നിലമ്പൂർ വിജയത്തിൽ മത്ത് പിടിച്ച് കോൺഗ്രസ്; 'ക്യാപ്റ്റൻ' പോര് മുറുകുന്നു!

 
VD Satheesan and Ramesh Chennithala, Congress leaders.
VD Satheesan and Ramesh Chennithala, Congress leaders.

Photo Credit: Facebook/ VD Satheesan, Ramesh Chennithala

● പി.വി. അൻവർ 'മുക്കാൽ പിണറായി' ആരോപണം ഉന്നയിച്ചു.
● രമേശ് ചെന്നിത്തല 'ക്യാപ്റ്റൻ' വിശേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തി.
● തിരഞ്ഞെടുപ്പ് വിജയം പ്രവർത്തകരുടെയും ജനങ്ങളുടെയും പിന്തുണകൊണ്ടാണെന്ന് ചെന്നിത്തല.
● പുതുപ്പള്ളി, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിലും സമാന തർക്കങ്ങളുണ്ടായി.
● മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തർക്കം കോൺഗ്രസിൽ സജീവമാകും.

നവോദിത്ത് ബാബു

(KVARTHA) നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ ഭേദപ്പെട്ട വിജയത്തിന് ശേഷം കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് പോര് ആരംഭിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അപ്രമാദിത്വത്തിനെതിരെയാണ് അണിയറ നീക്കങ്ങൾ നടക്കുന്നത്. 

കോൺഗ്രസ് തുടർച്ചയായി ഉപതിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നത് വി.ഡി. സതീശന്റെ മിടുക്കാണെന്നാണ് ഇപ്പോൾ ചിത്രീകരിക്കപ്പെടുന്നത്. പാർട്ടിയിലെ ഏക നേതാവായി വി.ഡി. സതീശൻ മാറിയെന്നാണ് അദ്ദേഹത്തിന്റെ വാഴ്ത്തിപ്പാട്ടുകാരും സോഷ്യൽ മീഡിയ സ്തുതിപാഠകരും തള്ളിമറിക്കുന്നത്. 

പാർട്ടിക്കുള്ളിലും പുറത്തും ‘മുക്കാൽ പിണറായിയാണ്’ വി.ഡി. സതീശൻ എന്ന ആരോപണം ആദ്യം ഉന്നയിച്ചത് പി.വി. അൻവറാണ്. എന്നാൽ ഈ ട്രോളിനോട് കെ. സുധാകരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പൂർണമായി യോജിക്കുകയാണ്. 

പാർട്ടിയിൽ എന്തിനും പോന്ന യുവ നേതാക്കളെ കോർത്തിണക്കി 'ടീം സതീശൻ' തന്നെ പ്രതിപക്ഷ നേതാവ് രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ തലപ്പത്ത് 'ക്യാപ്റ്റനായി' സ്വയം വിരാജിക്കുകയാണ് പറവൂർ എം.എൽ.എ. ലീഡർ കെ. കരുണാകരന്റെ കാലത്ത് പോലും ഏക കേന്ദ്രീകൃത നേതൃത്വത്തിലേക്ക് കോൺഗ്രസ് പോയിട്ടില്ല. 

കരുണാകരന് സമാന്തരമായി എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയുമൊക്കെ അന്നുണ്ടായിരുന്നു. പിന്നീട് ഉമ്മൻ ചാണ്ടി യുഗത്തിൽ അതിശക്തമായ എതിർ സാന്നിദ്ധ്യമായി രമേശ് ചെന്നിത്തലയുണ്ടായിരുന്നു. 

കെ. സുധാകരനെന്ന അതികായകനായ നേതാവിനെ ഹൈക്കമാൻഡിൽ നടത്തിയ 'കുത്തിത്തിരുപ്പ്' കാരണം ഒതുക്കി മൂലയിലിരുത്തിയ വി.ഡി. സതീശൻ, ഭരണം കിട്ടുമെന്ന പ്രതീക്ഷയിൽ ക്യാപ്റ്റനായി സ്വയം അവരോധിക്കുകയാണ്. സി.പി.എമ്മിൽ മുഖ്യമന്ത്രി പിണറായി വിജയനുള്ള വ്യക്തിപ്രഭാവം കോൺഗ്രസിൽ സ്വയം അവകാശപ്പെടുകയാണ് പ്രതിപക്ഷ നേതാവ്.

ഇതിന്റെ ഭാഗമായാണ് കോൺഗ്രസിൽ ആരാണ് ക്യാപ്റ്റൻ എന്ന ചോദ്യം സ്വയം പ്രചരിപ്പിക്കുന്നത്. ഇതോടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ കോൺഗ്രസിൽ തർക്കങ്ങൾ കൂടുതൽ രൂക്ഷമാവുകയാണ്. 

നിലമ്പൂരിന്റെ വിജയശിൽപി ആരെന്ന വിവാദത്തിന് പിന്നാലെ, 'ക്യാപ്റ്റൻ' ആരെന്ന ചോദ്യമാണ് കോൺഗ്രസിലെ പുതിയ ചർച്ചാവിഷയം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ 'ക്യാപ്റ്റനെന്ന്' വിശേഷിപ്പിച്ചതിൽ പരിഭവവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളെ കണ്ടതോടെയാണ് പാർട്ടിയിൽ വീണ്ടുമൊരു വിവാദത്തിന് തിരികൊളുത്തിയത്. 

താനും ഉമ്മൻചാണ്ടിയും മുന്നണിയെ നയിച്ചിരുന്നപ്പോൾ വിവിധ ഉപതിരഞ്ഞെടുപ്പുകളിൽ വിജയം നേടിയിരുന്നു, അന്നൊന്നും തങ്ങളെ ആരും ക്യാപ്റ്റൻ എന്നൊന്നും വിശേഷിപ്പിച്ചിരുന്നില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

താനും ഉമ്മൻചാണ്ടിയും ഒരുമിച്ച് 18 തിരഞ്ഞെടുപ്പുകൾക്ക് നേതൃത്വം കൊടുത്തവരാണ്. തിരഞ്ഞെടുപ്പുകൾ എല്ലാംതന്നെ പൂർണമായ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തായിരുന്നു പ്രവർത്തിച്ചത്. പക്ഷേ, ഞങ്ങളാരും അങ്ങനെ പറഞ്ഞിരുന്നില്ല. 

അതിന്റെ ആവശ്യവുമില്ല. തിരഞ്ഞെടുപ്പ് വിജയം എന്നത് മുഴുവൻ പ്രവർത്തകരുടേയും ജനങ്ങളുടേയും പിന്തുണകൊണ്ട് ഉണ്ടാകുന്നതാണ്. അതുകൊണ്ട് വിജയത്തിന് എല്ലാവരും അവകാശികളാണെന്നും ചെന്നിത്തല അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച വേളയിലും വിജയശിൽപിയെക്കുറിച്ചുള്ള തർക്കം ഉടലെടുത്തിരുന്നു. സുധാകരൻ സതീശനിൽ നിന്നും മൈക്ക് തട്ടിപ്പറിച്ച വിവാദം പരസ്യമായ അഭിപ്രായഭിന്നതയ്ക്ക് വഴിവച്ചു. 

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അന്നത്തെ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരനും തമ്മിൽ പരസ്യമായ വാക്പോരിന് തുടക്കം കുറിച്ചതും അന്നായിരുന്നു.

ഇതിന് ശേഷം നടന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിലും സമാനമായ വടംവലിക്ക് വേദിയൊരുങ്ങി. പാർട്ടിയിലെ ഏറ്റവും സ്വീകാര്യനായ നേതാവ് താൻ തന്നെയാണെന്ന് സ്ഥാപിക്കുന്നതിനുള്ള നീക്കം രമേശ് ചെന്നിത്തല നടത്തിയെന്നും, മുഖ്യമന്ത്രി സ്ഥാനാർഥിയാകാനുള്ള ശ്രമമാണ് ചെന്നിത്തല നടത്തുന്നതെന്നും കോൺഗ്രസിനകത്തുതന്നെ ആരോപണം ഉയർന്നു. 

പാലക്കാട് തിരഞ്ഞെടുപ്പിന് ശേഷം രമേശ് ചെന്നിത്തലയെ വിവിധ സംഘടനകൾ മുഖ്യാതിഥിയായി ക്ഷണിച്ചതോടെ സതീശൻ വിഭാഗത്തിന് ആശങ്കയേറി.

രമേശ് ചെന്നിത്തലയെ അഭിനന്ദിച്ച് എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറിയും എൻ.എസ്.എസ്. ജനറൽ സെക്രട്ടറി സുകുമാരൻ നായരും രംഗത്തെത്തിയിരുന്നു. 

ഇതിന് പിന്നാലെ, ചെന്നിത്തലയെ ഏറ്റവും സ്വീകാര്യനായ നേതാവായി മാധ്യമങ്ങളും വിശേഷിപ്പിച്ചു. സംസ്ഥാനത്ത് യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയേക്കുമെന്നുള്ള പ്രചാരണങ്ങളും ഇതേ കാലത്തുണ്ടായി.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ടുള്ള ചെന്നിത്തലയുടെ പരിഭവത്തിന് പ്രതിപക്ഷ നേതാവ് തന്നെ മറുപടി നൽകിക്കഴിഞ്ഞു. താൻ ക്യാപ്റ്റനാണെങ്കിൽ രമേശ് ചെന്നിത്തല കേണലാണെന്നും, ക്യാപ്റ്റനേക്കാൾ വലുത് കേണലല്ലേയെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

നിലമ്പൂരിലെ വിജയ ശിൽപിയായി കെ.പി.സി.സി. ജനറൽ സെക്രട്ടറിയും ആലപ്പുഴ എം.പി.യുമായ കെ.സി. വേണുഗോപാലിനെയും ഒരു വിഭാഗം നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഇനി കേണലും ക്യാപ്റ്റനും തമ്മിലുള്ള പോരാട്ടം ആരംഭിക്കുമെന്ന സൂചനകളാണ് ഇരുവരും നൽകുന്നത്.

തന്നെ മാറ്റി വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിനെ തുടർന്ന് രമേശ് ചെന്നിത്തല നേതൃത്വവുമായി ഏറെക്കാലം ഇടഞ്ഞുനിൽക്കുകയായിരുന്നു. എ.ഐ.സി.സി.യിൽ പ്രത്യേകം ക്ഷണിതാവാക്കുകയും മഹാരാഷ്ട്രയുടെ ചുമതല നൽകുകയും ചെയ്തതിന് ശേഷമാണ് ചെന്നിത്തല പിണക്കം മാറി പ്രവർത്തനങ്ങളിൽ സജീവമായത്. 

കഴിഞ്ഞതവണ പ്രതിപക്ഷ നേതാവായിരുന്ന വേളയിൽ താൻ ഭരണപക്ഷത്തിനെതിരെ ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങൾ പലതും കോൺഗ്രസ് നേതാക്കൾ ഏറ്റെടുത്തില്ലെന്ന ആക്ഷേപം ചെന്നിത്തല ഉയർത്തിയിരുന്നു. 

യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചിരുന്നുവെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്ത് എത്തേണ്ടിയിരുന്ന ചെന്നിത്തല പിന്നീട് പ്രതിപക്ഷ നേതാവ് പോലും അല്ലാതായി മാറിയതിൽ പ്രതിഷേധം ശക്തമായിരുന്നു. താനിപ്പോൾ വെറും എം.എൽ.എ. മാത്രമാണെന്നുള്ള പ്രതികരണവും ചെന്നിത്തലയുടെ ഭാഗത്തുനിന്ന് അന്ന് ഉണ്ടായി.

'സതീശനിസം' എന്നൊന്നില്ലെന്നും നിലമ്പൂരിലെ വിജയം എല്ലാ കോൺഗ്രസ് പ്രവർത്തകരുടേയും വിജയമാണെന്നും നിലമ്പൂർ തിരഞ്ഞെടുപ്പ് വിജയദിനം തന്നെ രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. പാലക്കാടിന് പിന്നാലെ നിലമ്പൂരിലും യു.ഡി.എഫിന് വൻ വിജയം നേടാനായതോടെ കോൺഗ്രസ് നേതാക്കൾ കൂടുതൽ ജാഗ്രതയിലാണ്.

അടുത്ത തിരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്ത് ആരെത്തുമെന്നുള്ള തർക്കം വീണ്ടും സജീവമാകാനുള്ള സാഹചര്യവും ഒരുങ്ങുകയാണ്. കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടം കടുത്താൽ കെ.സി. വേണുഗോപാലിനെ ഹൈക്കമാൻഡ് രംഗത്തിറക്കിയേക്കും. 

എ.ഐ.സി.സി. സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും കേരള മുഖ്യമന്ത്രി പദവിയിലേക്കുള്ള കെ.സി. വേണുഗോപാലിന്റെ വരവിന് നിലമൊരുക്കുകയാണ് അറിയാതെയെങ്കിലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ചെയ്യുന്നത്.

കോൺഗ്രസിലെ ഈ പുതിയ പോര് രാഷ്ട്രീയ കേരളത്തിൽ എന്ത് മാറ്റങ്ങളുണ്ടാക്കും? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക 


Article Summary: Congress internal conflict over leadership intensifies after Nilambur win.

#KeralaPolitics #CongressKerala #VDVSChennithala #NilamburByElection #GroupPolitics #KeralaCongress

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia