നിലമൊരുക്കി വെള്ളമൊഴിച്ചു വളമിട്ടിട്ടും പൂമരം പൂത്തില്ല; നിലമ്പൂരിൽ തോറ്റത് സ്വരാജല്ല, സാംസ്കാരിക നായകർ

​​​​​​​

 
M. Swaraj campaigning during Nilambur by-election
M. Swaraj campaigning during Nilambur by-election

Image Credit: Facebook/ M Swaraj

● പാർട്ടിക്ക് ശക്തമായ തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം.
● സ്വരാജ് സ്വന്തം നാട്ടിലും ബൂത്തിലും പിന്നിലായി.
● സി.പി.എം. ഭരിക്കുന്ന പഞ്ചായത്തിലും നഗരസഭയിലും തോറ്റു.
● ഭരണവിരുദ്ധ വികാരം പരാജയ കാരണം ഒരുപക്ഷേ.
● സാംസ്കാരിക നായകരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു.


നവോദിത്ത് ബാബു

(KVARTHA) നിലമൊരുക്കി, വെള്ളമൊഴിച്ച്, വളമിട്ടിട്ടും പൂമരം പൂക്കാതെ പോയ അവസ്ഥയാണ് നിലമ്പൂരിൽ എം. സ്വരാജിനുണ്ടായത്. കേരളത്തിലെ ജനങ്ങൾ, സാംസ്കാരിക നായകർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ വാക്കുകൾക്ക് വലിയ വിലയൊന്നും കൽപ്പിക്കുന്നില്ലെന്ന വ്യക്തമായ സന്ദേശമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.
 

സാധാരണ വോട്ടർമാർക്ക് ഈ ‘സാംസ്കാരിക നായകരെ’ പരിചയമില്ല എന്നതാണ് യാഥാർത്ഥ്യം. സാമൂഹിക മാധ്യമങ്ങളിൽ സ്വരാജിനെ ‘പൂമരമായി’ ചിത്രീകരിച്ച് നടത്തിയ പ്രചാരണങ്ങൾ ജനങ്ങളിലേക്ക് ഒട്ടും എത്തിയില്ലെന്ന് വേണം കരുതാൻ. അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും പുരസ്കാരങ്ങളുടെയും അപ്പക്കഷ്ണങ്ങൾക്കായി സർക്കാരിന്റെ അടുക്കളപ്പുറങ്ങളിൽ അലയുകയാണ് നമ്മുടെ പുരോഗമന സാംസ്കാരിക നായകർ.

ഇതിനിടയിൽ, അവർ വാലാട്ടുകയും കുരയ്ക്കുകയും യജമാനനെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നു. ഗുജറാത്തിനെക്കുറിച്ച് ഇപ്പോഴും വിലപിക്കുന്ന കെ.ഇ.എൻ. കുഞ്ഞഹമ്മദും സംഘവും പഹൽഗാം കാണില്ല. വേടനെക്കുറിച്ച് കരയുന്നവർ, ആശാമാർ നടത്തുന്ന ജീവൻമരണ പോരാട്ടവും കാണില്ല.

രാഷ്ട്രീയ പോരാട്ടത്തിലെ ഏറ്റവും ഉജ്ജ്വലനായ പോരാളി എന്ന വിശേഷണത്തോടെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ അവതരിപ്പിച്ച എം. സ്വരാജ്, സോപ്പ് കുമിള പോലെയാണ് തെരഞ്ഞെടുപ്പിൽ പൊട്ടിപ്പോയത്. ഒരു നേതാവിനും ഇത്രമാത്രം വലിയ പ്രചാരണങ്ങൾ സാമൂഹിക മാധ്യമങ്ങളിലും പുറത്തും ഇതിനുമുമ്പ് ലഭിച്ചിട്ടില്ല.

സ്വരാജ് എഴുതിയ ‘പൂക്കളുടെ പുസ്തകം’ എന്ന രചന തെരഞ്ഞെടുപ്പ് കാലത്ത് പ്രസിദ്ധീകരിച്ചതും പ്രകാശനം ചെയ്തതും, സ്ഥാനാർത്ഥിയെ ‘അറിവിന്റെ പൂമരമായി’ പ്രശസ്ത എഴുത്തുകാർ ഉൾപ്പെടെ വിശേഷിപ്പിച്ചതും ചിരിക്കാനും ചിന്തിക്കാനും ഏറെ വക നൽകി.
 

കേരളത്തിന്റെ പൊതുസമൂഹത്തിൽ ചാട്ടുളിപോലെ തുളച്ചുകയറുന്ന കളങ്കമില്ലാത്ത വ്യക്തിത്വമുള്ള യുവ നേതാവ്, കേരളത്തിന്റെ ഹൃദയത്തിൽ കടന്നുകയറിയ മികച്ച യുവ വാഗ്മി, നിലപാടുകളുടെ രാജകുമാരൻ, അങ്ങനെ സ്വരാജിനായി വിശേഷണങ്ങൾ നീണ്ടു. പാർട്ടിയുടെ ആലയിലെ ഏറ്റവും മൂർച്ചയേറിയ ആയുധം എന്ന നിലയിലാണ് സ്വരാജിനെ അണികൾ കണ്ടിരുന്നത്. പാർട്ടി ഏറെ പ്രതീക്ഷയോടെ വളർത്തിയ യുവ നേതാവിനെ ആവേശത്തോടെയാണ് പ്രവർത്തകർ വരവേറ്റത്.

എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിക്കായി അരയും തലയും മുറുക്കിയിറങ്ങാൻ സി.പി.എം. യുവതലമുറയ്ക്ക് നിമിഷനേരം പോലും വേണ്ടിവന്നില്ല. പതിറ്റാണ്ടുകൾക്കിപ്പുറം പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥി വന്നതും എൽ.ഡി.എഫ്. ക്യാമ്പിലുണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. അങ്ങനെ നിലമ്പൂരിൽ അക്ഷരാർത്ഥത്തിൽ രാഷ്ട്രീയ പോരാട്ടം തിളച്ചുമറിഞ്ഞു.

രാഷ്ട്രീയ പോരാട്ടത്തിൽ സ്വരാജല്ലാതെ മറ്റാരാണ് ജയിക്കാൻ എന്ന വിശ്വാസമായിരുന്നു ഇടതുപക്ഷത്തിനും സഹയാത്രികർക്കും സാംസ്കാരിക പ്രമുഖർക്കും. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ സ്വരാജിനും ഇടതുപക്ഷത്തിനും വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. സി.പി.എമ്മിന്റെ കരുത്തുറ്റ മുഖത്തേറ്റ വലിയ പ്രഹരമായി നിലമ്പൂർ ഫലം മാറി.

സ്വന്തം മണ്ഡലത്തിൽ തോറ്റു എന്നതിനപ്പുറം, ജന്മനാട്ടിലും സ്വന്തം ബൂത്തിലും പഞ്ചായത്തിലും നഗരസഭയിലും പിന്നിലായി എന്നത് സ്വരാജിനെ സംബന്ധിച്ചിടത്തോളം വലിയ പ്രഹരമാണ്. സി.പി.എമ്മിന് വലിയ സ്വാധീനമുള്ള പോത്തുകല്ലാണ് സ്വരാജിന്റെ ജന്മസ്ഥലം. സി.പി.എം. ഭരിക്കുന്ന പഞ്ചായത്തായിട്ടും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന് മുന്നിലെത്താനായില്ല എന്നത് പാർട്ടിയെ ഞെട്ടിക്കുന്നതാണ്.

ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിയുടെ പഞ്ചായത്തായ പോത്തുകല്ലിൽ ഇടയ്ക്ക് സ്വരാജ് ലീഡ് ചെയ്തെങ്കിലും അവസാനം യു.ഡി.എഫ്. മുന്നേറുകയായിരുന്നു. നിലമ്പൂർ നഗരസഭയിലാണ് സ്വരാജ് ഇപ്പോൾ താമസിക്കുന്നത്. സ്വരാജ് വോട്ട് രേഖപ്പെടുത്തിയ നഗരസഭയിലും ഭരണം സി.പി.എമ്മിനാണ്. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ ഇവിടെയും സ്വരാജിന് ചലനമുണ്ടാക്കാനായില്ല. നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫിന് 10 വർഷമായി ഉണ്ടായിരുന്ന ആധിപത്യമാണ് ഇതോടെ നഷ്ടമായത്.

മണ്ഡലത്തിനൊപ്പം സി.പി.എം. ഭരിക്കുന്ന നഗരസഭയും പഞ്ചായത്തുകളപ്പാടെയും കോൺഗ്രസിന്റെ 'കൈ' പിടിച്ചപ്പോൾ ഇനി സി.പി.എമ്മിലും മുന്നണിയിലും ചർച്ച കനക്കും. നിലമ്പൂരിൽ കനത്ത പരാജയം നേരിടേണ്ടിവന്നത് എൽ.ഡി.എഫിനെ ചെറിയ രീതിയിലല്ല അലട്ടുന്നത്. അണികളുടെ ആവേശവും മണ്ഡലത്തിലെ പ്രചാരണങ്ങളും എന്തുകൊണ്ട് വോട്ടായി മാറിയില്ല എന്നതിന് വരുംനാളുകളിൽ എൽ.ഡി.എഫ്. ഉത്തരം തേടും.

ഇത്രയും വ്യക്തിപ്രഭാവമുള്ള, പ്രതീക്ഷയുമുള്ള യുവ നേതാവ്, ജന്മനാട്ടിൽ പോലും പരാജയമേറ്റുവാങ്ങിയതിന്റെ കാരണം പാർട്ടി കണ്ടെത്തുമ്പോൾ, 'ഭരണവിരുദ്ധ വികാരം' എന്ന ഉത്തരം കൂടി അതിൽ അടയാളപ്പെടുത്തുകയാണെങ്കിൽ അത് 2026-ലേക്കുള്ള ഒരു മുന്നറിയിപ്പായിരിക്കും. സ്വരാജിനെ സംബന്ധിച്ചിടത്തോളം അതൊരു നേരിയ ആശ്വാസമായേക്കാം.

സാധാരണ മനുഷ്യരെ സർഗ്ഗാത്മകതയിലൂടെ സ്വാധീനിക്കുകയും നീതി നിഷേധിക്കുന്നവർക്കുവേണ്ടി കൊടിയുടെ അടയാളം നോക്കാതെ പ്രതികരിക്കുകയും ചെയ്യുമ്പോളാണ് സാംസ്കാരിക പ്രവർത്തകർ സമൂഹത്തിന്റെ നായകരാകുന്നത്. തരം നോക്കി സ്വാർത്ഥലാഭത്തിനായി സ്തുതിപാടുന്നവരെ മറ്റ് പേരാണ് വിളിക്കുക; നിലമ്പൂരിൽ കണ്ടത് അതാണ്. ആരാധനാപാത്രങ്ങളായ കലാകാരന്മാരെ ഇനിയും ഇങ്ങനെ അപഹാസ്യരാക്കരുത്.

നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: M. Swaraj's defeat in Nilambur by-election indicates declining influence of self-proclaimed cultural leaders.

#NilamburByeElection, #MSwaraj, #KeralaPolitics, #CulturalLeaders, #CPIM, #ElectionResults

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia