരിപ്പിക്കുന്നുവെന്നും ആക്ഷേപമുണ്ട്. ദേശീയപാതയുടെ നിർമ്മാണ തകർച്ചയിൽ റീൽസ് ഇട്ട് പരിഹസിക്കപ്പെട്ട റിയാസിനെതിരെ, ഇപ്പോൾ മന്ത്രിസഭയിലെ മൂന്ന് പ്രമുഖ മന്ത്രിമാർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
മന്ത്രിമാരായ എം.ബി. രാജേഷ്, കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവരാണ് തങ്ങളുടെ അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിച്ചത്. പൊതുമരാമത്ത്, ടൂറിസം വകുപ്പുകളിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം എന്നിവർ അനാവശ്യമായി ഇടപെടുന്നുവെന്നാണ് മന്ത്രിമാരുടെ ആരോപണം.
താനറിയാതെ എക്സൈസ് കമ്മീഷണറായി കളങ്കിത ഉദ്യോഗസ്ഥനെ പി. ശശി നിയമിച്ചതാണ് എം.ബി. രാജേഷിനെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയെയും കേന്ദ്ര നേതൃത്വത്തെയും ഈ വിഷയത്തിലെ അതൃപ്തി അറിയിച്ച രാജേഷ്, തീരുമാനം പിൻവലിപ്പിക്കുകയും ചെയ്തു.
സ്മാർട്ട് സിറ്റി റോഡ് ഉദ്ഘാടന ചടങ്ങിൽ മുഹമ്മദ് റിയാസിന്റെ ഫ്ളക്സ് മുഖ്യമന്ത്രിക്ക് നൽകിയ അതേ പ്രാധാന്യത്തോടെ വെച്ചതും എം.ബി. രാജേഷിനെ പ്രകോപിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് അദ്ദേഹം ചടങ്ങിൽ നിന്ന് വിട്ടുനിന്നു. മഴക്കാല ശുചീകരണത്തിന്റെ നിർണായക യോഗം ഉണ്ടായിരുന്നതിനാലാണ് വിട്ടുനിന്നതെന്നാണ് രാജേഷ് പിന്നീട് വിശദീകരിച്ചത്.
ഹൈവേ റോഡുകൾ തകർന്ന വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വാർത്താക്കുറിപ്പ് ഇറക്കിയെങ്കിലും, സ്മാർട്ട് സിറ്റി റോഡ് പരാമർശിച്ചിരുന്നില്ല. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ സ്മാർട്ട് സിറ്റി റോഡിന്റെ ഉദ്ഘാടന പ്രചാരണ ഫ്ളക്സുകളിൽ എം.ബി. രാജേഷിനെ ഒഴിവാക്കിയതും, മുഖ്യമന്ത്രിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ചടങ്ങിൽ പങ്കെടുക്കാത്തതും വിവാദമായിരുന്നു.
കിഫ്ബിയുടെ ചുമതലയുള്ള കെ.എം. എബ്രഹാമിനെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര സർക്കാരിനെതിരെ ഫണ്ട് വിഹിതം തരാത്തതിൽ സർക്കാർ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തതുപോലും ബാലഗോപാൽ അറിഞ്ഞിട്ടില്ലെന്നാണ് വിവരം.
പിണറായി സർക്കാർ നടത്തുന്ന പല നിയമനങ്ങളും കെ.എം. എബ്രഹാം നേരിട്ടാണ് നടത്തുന്നതെന്ന ആരോപണവുമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രമല്ല, ക്ലിഫ് ഹൗസിൽ നിന്നും കുടുംബവും തന്റെ വകുപ്പിൽ ഇടപെടൽ നടത്തുന്നുവെന്നാണ് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ പരാതി.
മൂന്ന് മന്ത്രിമാരും ഒറ്റക്കെട്ടായി പാർട്ടി കേന്ദ്ര നേതൃത്വത്തെ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം തിരുത്തൽ നടപടികളുമായി കേന്ദ്ര നേതൃത്വം രംഗത്തുവരുമെന്നാണ് സൂചനയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രണ്ടാം പിണറായി മന്ത്രിസഭയിലെ ഈ ഭിന്നതകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Reports indicate a growing rift in the second Pinarayi cabinet, with ministers M.B. Rajesh, K.N. Balagopal, and P. Rajeev allegedly complaining to the central leadership about Minister P.A. Mohammed Riyas's excessive interference and the influence of P. Sasi and K.M. Abraham.
#KeralaPolitics #PinarayiCabinet #MinisterialRift #MohammedRiyas #KeralaNews #CPM