

● പ്രിയങ്കാ ഗാന്ധി, പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രചാരണത്തിന്.
● യൂസഫ് പത്താൻ പി.വി. അൻവറിനായി പ്രചാരണത്തിനെത്തി.
● ഇറാൻ-ഇസ്രായേൽ യുദ്ധം ഇടതുമുന്നണിയുടെ പ്രചാരണായുധം.
● പി.ഡി.പി., അഖില ഭാരത ഹിന്ദുമഹാസഭ പിന്തുണ എൽ.ഡി.എഫിന് വിവാദമായി.
● ഭരണവിരുദ്ധ വികാരം യു.ഡി.എഫിന്റെ പ്രധാന പ്രചാരണ വിഷയം.
● പി.വി. അൻവർ ഇരുമുന്നണികൾക്കുമെതിരെ മത്സരിക്കുന്നു.
നവോദിത്ത് ബാബു
(KVARTHA) നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ, കൊടും മഴയെയും അവഗണിച്ച് പ്രചാരണ രംഗം ചൂടുപിടിക്കുകയാണ്. വയനാടൻ എം.പി. പ്രിയങ്കാ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി എം.എ. ബേബി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖർ തുടങ്ങി പ്രമുഖ നേതാക്കൾ നിലമ്പൂരിൽ മുന്നണികൾക്കായി പ്രചാരണത്തിനെത്തി. തൃണമൂൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ പി.വി. അൻവറിന് വേണ്ടി ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പത്താൻ കളത്തിലിറങ്ങിയത് പ്രചാരണത്തിന് ആവേശം കൂട്ടി.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് മുന്നണികൾ നിലമ്പൂരിൽ പയറ്റുന്നത്. ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ ഇസ്രായേലിനെ പഴിച്ചും സയണിസ്റ്റ് ഭീകരതയെക്കുറിച്ച് പ്രചണ്ഡ പ്രചാരണം അഴിച്ചുവിട്ടും ഇടതുനേതാക്കൾ മുന്നേറുകയാണ്. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ന്യൂനപക്ഷ വോട്ടുകൾ പെട്ടിയിലാക്കാനാണ് ഇവരുടെ ശ്രമം.
ഇതുകൂടാതെ, ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളായിരുന്നു നിലമ്പൂരിലെ മറ്റൊരു രാഷ്ട്രീയ ആയുധം. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടി യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചതും വെൽഫെയർ പാർട്ടിയെ അനുകൂലിച്ച് വി.ഡി. സതീശൻ നടത്തിയ പ്രസ്താവനയും വൻവിവാദങ്ങൾക്ക് വഴിയൊരുക്കി.
ജമാഅത്തെ പിന്തുണയുടെ പേരിൽ സമസ്തയിലെ ഒരു വിഭാഗം വി.ഡി. സതീശനെതിരെ പരസ്യമായ നിലപാടുകൾ പ്രഖ്യാപിച്ച് രംഗത്തെത്തിയത് യു.ഡി.എഫിലെ ഘടകകക്ഷിയായ മുസ്‌ലിം ലീഗിനെ പ്രതിരോധത്തിലാക്കി. കോൺഗ്രസ് നേതാക്കൾക്കിടയിലും ജമാഅത്തെ ബന്ധം ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിക്ക് ഇപ്പോൾ മതരാഷ്ട്രവാദമില്ലെന്ന വി.ഡി. സതീശന്റെ പ്രതികരണമാണ് കുരുക്കായി മാറിയത്.
വർഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന എൽ.ഡി.എഫ്. സ്ഥാനാർത്ഥി എം. സ്വരാജിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പി.ഡി.പി.യും അഖില ഭാരത ഹിന്ദുമഹാസഭയും എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതും വൻവിവാദങ്ങൾക്ക് വഴിയൊരുക്കി. പി.ഡി.പി. വർഗീയ പാർട്ടിയല്ലെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശദീകരണം തൊട്ടുപിന്നാലെ വന്നു.
അതേസമയം, ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നേതാക്കൾ കൂട്ടത്തോടെ മണ്ഡലത്തിലെത്തിയത് അണികൾക്ക് ആവേശമായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ പൂർത്തിയായി. മൂന്നു ദിവസത്തെ പ്രചാരണത്തിനായാണ് മുഖ്യമന്ത്രി നിലമ്പൂരിൽ എത്തിയത്.
മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രധാന കേന്ദ്രങ്ങളിലുമായി നടന്ന എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് റാലികളിൽ സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ച് മുഖ്യമന്ത്രി പ്രസംഗിച്ചു. മുഖ്യമന്ത്രിക്ക് പുറമെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.എം. ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി അടക്കമുള്ള നേതാക്കളും നിലമ്പൂരിൽ പ്രതിപക്ഷത്തിന്റെ കഴിവുകേടുകളെ തുറന്നുകാണിക്കാനാണ് ശ്രമിച്ചത്.
മലയോര മേഖലയിലെ ജനങ്ങൾ നേരിടുന്ന വന്യമൃഗ ശല്യം, വൈദ്യുതി വേലിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥി അനന്തുവിന്റെ മരണം, ദേശീയപാത 66-ന്റെ തകർച്ച, രണ്ടാം പിണറായി സർക്കാരിന്റെ ഭരണ വീഴ്ചകളും അഴിമതിയും സ്വജനപക്ഷപാതവും തെറ്റായ പോലീസ് നയങ്ങളുമാണ് യു.ഡി.എഫ്. നേതാക്കൾ പ്രചാരണായുധമാക്കുന്നത്.
സർക്കാരിനെതിരെ അതിശക്തമായ ഭരണ വിരുദ്ധ വികാരമുണ്ടെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. തങ്ങളുടെ സ്ഥാനാർത്ഥി എം. സ്വരാജിന് വിജയസാധ്യതയുണ്ടെന്ന പ്രതീക്ഷയിൽ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. മന്ത്രിമാരും നേതാക്കളും അടങ്ങുന്ന വൻ സംഘമാണ് എം. സ്വരാജിനായി നിലമ്പൂരിൽ സജീവ പ്രചാരണ രംഗത്തുള്ളത്.
വയനാട് എം.പി.യും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി മണ്ഡലത്തിൽ പ്രചരണത്തിനിറങ്ങിയത് യു.ഡി.എഫിന് ആവേശമായിട്ടുണ്ട്. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും മണ്ഡലത്തിൽ പര്യടനം നടത്തി. ആർ.എസ്.പി. നേതാവും എം.പി.യുമായ എൻ.കെ. പ്രേമചന്ദ്രൻ അടക്കമുള്ള നേതാക്കളും മണ്ഡലത്തിൽ സജീവ സാന്നിധ്യമാണ്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ്, യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് തുടങ്ങിയ നേതാക്കളെല്ലാം മണ്ഡലത്തിൽ പ്രചാരണരംഗത്ത് സജീവമാണ്.
ബി.ജെ.പി. അവസാനഘട്ടത്തിൽ സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ടെങ്കിലും പ്രമുഖ ദേശീയ നേതാക്കളാരും മണ്ഡലത്തിൽ സജീവമായിട്ടില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയ നേതാക്കൾ നിലമ്പൂരിൽ എത്തിയിരുന്നു. പി.വി. അൻവർ സജീവമായി മണ്ഡലത്തിൽ പ്രചാരണരംഗത്തുണ്ടെങ്കിലും തൃണമൂൽ കോൺഗ്രസ് നേതാക്കളാരും മണ്ഡലത്തിൽ എത്തിയിരുന്നില്ല. യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫിൽ നിന്നും വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പി.വി. അൻവറിന്റെ ക്യാമ്പ്.
ആര്യാടൻ ഷൗക്കത്തിനുള്ള ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ, സമസ്തയുടെ വിയോജിപ്പ്, കത്തോലിക്കാ കോൺഗ്രസിന്റെ നിലപാട്, എസ്.എൻ.ഡി.പി.യുടെ രാഷ്ട്രീയ നിലപാട് എന്നിവയും അൻവർ ഇഫക്ടും നിലമ്പൂരിലെ പോരാട്ടവീര്യം വർധിപ്പിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ പി.വി. അൻവറും ഇടതുമുന്നണിയുമായുള്ള ഭിന്നതയായിരുന്നു നിലമ്പൂരിലെ പ്രധാന ചർച്ചാവിഷയം.
പിന്നീട് അൻവറിന്റെ യു.ഡി.എഫ്. പ്രവേശനത്തിലേക്ക് ചർച്ച വഴിമാറി. 'പിണറായിസം' അവസാനിപ്പിക്കാൻ ആരുമായും കൂട്ടുകൂടുമെന്ന് പ്രഖ്യാപിച്ച അൻവർ യു.ഡി.എഫ്. പ്രവേശനം നടക്കാതെ വന്നതോടെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ പരസ്യമായി രംഗത്തെത്തി. തൃണമൂൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചെങ്കിലും ചിഹ്നവും പാർട്ടിയുമില്ലാതെ അൻവർ സ്വതന്ത്രസ്ഥാനാർത്ഥിയായി മാറുകയായിരുന്നു.
യു.ഡി.എഫ്. സ്ഥാനാർത്ഥിയായി വി.എസ്. ജോയിയെ മത്സരിപ്പിക്കണമെന്നായിരുന്നു അൻവർ ആദ്യം മുന്നോട്ടുവെച്ച പ്രധാന നിർദേശം. യു.ഡി.എഫ്. പ്രവേശനത്തിനായി നിരവധി ആവശ്യങ്ങൾ കോൺഗ്രസിന് മുന്നിൽ സമർപ്പിച്ചു. കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റണമെന്നായിരുന്നു അൻവറിന്റെ ആവശ്യം. ആര്യാടൻ ഷൗക്കത്തിൽ തുടങ്ങി വി.ഡി. സതീശനിൽ തട്ടി അവസാനിച്ച യു.ഡി.എഫ്. പ്രവേശന ദൗത്യം.
തന്റെ പിന്തുണയില്ലാതെ യു.ഡി.എഫിന് ജയിക്കാനാവില്ലെന്ന അൻവറിന്റെ നിലപാടിനേറ്റ തിരിച്ചടിയായിരുന്നു കോൺഗ്രസിന്റെ നിലപാടുകൾ. പിണറായിസം അവസാനിപ്പിക്കാനായി ഇറങ്ങിത്തിരിച്ച പി.വി. അൻവർ ഇരു മുന്നണികളേയും പരാജയപ്പെടുത്താനുള്ള പോരാട്ടത്തിലാണ്. ഇന്ന് വൈകിട്ട് ആറുമണിയോടെ നിലമ്പൂരിൽ പരസ്യപ്രചാരണം അവസാനിക്കും.
ജൂൺ മാസം 19-നാണ് നിലമ്പൂർ പോളിംഗ് ബൂത്തിലേക്ക് നീങ്ങുക. 23-ന് വോട്ടെണ്ണൽ നടക്കും. വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇരുമുന്നണികളും ഒരുപോലെ വിജയപ്രതീക്ഷയിലാണ്. നിലമ്പൂർ എൽ.ഡി.എഫ്. നിലനിർത്തുമോ, യു.ഡി.എഫ്. തട്ടകം തിരിച്ചുപിടിക്കുമോ എന്നറിയാൻ ഇനി ആറുദിവസം മാത്രം കാത്തിരുന്നാൽ മതി.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Summary: Nilambur by-election intensifies with high-profile campaigns and controversies.
#NilamburByElection #KeralaPolitics #Election2025 #PoliticalBattle #KeralaElections #Nilambur