കന്യാസ്ത്രീകളുടെ അറസ്റ്റ്: രാജ്യമെങ്ങും പ്രതിഷേധം, ബിജെപിക്ക് തിരിച്ചടി?


● പെൺകുട്ടികൾ നേരത്തെ ക്രൈസ്തവരായിരുന്നുവെന്ന് കന്യാസ്ത്രീകൾ.
● യുഡിഎഫ്, ഇടതു എംപിമാർ, ബിജെപി നേതാക്കൾ എന്നിവർ പിന്തുണ നൽകി.
● കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോർട്ട് തേടി.
● സംഭവം ബിജെപിക്ക് തിരഞ്ഞെടുപ്പ് തിരിച്ചടിയായേക്കാം.
നവോദിത്ത് ബാബു
(KVARTHA) ദളിത് പെൺകുട്ടികളെ നിർബന്ധിതമായി മതപരിവർത്തനം നടത്തിയെന്നാരോപിച്ച് രണ്ട് കന്യാസ്ത്രീകളെ ഗുരുതര വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത സംഭവം രാജ്യത്തിന്റെ ഭരണഘടനയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും കളങ്കമേൽപ്പിക്കുന്നതാണ്.
സിസ്റ്റർ വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം മൂന്ന് ദളിത് പെൺകുട്ടികളുമുണ്ടായിരുന്നു. ഈ പെൺകുട്ടികളെ കടത്തുകയാണെന്നും നിർബന്ധിത പരിവർത്തനത്തിന് ഇരയാക്കുകയാണെന്നും ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരാണ് രംഗത്തെത്തിയത്.

ഇതോടെ ഛത്തീസ്ഗഢ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. കന്യാസ്ത്രീകളെ ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞുവെച്ചതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്. ഇരുവർക്കുമെതിരെ നിർബന്ധിത പരിവർത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റർ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്.
കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് എത്തിയതായിരുന്നു മൂന്ന് ദളിത് പെൺകുട്ടികൾ. മൂവരുടെയും രക്ഷിതാക്കൾ ജോലിക്ക് പോകാൻ നൽകിയ അനുമതി പത്രവും തിരിച്ചറിയൽ കാർഡുകളും പെൺകുട്ടികൾ ഹാജരാക്കിയിരുന്നു. തങ്ങൾ നേരത്തെതന്നെ ക്രൈസ്തവരാണെന്നും പെൺകുട്ടികൾ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇതൊന്നും അംഗീകരിക്കാൻ ബജ്‌റംഗ്ദളോ പോലീസോ തയ്യാറായില്ലെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. കന്യാസ്ത്രീകൾക്ക് പിന്തുണയുമായി യു.ഡി.എഫ്., ഇടത് എം.പി.മാരും ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും ഛത്തീസ്ഗഢിൽ എത്തിയിരുന്നു. യു.ഡി.എഫ്. എം.പി.മാരും ബി.ജെ.പി. പ്രതിനിധിയും കന്യാസ്ത്രീകളെ പലവട്ടം സന്ദർശിച്ചു.
കന്യാസ്ത്രീകൾക്ക് നീതി തേടി ഇടത് എം.പി.മാർ മുഖ്യമന്ത്രി വിഷ്ണു ദേവ് സായിക്ക് നിവേദനം നൽകി. വിമാനത്തിൽവെച്ചാണ് നിവേദനം നൽകിയത്. കന്യാസ്ത്രീകൾക്ക് നീതി തേടി സി.ബി.സി.ഐ.യുടെ നേതൃത്വത്തിലും വ്യാപക പ്രതിഷേധം അരങ്ങേറുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയിൽ നിന്നും അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട്.
ദുർഗ് സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ കന്യാസ്ത്രീകൾ ഹൈകോടതിയെ സമീപിച്ചു കഴിഞ്ഞിട്ടുണ്ട്. എൻ.ഐ.എ. കോടതിയിൽ സമീപിക്കേണ്ടതില്ലെന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. എൻ.ഐ.എ. കോടതിയിൽ നിയമനടപടികൾ സങ്കീർണമാകും എന്നാണ് വിലയിരുത്തൽ.
നേരത്തേ ദുർഗ് മജിസ്‌ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ തയ്യാറായിരുന്നില്ല. ഇതേത്തുടർന്നാണ് ഹൈകോടതിയെ സമീപിക്കാൻ കന്യാസ്ത്രീകൾ തീരുമാനിച്ചത്. സെഷൻസ് കോടതിയിൽ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും കേസ് പരിഗണിക്കേണ്ടത് സെഷൻസ് കോടതിയിലല്ലെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചിരുന്നു.
എൻ.ഐ.എ. നിയമം അനുസരിച്ച് മനുഷ്യക്കടത്ത് കേസുകൾ പ്രത്യേക കോടതിയാണ് പരിഗണിക്കേണ്ടതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച കോടതി കന്യാസ്ത്രീകളോട് എൻ.ഐ.എ. കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളുടെ അഭിഭാഷകർ നിയമോപദേശം തേടിയത്.
ക്രൈസ്തവ സമുദായത്തോട് രാജ്യമാകെ അടുക്കാനും തിരഞ്ഞെടുപ്പിൽ വോട്ട് നേടാനും നിരന്തര പരിശ്രമങ്ങൾ നടത്തുന്ന ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ. ബി.ജെ.പിയെ വിശ്വസിക്കാൻ കൊള്ളില്ലെന്നും അവർ ന്യൂനപക്ഷപീഡകരാണെന്നുമുള്ള പ്രചരണം കോൺഗ്രസും ഇടതുപാർട്ടികളും രാജ്യമാകെ നടത്തി വരികയാണ്.
ഇത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളവും തമിഴ്നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സീറ്റുകൾ നേടി സാന്നിധ്യമറിയിക്കാനുള്ള ബി.ജെ.പി.യുടെ രാഷ്ട്രീയ മോഹങ്ങൾക്ക് തിരിച്ചടിയാകും. ഇത് തിരിച്ചറിഞ്ഞതുകൊണ്ട് കേരളത്തിലെ ബി.ജെ.പി. നേതാക്കൾ ഛത്തീസ്ഗഢിൽ തമ്പടിക്കുന്നത്. ഇന്ത്യയിലെ മതനിരപേക്ഷമായി ചിന്തിക്കുന്ന ജനങ്ങൾ മുഴുവൻ ആവശ്യപ്പെടുന്നത് കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നാണ്. 'അവരെ പുറത്ത് വിടുക, എന്നിട്ടാകാം ചർച്ച!'
കന്യാസ്ത്രീകളുടെ അറസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Nuns arrested in Chhattisgarh, sparking protests and political backlash.
#NunsArrest #Chhattisgarh #Protest #BJP #ReligiousFreedom #IndiaPolitics