Controversy | പി സരിന്റെ ഹസ്തദാനം നിരസിച്ച് രാഹുൽ മാങ്കൂട്ടത്തിലും ശാഫിയും; പാലക്കാട്ട് വേറിട്ടൊരു  വിവാദം! മനുഷ്യർ ഇത്ര ചെറുതായിപ്പോകാമോയെന്ന് എം ബി രാജേഷ് 

 
Palakkad By-Election:  Political Drama at Kerala Wedding
Palakkad By-Election:  Political Drama at Kerala Wedding

Photo Credit: Screenshot from a Facebook video by MB Rajesh

● എൽഡിഎഫ് സ്ഥാനാർഥി പി സരിൻ ഒരു വിവാഹവീട്ടിൽ എത്തിയിരുന്നു. 
● രാഹുൽ മാങ്കൂട്ടത്തിലും ശാഫി പറമ്പിലും അവിടെ ഉണ്ടായിരുന്നു.
● സരിന്റെ ഹസ്തദാനം ഇരുവരും നിരസിച്ചു.

പാലക്കാട്: (KVARTHA) ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട്ട് ഒരു വിവാഹ വീട്ടിൽ നടന്ന അപ്രതീക്ഷിത സംഭവമാണ് ഇപ്പോൾ പ്രചാരണ വിഷയങ്ങളിലൊന്ന്. എൽഡിഎഫ് സ്ഥാനാർഥിയായ പി സരിൻ വോട് തേടിയെത്തിയപ്പോൾ, അവിടെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ശാഫി പറമ്പിലും ഉണ്ടായിരുന്നു. പരസ്പരം കണ്ടപ്പോൾ സരിൻ രാഹുലിനും ശാഫിക്കും ഹസ്തദാനം നൽകാൻ ശ്രമിച്ചു. 

എന്നാൽ, ഇരുവരും ഈ ഹസ്തദാനം സ്വീകരിക്കാതെ മുന്നോട്ട് നടന്നു. നിരവധി തവണ വിളിച്ചിട്ടും ഇരുവരും തിരിഞ്ഞുനോക്കാതെ നടന്നുപോവുകയായിരുന്നു. സരിന്റെ സാന്നിധ്യത്തിൽത്തന്നെ കോൺഗ്രസ് വിമത നേതാവ് എ വി ഗോപിനാഥിനെ രാഹുൽ ചേർത്തുപിടിച്ചത് ശ്രദ്ധേയമായി. ഈ സംഭവം പ്രചാരണത്തിന് പുതിയൊരു വഴിത്തിരിവ് നൽകി, ഒപ്പം നേതാക്കളും വിമർശനവുമായി രംഗത്തെത്തി. 

എത്ര വിനയം അഭിനയിക്കാൻ ശ്രമിച്ചാലും ഉള്ളിലുള്ള യഥാർത്ഥ സംസ്കാരം ചില സന്ദർഭങ്ങളിൽ പുറത്തുചാടുമെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം. പരസ്പരം എതിർ സ്ഥാനാർത്ഥികളായി മത്സരിക്കുന്നു എന്നത്, കണ്ടാൽ മിണ്ടാത്ത ശത്രുതയാകുമോ? രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എല്ലാക്കാലത്തുമുണ്ടായിട്ടുള്ള ചില സാമാന്യ മര്യാദകളുണ്ട്. അതിനൊന്നും ഒരു വിലയും കല്പിക്കാത്ത പെരുമാറ്റമാണ് അവരിൽ നിന്നുണ്ടായയതെന്നും അദ്ദേഹം ഫേസ്‌ബുകിൽ കുറിച്ചു.

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മനുഷ്യർ ഇത്ര ചെറുതായിപ്പോകാമോ?

എത്ര വിനയം അഭിനയിക്കാൻ ശ്രമിച്ചാലും ഉള്ളിലുള്ള യഥാർത്ഥ സംസ്കാരം ചില സന്ദർഭങ്ങളിൽ പുറത്തുചാടും. ഇന്ന് കല്യാണവീട്ടിൽ വെച്ച് പാലക്കാടെ യുഡിഎഫ് സ്ഥാനാർത്ഥിയും അദ്ദേഹത്തിന്റെ സ്പോൺസർ വടകര എം പിയും ഡോ. സരിനോട് ചെയ്തത് അതാണ്.

പരസ്പരം എതിർ സ്ഥാനാർത്ഥികളായി മത്സരിക്കുന്നു എന്നത്, കണ്ടാൽ മിണ്ടാത്ത ശത്രുതയാകുമോ? രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എല്ലാക്കാലത്തുമുണ്ടായിട്ടുള്ള ചില സാമാന്യ മര്യാദകളുണ്ട്. അതിനൊന്നും ഒരു വിലയും കല്പിക്കാത്ത പെരുമാറ്റമാണ് ഇന്ന് അവരിൽ നിന്നുണ്ടായത്. 

എനിക്കെതിരെ ആദ്യം മത്സരിച്ചത് ശ്രീ. സതീശൻ പാച്ചേനിയായിരുന്നു. മത്സരിച്ചപ്പോഴും അദ്ദേഹം അടുത്തിടെ മരിക്കുന്നതു വരെയും സൗഹൃദത്തിന് ഒട്ടും കുറവില്ലായിരുന്നു. ശ്രീ. എം പി വീരേന്ദ്രകുമാറുമായി വാശിയേറിയ മത്സരമായിരുന്നു. അതിനിടയിൽ കണ്ടുമുട്ടിയപ്പോഴൊന്നും കൈകൊടുക്കാതെയോ മിണ്ടാതെയോ പരസ്പരം മുഖം തിരിച്ചിട്ടില്ല. ശ്രീ. വി കെ ശ്രീകണ്ഠനോട് 2019 ൽ ഞാൻ പരാജയപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. പിറ്റേന്ന് ഞാൻ അദ്ദേഹത്തെ വിളിച്ച് അഭിനന്ദനം അറിയിച്ചു. കുറച്ചുദിവസം കഴിഞ്ഞൊരുനാൾ അതുവഴി പോകുമ്പോൾ ശ്രീകണ്ഠൻ എന്റെ വീട്ടിൽ വന്ന് ഭക്ഷണവും കഴിച്ച് സൗഹൃദ സംഭാഷണവും നടത്തിയാണ് മടങ്ങിയത്. തൃത്താലയിൽ ശ്രീ. വി ടി ബൽറാമുമായുള്ള മത്സരത്തിലെ വാശി കടുപ്പമേറിയതായിരുന്നു. പക്ഷേ അന്നുപോലും പരസ്പരം കൈകൊടുക്കാതിരിക്കാനോ മിണ്ടാതെ മുഖം തിരിക്കാനോ ഞങ്ങൾ മുതിർന്നിട്ടില്ല. 

എതിർ സ്ഥാനാർത്ഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്കാരം നിന്ദ്യമാണ്. ഡോ. സരിൻ തന്റെ എതിർ സ്ഥാനാർത്ഥിയെ അങ്ങോട്ട് wish ചെയ്യാൻ തയ്യാറായത് ശരിയായ നടപടിയാണ്. പക്വതയും വിവേകവുമുള്ള ഒരു പൊതുപ്രവർത്തകൻ അങ്ങിനെയാണ് ചെയ്യേണ്ടത്. അവരുടെ പെരുമാറ്റം സരിനല്ല അപമാനമുണ്ടാക്കിയത്. യുഡിഎഫ് സ്ഥാനാർഥിയുടെയും  സ്പോൺസറുടെയും പെരുമാറ്റം ജനം അളക്കും.

#PalakkadByElection #KeralaPolitics #Congress #LDF #HandshakeControversy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia