'തോറ്റതെന്തുകൊണ്ട്?': സിപിഎം നേതാക്കളുടെ വിശദീകരണങ്ങൾ പാളുന്നു!

 
Nilambur by-election results announcement
Nilambur by-election results announcement

Photo Credit: Facebook/ CPM

● നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാരിന് വ്യക്തമായ റെഡ് സിഗ്നലാണ്.
● എ.സ്വരാജ് മത്സരിച്ചിട്ടും നിലമ്പൂർ നഗരസഭയിൽപ്പോലും സിപിഎമ്മിന് ലീഡ് ലഭിച്ചില്ല.
● പാർട്ടി സെൽ ഭരണവും പോലീസ് അതിക്രമങ്ങളും ജനങ്ങളിൽ അതൃപ്തി ഉണ്ടാക്കി.
● പി.വി. അൻവർ 19760 വോട്ടുകൾ നേടി ശക്തി തെളിയിച്ചു.
● നിലമ്പൂരിലെ തോൽവി മലപ്പുറം ജില്ലയിൽ ആകമാനം സ്വാധീനമുണ്ടാക്കുമോയെന്ന് സിപിഎം ഭയപ്പെടുന്നു.

നവോദിത്ത് ബാബു 

കണ്ണൂർ: (KVARTHA) നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിലെ വ്യക്തമായ ദിശാസൂചികയാണെന്ന് ആർക്കും നിഷേധിക്കാനാകില്ല. കേരളം ഭരിക്കുന്ന രണ്ടാം പിണറായി സർക്കാരിനുള്ള റെഡ് സിഗ്നലായി അത് മാറിയിട്ടുണ്ട്. 

ജാതി-മത പരിഗണനകൾക്കപ്പുറം ഭരണവിരുദ്ധ വികാരമാണ് ജനവിധിയിൽ നിഴലിച്ചത്. ഭരണകക്ഷിയായ എൽ.ഡി.എഫിനെതിരെ, മത്സരിച്ച യു.ഡി.എഫ്. സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറും ചേർന്ന് മുപ്പതിനായിരം വോട്ടുകൾക്ക് മുകളിലാണ് പിടിച്ചത്. 

ഫലത്തിൽ, തങ്ങളുടെ സിറ്റിങ് സീറ്റ് എൽ.ഡി.എഫിന് നഷ്ടപ്പെട്ടത് അതിശക്തമായ ഭരണവിരുദ്ധ വോട്ടുകൾ കാരണമാണ്. പി.വി. അൻവർ ഉയർത്തിയ ‘പിണറായിസത്തെ താഴെയിറക്കുക’ എന്ന മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തുവെന്നാണ് കരുതേണ്ടത്.

പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗവും യുവതലമുറയിലെ കരുത്തനായ നേതാവുമായ എ. സ്വരാജ് നാട്ടുകാരനെന്ന ആനുകൂല്യത്തോടെ മത്സരിച്ചിട്ടും സി.പി.എമ്മിന്റെ സ്വാധീനമേഖലയായ നിലമ്പൂർ നഗരസഭയിൽപ്പോലും ലീഡ് കിട്ടിയില്ലെന്ന വസ്തുത, നിലനിൽക്കുന്ന സാഹചര്യം വളരെ അപകടകരമാണെന്ന ഓർമ്മപ്പെടുത്തലാണ് സി.പി.എമ്മിനെതിരെ ഉയർത്തിയിരിക്കുന്നത്. 

തിരഞ്ഞെടുപ്പിൽ തോൽവിയും ജയവും സർവ്വസാധാരണമാണ്. മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഒരാൾ മാത്രമേ ജയിക്കുകയുള്ളൂ. എന്നാൽ, പരാജയ കാരണങ്ങൾ കണ്ടെത്തുന്നതിനുള്ള സൂക്ഷ്മതയും യാഥാർഥ്യബോധവുമാണ് പാർട്ടികളെ നയിക്കേണ്ടത്. ‘നാമെന്തുകൊണ്ട് തോറ്റു’ എന്ന ചോദ്യത്തിന് ‘സന്ദേശം’ സിനിമയിൽ ശങ്കരാടി പറയുന്നതുപോലെയുള്ള കടിച്ചാൽ പൊട്ടാത്ത പ്രത്യയശാസ്ത്ര വിശദീകരണം മാത്രം പോരാതെ വരും. 

യാഥാർഥ്യത്തിന്റെ മറുകരയിൽനിന്നുകൊണ്ടാണ് നിർഭാഗ്യവശാൽ സി.പി.എം. നേതാക്കൾ വമ്പൻ തോൽവിയെ കാണുന്നതെന്ന് അവരുടെ പ്രതികരണങ്ങൾ തെളിയിക്കുന്നു.

നിലമ്പൂർ പരമ്പരാഗതമായ യു.ഡി.എഫ്. മണ്ഡലമാണെന്നാണ് സി.പി.എം. അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി പറയുന്നത്. കുഞ്ഞാലിയെന്ന രക്തസാക്ഷിയായ എം.എൽ.എയെ മറന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ വിശദീകരണം. 

കഴിഞ്ഞ രണ്ടുതവണയും എൽ.ഡി.എഫിനൊപ്പം നിൽക്കുകയും ഒരിക്കൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ടി.കെ. ഹംസയെ വിജയിപ്പിച്ച ചരിത്രവും നിലമ്പൂരിനുണ്ട്. ചരിത്രം വളച്ചൊടിച്ചുകൊണ്ട് പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തന്നെ പ്രതികരിക്കുന്നത് തെറ്റായ സന്ദേശം നൽകുന്നുണ്ട്. 

വർഗീയ കക്ഷികളുടെ പിന്തുണയാൽ നേടിയ വിജയമാണെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചത്. മണ്ഡലത്തിൽ രണ്ടായിരത്തിൽ താഴെ വോട്ടുള്ള ജമാഅത്തെ ഇസ്‌ലാമിയെ പർവതീകരിക്കുകയാണ് അവർ. 

അൻവറിനാണ് ജമാഅത്തെ ഇസ്‌ലാമി വോട്ടുകൾ വീണത്. യു.ഡി.എഫിന് അതിന്റെ പേരിൽ പഴി മാത്രമേ ലഭിച്ചിട്ടുള്ളൂ. യഥാർത്ഥത്തിൽ, ഭരണത്തിലെ പിടിപ്പുകേടാണ് സി.പി.എമ്മിന് വാരിക്കുഴി ഒരുക്കിയത്.
അത്രമാത്രം ദുസ്സഹമായ വിലക്കയറ്റമാണ് ജനങ്ങൾ അനുഭവിക്കുന്നത്. സർക്കാർ സേവനങ്ങൾക്ക് നികുതി കുത്തനെ കൂട്ടി, വൈദ്യുതി ചാർജ് മൂന്നിരട്ടിയായി, ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാത്തിനും പൊള്ളുന്ന വിലയാണ്. ഇതോടൊപ്പമാണ് വന്യമൃഗ ശല്യവും പൊലീസിന്റെ നരനായാട്ടും. 

ഭരണം പൂർണ്ണമായി രാഷ്ട്രീയവത്കരിച്ചപ്പോൾ സാധാരണക്കാർക്ക് നീതി ലഭിക്കാതെയായി. പൊലീസിലും സകല വകുപ്പുകളിലും പാർട്ടി സെൽ ഭരണമാണ് നടന്നുവരുന്നതെന്ന തോന്നൽ ജനങ്ങൾക്കുണ്ട്. തുച്ഛമായ വേതനത്തിനായി ആശ പ്രവർത്തകർ നടത്തുന്ന ജീവന്മരണ പോരാട്ടവും അവരുടെ കണ്ണീരും നിലമ്പൂരിലെ ജനതയ്ക്ക് കണ്ടില്ലെന്ന് നടിക്കാനായില്ല. 

ദേശീയപാതയുടെ തകർച്ചയും, റീൽസ് വഴി തങ്ങളുടെ സ്വപ്നപദ്ധതിയെന്ന് തള്ളിമറിച്ചുകൊണ്ടിരുന്ന പൊതുമരാമത്ത് മന്ത്രിയിൽ ജനങ്ങൾക്കിടയിൽ അതൃപ്തി പടർത്തി. അമ്പേ പരാജയമായ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, വഴിക്കടവിൽ അനന്തുവെന്ന പത്താം ക്ലാസുകാരൻ ഷോക്കേറ്റു മരിച്ച വിവാദങ്ങളിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞത് ജനമനസ്സാക്ഷിയെ നോവിപ്പിച്ചു. 

ഇങ്ങനെ തോൽക്കാൻ ഒട്ടനവധി കാരണങ്ങൾ സർക്കാരിനെതിരെ ഉണ്ടായിരുന്നു. മണ്ഡലത്തിൽ തമ്പടിച്ചു പ്രവർത്തിച്ച മുഖ്യമന്ത്രിയെയും ഒൻപത് മന്ത്രിമാരെയും ജനങ്ങൾ വിശ്വാസത്തിലെടുത്തില്ല. ഊതിവീർപ്പിച്ച ബലൂണുകളായി സ്വരാജിനെ വാഴ്ത്തിപ്പാടിയ സാംസ്കാരിക നായകരെയും അവർ കുത്തിപ്പൊട്ടിച്ചു. സ്ഥാനാർത്ഥിയുടെ മഹിമയല്ല, തങ്ങളുടെ ജീവൽപ്രശ്നങ്ങൾക്കാണ് നിലമ്പൂരിലെ ജനത മുൻതൂക്കം നൽകിയത്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് തിരിച്ചറിയാതെ പോയത് മുഖ്യമന്ത്രിയും പാർട്ടിയും മാത്രമാണ്. അതുകൊണ്ടുതന്നെ, അതിന്റെ ആഘാതത്തിൽനിന്നും കരകയറാൻ അത്ര പെട്ടെന്ന് കഴിഞ്ഞെന്ന് വരില്ല. വിതണ്ഡവാദങ്ങൾ ഉയർത്തി ഇനിയും ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ ശ്രമിച്ചാൽ വിഷയം ഏറെ സങ്കീർണ്ണമാകും. 

നിലമ്പൂരിലെ തോൽവിയോടെ പിണറായി സർക്കാരിന്റെ തകർച്ചയുടെ തുടക്കമാവുമെന്നായിരുന്നു എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ചുകൊണ്ട് പ്രഖ്യാപിച്ചത്. ‘പിണറായിസവും മരുമോനിസവും അവസാനിക്കാനുള്ള പോരാട്ടമായിരിക്കും നിലമ്പൂരിൽനിന്ന് ആരംഭിക്കുക’ എന്നായിരുന്നു പി.വി. അൻവറിന്റെ പ്രകോപനപരമായ പ്രഖ്യാപനം.

ഇതോടെയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് ‘സർക്കാരിന്റെ തുടർച്ച’ എന്ന പാർട്ടിയുടെ വിലയിരുത്തലിന് കാരണമായത്. നിലമ്പൂരിൽ വീണ്ടുമൊരു സ്വതന്ത്രനെ അന്വേഷിക്കുകയായിരുന്നു സി.പി.എം. നിലമ്പൂരിൽ ഒരു സ്വതന്ത്രൻ തോറ്റാലും പാർട്ടിയെ ബാധിക്കില്ലെന്നായിരുന്നു നേതാക്കളുടെ കണക്കുകൂട്ടൽ. 

എന്നാൽ, നിലമ്പൂരിൽ തോറ്റാൽ അത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന തിരിച്ചറിഞ്ഞ നേതൃത്വം ശക്തനായൊരു സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ തീരുമാനിച്ചു. നാട്ടുകാരനും പാർട്ടി സെക്രട്ടറിയേറ്റ് മെമ്പറുമായ എം. സ്വരാജിനെ കളത്തിലിറക്കിയത് വിജയപ്രതീക്ഷയിലാണ്. നാട്ടുകാരനായ സ്വരാജിന് എളുപ്പം കരകയറാൻ കഴിയുമെന്ന് നേതൃത്വം കണക്കുകൂട്ടി.

വാശിയേറിയ ഉപതിരഞ്ഞെടുപ്പിനാണ് നിലമ്പൂർ സാക്ഷ്യം വഹിച്ചത്. സ്വരാജിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുമ്പോൾ പി.വി. അൻവർ മത്സരിക്കാൻ തീരുമാനിച്ചിരുന്നില്ല. അൻവറിന് കിട്ടിയ വോട്ടുകൾ പാർട്ടി സ്ഥാനാർത്ഥി പിടിച്ചാൽ ജയിച്ചുകയറാമെന്ന കണക്കുകൂട്ടലുകൾ തെറ്റി. അൻവർ യു.ഡി.എഫ്. പ്രവേശനം നടക്കാതെ വന്നതോടെ സ്ഥാനാർത്ഥിയായി. അൻവർ യു.ഡി.എഫിന്റെ വോട്ടുകൾ പിടിക്കുമെന്നും ഇത് എൽ.ഡി.എഫ്. സ്ഥാനാർത്ഥിക്ക് ഗുണകരമാവുമെന്നും സി.പി.എം. നേതൃത്വം കണക്കുകൂട്ടി.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് പിറ്റേദിവസം നടന്ന അവലോകന യോഗത്തിൽ 1800 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സ്വരാജ് ജയിക്കുമെന്ന് നേതാക്കൾ വിലയിരുത്തി. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എല്ലാം തകിടംമറിഞ്ഞു. 11077 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 

മണ്ഡലത്തിൽ ഒരു ചലനവും ഉണ്ടാക്കില്ലെന്ന് സി.പി.എം. വിശ്വസിച്ചിരുന്ന പി.വി. അൻവർ 19760 വോട്ടുകൾ നേടി കരുത്ത് തെളിയിച്ചു. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച എം. സ്വരാജിന് 66660 വോട്ടുകളാണ് ലഭിച്ചത്.

പാർട്ടിയുടെ വളരെ പ്രധാനപ്പെട്ടൊരു നേതാവിനെ മത്സര രംഗത്തിറക്കിയിട്ടും പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിയാതെ പോയതാണ് നേതാക്കളെ ആശങ്കപ്പെടുത്തുന്നത്. പി.വി. അൻവർ ഉയർത്തിയ പ്രതിരോധത്തെ മറികടക്കാൻ സി.പി.എമ്മിന് കഴിഞ്ഞില്ല. 

നിലമ്പൂരിൽനിന്നും തകർച്ച ആരംഭിക്കുമെന്ന മുൻ ഇടതു എം.എൽ.എ. കൂടിയായ പി.വി. അൻവറിന്റെ പ്രഖ്യാപനം ശരിയാവുകയാണോയെന്ന പ്രതീതി ഉയർന്നത് അപകടകരമാണ്. വെല്ലുവിളികൾ ഏറ്റെടുത്ത് നിലമ്പൂരിൽ ക്യാമ്പ് ചെയ്ത പിണറായിക്ക് നിലമ്പൂർ നൽകിയ മറുപടിയാണോ ഈ തോൽവിയെന്ന ചോദ്യവും ഉയരുന്നുണ്ട്. 

എന്തുകൊണ്ട് തോറ്റു എന്ന ചോദ്യത്തിന് സർക്കാർ വിരുദ്ധത കാരണമായെന്ന് രാഷ്ട്രീയ ബോധം അൽപ്പമെങ്കിലും ബാക്കിയുള്ള പ്രവർത്തകർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നുണ്ട്. സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്ന് തോൽവിയുടെ കാരണങ്ങൾ യാഥാർഥ്യബോധത്തോടെ വിലയിരുത്തിയാൽ അവർക്ക് നല്ലത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉച്ഛസ്ഥായിയിൽ ആർ.എസ്.എസ്. ബന്ധം സംബന്ധിച്ച എം.വി. ഗോവിന്ദന്റെ പരാമർശം തിരിച്ചടിയായോ എന്ന ചോദ്യവും പാർട്ടിക്കുള്ളിൽ വരും നാളുകളിൽ ചർച്ചയാവും. 

മലപ്പുറം ജില്ലയിൽ ആകമാനം നിലമ്പൂർ ഇഫക്ട് ഉണ്ടാകുമോയെന്ന ഭയം സി.പി.എമ്മിനുണ്ട്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം ലക്ഷ്യമിടുന്ന ഇടതുമുന്നണിക്ക് നിലമ്പൂരിലെ തിരിച്ചടി പ്രതിഫലിക്കുമോയെന്നും ആശങ്കപ്പെടുന്നുണ്ട്.

എൽ.ഡി.എഫിന് ഭരണമുള്ള നിലമ്പൂർ നഗരസഭയിലടക്കം ഏഴ് പഞ്ചായത്തുകളിൽ എൽ.ഡി.എഫിനേറ്റ തിരിച്ചടി പ്രാദേശിക നേതൃത്വത്തെയും ഞെട്ടിച്ചിരിക്കുകയാണ്. നിലമ്പൂർ നഗരസഭയിൽ 3000 വോട്ടുകളുടെ ഭൂരിപക്ഷമാണ് ആര്യാടൻ ഷൗക്കത്തിന് ലഭിച്ചത്. എടക്കര പഞ്ചായത്തിലൊഴികെ മറ്റെല്ലാ പഞ്ചായത്തിലും പാർട്ടി വോട്ടുകൾ ഗണ്യമായി കുറഞ്ഞത് നേതൃത്വം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. 

എം. സ്വരാജിന്റെ ജന്മനാടായ പോത്തുകല്ലിൽപോലും പാർട്ടി വോട്ടുകൾ ചോർന്നത് പാർട്ടിക്ക് കനത്ത ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. പത്ത് മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടാകുമോയെന്നാണ് ജില്ലാ നേതൃത്വം ഭയക്കുന്നത്. മലപ്പുറത്ത് നാല് സീറ്റുകളിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നത്.

തവനൂരിൽ കെ.ടി. ജലീൽ, മലപ്പുറത്ത് വി. അബ്ദുറഹിമാൻ, പൊന്നാനിയിൽ പി. നന്ദകുമാർ, നിലമ്പൂരിൽ പി.വി. അൻവർ എന്നിവരാണ് എൽ.ഡി.എഫ്. ടിക്കറ്റിൽ ജയിച്ചുകയറിയത്. ഇവരിൽ പൊന്നാനിയിലെ സ്ഥാനാർത്ഥി മാത്രമായിരുന്നു പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത്. 

നിലമ്പൂരിൽ അൻവർ എം.എൽ.എ. സ്ഥാനം രാജിവെച്ചതോടെയാണ് അപ്രതീക്ഷിതമായി ഉപതിരഞ്ഞെടുപ്പുണ്ടായത്. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിലമ്പൂർ പിടിച്ചടക്കി തിരിച്ചടിച്ചതോടെ, മലപ്പുറത്തെ ഇടതു എം.എൽ.എമാരുടെ സംഖ്യ കുറഞ്ഞു. മൂന്ന് ഇടതു എം.എൽ.എമാർ മാത്രമായാണ് ഇപ്പോൾ ചുരുങ്ങിയിരിക്കുന്നത്.

തവനൂരിൽ അടുത്ത തവണ മത്സരിക്കാനില്ലെന്ന് കെ.ടി. ജലീൽ നേരത്തെതന്നെ സി.പി.എം. നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മലപ്പുറത്ത് മന്ത്രി വി. അബ്ദുറഹിമാനും പൊന്നാനിയിൽ നന്ദകുമാറും അടുത്ത തവണ മത്സരിക്കാൻ ഉണ്ടാവും. 

എന്നാൽ, വി. അബ്ദുറഹിമാൻ സി.പി.എം. അംഗത്വത്തിലേക്ക് വന്നതോടെ അടുത്ത തവണ പാർട്ടി ചിഹ്നത്തിൽ മത്സരിക്കേണ്ടിവരും. നിലമ്പൂരിൽ ഉണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാർട്ടി ചിഹ്നം ഗുണം ചെയ്യുമോ അതോ തിരിച്ചടിയുണ്ടാക്കുമോ എന്ന ആശങ്കയും പാർട്ടിയുടെ മുന്നിലുണ്ട്.

നിലമ്പൂരിലെ തോൽവി വർഗീയ ശക്തികളുടെ വിജയമെന്ന് പറഞ്ഞ് തൽക്കാലം അണികളെ പിടിച്ചുനിർത്താമെങ്കിലും, തോൽവിക്ക് ഭരണവിരുദ്ധവികാരം കാരണമായോ എന്നും പരിശോധിക്കാൻ പാർട്ടി നിർബന്ധിതരാകും. 

വന്യജീവി ആക്രമണം, മലപ്പുറത്തെ ഹൈവേയുടെ തകർച്ച, മുഖ്യമന്ത്രി മലപ്പുറത്തെക്കുറിച്ച് നടത്തിയ പരാമർശം എന്നിവയും ഒപ്പം വെള്ളാപ്പള്ളിയെ ആദരിച്ച ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തതും മറ്റും നിലമ്പൂരിൽ തിരിച്ചടിക്ക് കാരണമായതായാണ് മലപ്പുറത്തുനിന്നും ലഭിക്കുന്ന റിപ്പോർട്ട്. 

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ‘100 തികയ്ക്കുമെന്നായിരുന്നു’ എൽ.ഡി.എഫിന്റെ പ്രചരണം. തൃക്കാക്കരയിൽനിന്നും നിലമ്പൂരെത്തുമ്പോഴേക്കും 99 എന്ന ഫാൻസി നമ്പർ 98 എന്നതിലേക്ക് പതിക്കുകയാണുണ്ടായത്. മൂന്നാം തുടർഭരണമെന്ന എൽ.ഡി.എഫിന്റെ സ്വപ്നത്തിന് കരിനിഴൽ ഏൽപിച്ചിരിക്കുകയാണ് നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Article Summary: Nilambur by-election loss exposes CPM's failure to address anti-incumbency.

#KeralaPolitics #NilamburByElection #CPMKerala #LDF #PinarayiVijayan #UDF

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia