Politics | പാലക്കാട് മൂന്ന് പാര്‍ട്ടിയിലും തമ്മിലടി, എന്നാലും മുന്‍തൂക്കം ആര്‍ക്ക്?

 
Palakkad Election Heats Up Amidst Party Feuds
Palakkad Election Heats Up Amidst Party Feuds

Logo Credit: Facebook/ Communist Party of India (Marxist), Bharatiya Janata Party (BJP), Indian National Congress

● സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസിന്റെ പരാമർശങ്ങൾ വിവാദമായി
● കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയത്തിൽ തർക്കം ഉണ്ടായി
● ബിജെപിയിൽ ശോഭാ സുരേന്ദ്രന്റെ പ്രചാരണം വൈകിയത് ചർച്ചയായി 

ആദിത്യൻ ആറന്മുള 

(KVARTHA) പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് മത്സരംകൊണ്ടും വിവാദങ്ങളും പടലപ്പിണക്കങ്ങളും കൊണ്ട് തിളച്ചുമറിയുകയാണ്. സിപിഎമ്മില്‍ പി സരിന്‍ ഒന്നാമതോ, രണ്ടാമതോ എത്തുമെന്ന പ്രതീക്ഷ ഇടതുപക്ഷത്തിനുണ്ട്. കാരണം കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസിലുണ്ടായ കത്ത് വിവാദം തങ്ങള്‍ക്ക് ഗുണമാകുമെന്ന പ്രതീക്ഷയിലാണവര്‍. സരിന്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടത് സ്ഥാനാര്‍ത്ഥിയായത് നേട്ടമാകും എന്ന കരുതുന്നു. സരിന്‍ ഒന്നാമതോ, രണ്ടാമതോ എത്തിയാല്‍ തനിക്ക് നാണക്കേടാവുമെന്ന് സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസ് വിചാരിക്കുന്നുണ്ട്. 

അതുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് നേരെ അദ്ദേഹം പട്ടി പ്രയോഗം നടത്തിയത്. അത് സരിന്റെ തേരോട്ടത്തിന് തടയിടാനാണെന്ന വാദം ഇടത് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്. അതിന് വ്യക്തമായ കാരണമുണ്ട്, 2016ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് കൃഷ്ണദാസാണ്. ഷാഫി പറമ്പിലാണ് അന്ന് വിജയിച്ചത്. ശോഭാസുരേന്ദ്രന്‍ രണ്ടാമതെത്തി. കൃഷ്ണദാസ് മൂന്നാംസ്ഥാനത്തേക്ക് കൂപ്പുകുത്തി. ആ നാണക്കേട് ഇപ്പോഴും മാറിയിട്ടില്ല. 

അതുകൊണ്ട് സരിന്‍ തന്നേക്കാള്‍ വോട്ട് പിടിച്ചാല്‍ അതുംതിരിച്ചടിയാണ്. ഇതെല്ലാം കണക്ക് കൂട്ടിയാണ് കൃഷ്ണദാസ് പട്ടി പ്രയോഗം ആയുധമാക്കിയത്. അതറിയാവുന്ന സിപിഎം നേതാക്കളാരും അദ്ദേഹത്തെ പിന്തുണച്ച് പരസ്യമായി എത്തിയില്ല. കൃഷ്ണദാസിന്റെ പ്രതികരണത്തിലെ അപകടം മണത്താണ് സരിന്‍ അതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരോട് മാപ്പ് അപേക്ഷിച്ചത്.

പ്രചരണത്തിനും മറ്റും സഹകരിക്കാത്ത ഏരിയ കമ്മിറ്റി അംഗം ഷുക്കൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ പൊട്ടിത്തെറിച്ചെങ്കിലും അനുനയിപ്പിച്ച് പാര്‍ട്ടിക്കൊപ്പം കൂട്ടി. സരിനെ മത്സരിപ്പിച്ചത് പല ഇടത് നേതാക്കള്‍ക്കും രസിച്ചിട്ടില്ല. ഇന്നലെ വരെ സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും നാഴികയ്ക്ക് നാല്‍പ്പത് വട്ടോം അക്ഷേപിച്ചിരുന്ന സരിന് വേണ്ടി വോട്ട് പിടിക്കാന്‍ ഇറങ്ങുന്നത് പലര്‍ക്കും വലിയ ദുരഭിമാനമായി മാറി. പാര്‍ട്ടി പറഞ്ഞത് കൊണ്ട് മാത്രമാണ് അവര്‍ പാറപോലെ നില്‍ക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം ബീനാമോള്‍, വസീഫ് തുടങ്ങിയ നേതാക്കളെ മത്സരിപ്പിക്കാന്‍ സിപിഎം ശ്രമിച്ചിരുന്നു. പിന്നീട് അപ്രതീക്ഷിതമായാണ് സരിന്‍ വന്നത്.

ഇനി ബിജെപിയിലേക്ക് വന്നാല്‍ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാത്തതിനോട് വലിയ എതിര്‍പ്പാണ് മണ്ഡലത്തിലുള്ളത്. കെ സുരേന്ദ്രനും പാലക്കാണ് മത്സരിക്കാന്‍ കൊതിച്ചിരുന്നു. എന്നാല്‍ കൃഷ്ണദാസിനാണ് ഭാഗ്യം ലഭിച്ചത്. അതോടെ ശോഭ പ്രചാരണത്തിനെത്തിയില്ല. 12 ദിവസം കഴിഞ്ഞ് അവരെ അനുനയിപ്പിച്ചാണ് കൊണ്ടുവന്നത്. അതിന് മുമ്പ് വിളിച്ച മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ 70ന് പകരം 21 പേരാണ് എത്തിയത്. മുന്‍സിപ്പല്‍ കണ്‍സിലര്‍മാരെല്ലാം ഹാജരായില്ല, സ്ഥിരം സമിതി അധ്യക്ഷന്‍മാരെത്തിയില്ല. 

പ്രശ്‌നം കീറാമുട്ടിയായതോടെ. സമവായ ചര്‍ച്ചകള്‍ നടത്തി എല്ലാം ഒത്തുതീര്‍പ്പാക്കിയെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ എന്ത് അടിയൊഴുക്കാകും സംഭവിക്കുക എന്ന് പ്രവചിക്കാനാകില്ല. ഇ ശ്രീധരന്‍ മത്സരിച്ചപ്പോള്‍ 50,000 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. അതായത് 35ശതമാനം. അത്രയും വോട്ട് സി കൃഷ്ണകുമാറിന് കിട്ടില്ല. 65 ശതമാനം ബിജെപി വോട്ടാണ് മണ്ഡലത്തിലുള്ളത്. അതില്‍ ബഹുഭൂരിപക്ഷവും എവിടേക്ക് പോകും എന്നതാണ് ചോദ്യം. മണ്ഡലത്തില്‍ 28 ശതമാനത്തോളും മുസ്ലിം വോട്ടുണ്ട്. അത് നിര്‍ണായകമാണെങ്കിലും ബിജെപിക്ക് ലഭിക്കില്ല. എല്‍ഡിഎഫിലും യുഡിഎഫിലുമായി ഈ വോട്ട് വിഭജിച്ച് പോയാല്‍ ബിജെപിക്ക് ജയിച്ച് വരാം.

കോണ്‍ഗ്രസില്‍ തുടക്കം മുതലേ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും പ്രകടമായിരുന്നില്ല. രാഹുല്‍ മാങ്കുട്ടത്തിലെത്തിയതോടെ പി സരിന്‍ ആദ്യം വെടിപൊട്ടിച്ചു. പിന്നാലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും. ഇവരെല്ലാം ഷാഫി പറമ്പിലിനെതിരെ ആഞ്ഞടിച്ചു. ആ വിവാദം കത്തിനിന്ന സമയത്താണ് കെ മുരളീധരനെ ഏകകണ്ഡമായി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിരുന്നെന്ന ഡിസിസിയുടെ കത്ത് പുറത്തായത്. ഡിസിസി പ്രസിഡന്റ് തങ്കപ്പനും വികെ ശ്രീകണ്ഠന്‍ എംപിയും മറ്റും അതില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ഒരുമിച്ചെടുത്ത തീരുമാനമായി ഇതിനെ കാണാനാകില്ല. 

കാരണം എംഎല്‍എ ഷാഫി പറമ്പിലിനോട് നേതൃത്വം ആലോചിച്ചിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിച്ചത്. കോണ്‍ഗ്രസില്‍ ഇത്തരം കീഴ് വഴക്കങ്ങള്‍ പതിവാണ്. 2009ല്‍ ആലപ്പുഴ എംഎല്‍എ ആയിരുന്ന കെ സി വേണുഗോപാല്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ച് വിജയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഷുക്കൂറിനെയാണ് നിയമസഭയിലേക്ക് മത്സരിപ്പിച്ചതും വിജയിച്ചതും. ഇതേ സമയം എറണാകുളം എംഎല്‍എയായിരുന്ന കെവി തോമസും എംപിയായി, അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഡൊമനിക് പ്രസന്റേഷനെ മത്സരിപ്പിച്ചു വിജയിച്ചു. 

കോന്നി എംഎല്‍എ ആയിരുന്ന അടൂര്‍പ്രകാശ് 2019ല്‍ ആറ്റിങ്ങല്‍ എംപിയായി. കോന്നിയില്‍ അടൂര്‍ പ്രകാശ് പറഞ്ഞയാളെ മത്സരിപ്പിച്ചില്ല, മോഹന്‍രാജായിരുന്നു സ്ഥാനാര്‍ത്ഥി. അവിടെ സിപിഎമ്മിലെ ജിനേഷ് കുമാര്‍ വിജയിച്ചു. വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ മുരളീധരന്‍ വടകരയില്‍ നിന്ന് വിജയിച്ചു. അദ്ദേഹം പീതാംബരക്കുറുപ്പിനെ മത്സരിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും പ്രദേശത്തെ കോണ്‍ഗ്രസുകാര്‍ എതിര്‍ത്തു. അങ്ങനെ മോഹന്‍കുമാര്‍ മത്സരിച്ച് പരാജയപ്പെട്ടു. വികെ പ്രശാന്ത് എംഎല്‍എയായി. അതുകൊണ്ട് പാലക്കാട്ടെ കോണ്‍ഗ്രസിലെ കാര്യം വലിയ വിഷയമല്ലെന്നാണ് രാഷ്ട്രീയ ചരിത്രം പറയുന്നത്.

#palakkadelection #keralapolitics #cpi(m) #congress #bjp #india

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia