Politics | ദേശീയ രാഷ്ട്രീയത്തിൽ മോദി പ്രഭാവം മങ്ങുന്നു? കിതച്ചും കുതിച്ചും ബിജെപി; 2024 ഇന്ത്യൻ ജനാധിപത്യത്തിന് നൽകിയ ഫലസൂചനകൾ

 
BJP supporters in 2024 election campaign in India
BJP supporters in 2024 election campaign in India

Image Credit:Facebook/ Bharatiya Janata Party (BJP)

● 2024ൽ രാജ്യം കണ്ട ഏറ്റവും പ്രധാനപ്പെട്ട പൊളിറ്റിക്കൽ ഇവന്റായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ്. 
● ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടാറും മുമ്പെയാണ് ഹരിയാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. 
● ബിജെപിയുടെ ഒബിസി മുഖമായ നയാബ് സിങ് സൈനിയായിരുന്നു തെരഞ്ഞെടുപ്പിന് മുൻപ് ഹരിയാനയുടെ മുഖ്യമന്ത്രി.

നവോദിത്ത് ബാബു 

(KVARTHA) ദേശീയ രാഷ്ട്രീയത്തിൽ ബിജെപി കിതയ്ക്കുകയും കുതിക്കുകയും ചെയ്ത വർഷമാണ് കടന്നുപോയത്. രാജ്യത്ത് നരേന്ദ്ര മോദി പ്രഭാവം ക്ഷയിക്കാൻ തുടങ്ങിയോയെന്ന സംശയവും അതുയർത്തി. ഇനി ഇന്ത്യയിൽ ഭരണം നിലനിർത്താൻ മോദി പ്രഭാവം കൊണ്ടു മാത്രം കഴിയില്ലെന്ന യാഥാർത്ഥ്യവും ഏറ്റവും വലിയ പാർട്ടിയായ ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. തീവ്ര ഹിന്ദുത്വ കാർഡ് തട്ടിൻപുറത്ത് വെച്ചതുപോലെ ആർഎസ്എസിനെ ചാരി തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാമെന്ന വ്യാമോഹവും ഇപ്പോൾ പാർട്ടി കേന്ദ്ര നേതൃത്വത്തിനില്ല.

2024ൽ രാജ്യം കണ്ട ഏറ്റവും പ്രധാനപ്പെട്ട പൊളിറ്റിക്കൽ ഇവന്റായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ്. വിവിധ രാഷ്ട്രീയ കരുനീക്കങ്ങളാൽ സമ്പന്നമായ മുൻ വർഷങ്ങളുടെ രാഷ്ട്രീയഫലം തെളിഞ്ഞുകണ്ട വർഷം. കൊണ്ടും കൊടുത്തും സഖ്യങ്ങൾ രൂപീകരിച്ചും ഒറ്റയ്ക്കും കൈകൊടുത്തും രാഷ്ട്രീയപാർട്ടികൾ മത്സരിച്ച 543 ലോക്സഭാ സീറ്റുകളിൽ, ഏഴ് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചത് ജൂൺ നാലിനാണ്. രാജ്യത്ത് രാഷ്ട്രീമാറ്റം ഉണ്ടാകുമെന്ന് അത്രകണ്ട് പ്രതീക്ഷിക്കപ്പെട്ടിരുന്നില്ലെങ്കിലും, മൂന്നാമതും ഒറ്റയ്ക്ക് രാജ്യം ഭരിക്കാമെന്ന ബിജെപിയുടെ മോഹത്തിന് തിരിച്ചടിയേറ്റ വർഷം കൂടിയായിരുന്നു പോയ വർഷം.

541 സീറ്റുകളിൽ മത്സരിച്ച എൻഡിഎ സഖ്യം ഒറ്റയ്ക്ക് ഭരിക്കാനുള്ള 272 എന്ന മാജിക്ക് നമ്പറിലേക്ക് എത്തിയില്ല എന്നതായിരുന്നു ഈ വർഷം നടന്ന തെരഞ്ഞെടുപ്പിൻ്റെ പരിണിത ഫലം. അയോദ്ധ്യ അടക്കമുള്ള പല രാഷ്ട്രീയ പദ്ധതികൾ പയറ്റിയിട്ടും ബിജെപി അടങ്ങുന്ന എൻഡിഎ സഖ്യത്തിന് അത്രകണ്ട് പച്ചപിടിക്കാൻ സാധിച്ചില്ല. ഉത്തർപ്രദേശ് അടക്കമുള്ള ബിജെപി കോട്ടകളിൽ പാർട്ടിക്ക് അടിപതറുകയും ചെയ്തു. കോൺഗ്രസ് നേതൃത്വം നൽകുന്ന 'ഇൻഡ്യ' സഖ്യമാകട്ടെ 240 സീറ്റുകൾ നേടി നില മെച്ചപ്പെടുത്തുകയും ചെയ്തു. 

അതിൽ തന്നെ കോൺഗ്രസ് 99 സീറ്റുകൾ നേടി, മുൻവർഷത്തെ പ്രകടനങ്ങളെ മറികടക്കുകയും, തിരിച്ചവരുന്നുവെന്നുള്ള പ്രത്യാശ സമ്മാനിക്കുകയും ചെയ്തു. മൂന്നാമതും മോദിയെന്ന മുദ്രാവാക്യത്തിന്റെ ബലത്തിൽ, ഒറ്റയ്ക്ക് ഭരിക്കുമെന്ന ആത്മവിശ്വാസത്തിന്റെ പുറത്ത് പ്രചാരണം നടത്തിയ ബിജെപിയ്ക്ക്, ഈ വർഷം സഖ്യകക്ഷികളോട് വലിയ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവന്നു എന്നതായിരുന്നു ഈ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രാധാന്യം.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടാറും മുമ്പെയാണ് ഹരിയാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബർ അഞ്ചിന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചത് ഒക്ടോബർ എട്ടിനായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് തിരിച്ചടിയായ പല കാരണങ്ങളെ കുറിച്ച് വ്യക്തമായി വിലയിരുത്താൻ ബിജെപിക്ക് അവസരം കിട്ടിയ തെരഞ്ഞെടുപ്പായിരുന്നു ഹരിയാനയിലേത്. ബിജെപിയുടെ ഒബിസി മുഖമായ നയാബ് സിങ് സൈനിയായിരുന്നു തെരഞ്ഞെടുപ്പിന് മുൻപ് ഹരിയാനയുടെ മുഖ്യമന്ത്രി. 

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതും അപകടം മണത്ത ബിജെപി, ഒബിസി വിഭാഗത്തിനുള്ള സംവരണത്തിന്റെ മേൽത്തട്ട് പരിധി വർധിപ്പിച്ചും, കർഷകർക്കും അഗ്നിവീറുകൾക്കും അനുകൂലമാകുന്ന തരത്തിലുള്ള നിരവധി പദ്ധതികൾ പ്രഖ്യാപിച്ചുമാണ് നിയമസഭാ തെരഞ്ഞെടുപ്പിന് കളത്തിലിറങ്ങിയത്.
അതേസമയം കോൺഗ്രസാകട്ടെ, ലോക്സഭാ തെരഞ്ഞെടുപ്പ് നൽകിയ ഉയിർത്തെഴുന്നേൽപ്പ് സൂചനകളിൽ അഭിരമിച്ച്, അടിത്തട്ട് രാഷ്ട്രീയത്തിൽ ഇടപെടാതെ, ഉൾപാർട്ടി തർക്കങ്ങളിൽ കുഴഞ്ഞ് നിൽക്കുകയായിരുന്നു. 

ഫലം വന്നപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ട് ബിജെപി നിയമസഭയിലേക്ക് വ്യക്തമായ ഭൂരിപക്ഷം നേടി. അനുകൂല സാഹചര്യങ്ങളെപ്പോലും പരസ്പരം തർക്കിച്ച് കളഞ്ഞുകുളിച്ച കോൺഗ്രസ് ദേശീയ നേതൃത്വം നാണക്കേടിൽ കുളിച്ചുനിൽക്കുകയായിരുന്നു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് ഒപ്പമായിരുന്നു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പും നടന്നത്. പ്രത്യേകാധികാരം എടുത്തുമാറ്റിയതിന് ശേഷമുള്ള ആദ്യത്തെയായതിനാൽ വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പായിരുന്നു കശ്മീരിലേത്. രണ്ട് തരത്തിലുള്ള രാഷ്ട്രീയസ്വഭാവം കൈക്കൊള്ളുന്ന, രണ്ട് മേഖലകളിലെ 90 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

നാഷണൽ കോൺഫറൻസുമായി നിരന്തരം ചർച്ചകൾ നടത്തി, 'ഇൻഡ്യ' സഖ്യത്തെ പ്രാവർത്തികമാക്കിയാണ് കോൺഗ്രസ് - നാഷണൽ കോൺഫറൻസ് - സിപിഎം സഖ്യം മത്സരിച്ചത്. ബിജെപിയാകട്ടെ ജമ്മു മേഖല കേന്ദ്രീകരിച്ച് ഒറ്റയ്ക്കും. ഹരിയാന നിയമസഭാ തെരഞ്ഞടുപ്പിന്റെ ഫലപ്രഖ്യാപനത്തിനൊപ്പം തന്നെയായിരുന്നു കശ്മീരിലെ ഫലപ്രഖ്യാപനവും. ഹരിയാനയിലെ തോൽവിക്ക് അൽപ്പം മരുന്നായി ജമ്മുകശ്മീരിൽ 'ഇൻഡ്യ' സഖ്യം വിജയിച്ചുകയറി. 90ൽ 49 സീറ്റുകൾ നേടിയ 'ഇൻഡ്യ'യിൽ 32 സീറ്റുകൾ നേടി നാഷണൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ജമ്മു മേഖലയിൽ സ്വാധീനം വർധിപ്പിച്ച ബിജെപി 29 സീറ്റുകളോടെ രണ്ടാം സ്ഥാനത്തെത്തി. 

ബിജെപിയെയും കോൺഗ്രസിനെയും സംബന്ധിച്ച് ഏറെ നിർണായകമായ ഒന്നായിരുന്നു മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്. ഇരുപാർട്ടികൾക്കും പണ്ടുമുതൽക്കേ മികച്ച വേരോട്ടമുള്ള സംസ്ഥാനമെന്ന നിലയിൽ ഒരു ബലപരീക്ഷണം തന്നെയായിരുന്നു ഇരു കൂട്ടരെയും സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ്. എന്നാൽ ദേശീയ രാഷ്ട്രീയത്തിലെ ഈ ഭീമന്മാരെ ചലിപ്പിക്കുന്ന 'റിമോട്ട്' മറ്റ് ചില ആളുകളുടെ കൈയിലായിരുന്നു എന്നതായിരുന്നു മഹാരാഷ്ട്രയുടെ രാഷ്ട്രീയപ്രതലത്തിന്റെ പ്രത്യേകത.

കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ മാത്രം നിരവധി രാഷ്ട്രീയ ട്വിസ്റ്റുകൾ കണ്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. സഖ്യങ്ങൾ മാറിമറിഞ്ഞു. ബലപരീക്ഷണം ഏതറ്റം വരെയും പോകാമെന്ന നിലയിലെത്തി. മഹാരാഷ്ട്രയിൽ സ്വാധീനമുള്ള പ്രാദേശിക കക്ഷികളുടെ വിലപേശലിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ മുഖ്യധാരാ പാർട്ടികളുടെ നിലനിൽപ്പ് തന്നെ ചോദ്യംചെയ്യപ്പെട്ടു. അങ്ങനെ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി വരെ നീണ്ട ചർച്ചകളിലാണ് മഹാ വികാസ് അഘാഡി സഖ്യവും, മഹായുതി സഖ്യവും സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയത്.

മഹാ വികാസ് അഘാഡി സഖ്യം അധികാരത്തിലേറുമെന്നായിരുന്നു പൊതുധാരണ. എന്നാൽ അവയെയെല്ലാം തകിടം മറിച്ചുകൊണ്ട് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം ഗംഭീര വിജയം നേടി. അതിൽ തന്നെ ബിജെപി ഒറ്റയ്ക്ക് 132 എന്ന ഭീമൻ സംഖ്യയിലേക്കെത്തുകയും ചെയ്തു. രാഷ്ട്രീയ നിരീക്ഷകരെ മൊത്തം അമ്പരപ്പിച്ചുകൊണ്ടും, നിരവധി പ്രവചനങ്ങളുടെ മുനയൊടിച്ചുകൊണ്ടുമായിരുന്നു മഹായുതി സഖ്യത്തിന്റെ ഈ പ്രകടനം. കോൺഗ്രസ് ഉൾപ്പെട്ട മഹാ വികാസ് അഘാഡി സഖ്യം മൂന്നക്കം പോലും കാണാനാകാതെ തകർന്നടിഞ്ഞു. 

കോൺഗ്രസിന്റെ അക്കൗണ്ടിലേക്ക് മറ്റൊരു നാണക്കേട് എന്നതിനൊപ്പം, 'തലപ്പൊക്ക'ത്തിലുള എൻസിപി ശരദ് പവാർ, ശിവസേന ഉദ്ധവ് താക്കറെ പാർട്ടികൾക്കും ഫലം വലിയ തിരിച്ചടി സമ്മാനിച്ചു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പമായിരുന്നു ജാർഖണ്ഡ് നിയമസഭാ തിരഞ്ഞടുപ്പും നടന്നത്. ജാർഖണ്ഡ് മുക്തി മോർച്ച നയിച്ച, കോൺഗ്രസും ഉൾപ്പെട്ട 'ഇൻഡ്യ' സഖ്യത്തിന് അനുകൂലമായ സാഹചര്യമായിരുന്നു ജാർഖണ്ഡിലുണ്ടായത്. മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ ഇ ഡി അറസ്റ്റും തുടർന്നുണ്ടായ വൈകാരികമായ അന്തരീക്ഷത്തെയും വോട്ടുകളാക്കി മാറ്റിക്കൊണ്ട്, ജെഎംഎം സഖ്യം തന്നെ ജാർഖണ്ഡിൽ അധികാരത്തിലേറി. 

ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ താരതമ്യേന അട്ടിമറികൾ ആരും പ്രതീക്ഷിച്ചിരുന്നില്ലാത്ത ഒന്നായിരുന്നു ജാർഖണ്ഡിലേത്. അത്തരത്തിൽ തന്നെ സംഭവിക്കുകയും ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പിന് ഒപ്പമായിരുന്നു ആന്ധ്രാ പ്രദേശ്, ഒഡീഷ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും നടന്നത്. ദേശീയതലത്തിൽ എൻഡിഎയുമായി സഖ്യത്തിലേർപ്പെട്ട ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാർട്ടി, ഒരു ഉയിർത്തെഴുന്നേൽപ്പിനുള്ള സകല രാഷ്ട്രീയ അടവുകളും പയറ്റിയ തെരഞ്ഞെടുപ്പായിരുന്നു ആന്ധ്രയിലേത്. 

ഏവരെയും അത്ഭുതപ്പെടുത്തികൊണ്ട് ടിഡിപി 144ൽ 135 സീറ്റുകൾ നേടി, ഒറ്റയ്ക്ക് അധികാരത്തിലേറി. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയാകുകയും പവൻ കല്യാൺ ഉപമുഖ്യമന്ത്രിയാകുകയും ചെയ്തു. നായിഡുവിന്റെ തിരിച്ചുവരവിന്റെ ഒരു വർഷമായിക്കൂടിയാണ് 2024 കണക്കാക്കപ്പെടുന്നത്.
ബിജു ജനതാദളിന്റെയും, നവീൻ പ്ടനായികിന്റെയും 'കോട്ട'യായ ഒഡിഷ നിയമസഭയിലേക്ക്, ബിജെപി ഒരു 'സർപ്രൈസ് എൻട്രി' നടത്തിയ ഒരു വർഷം കൂടിയായിരുന്നു 2024. 24 വർഷത്തെ ബിജെഡി ഭരണമാണ് ഒഡീഷയിൽ ഈ വർഷം അവസാനിച്ചത്. 

പ്രചാരണമില്ലെങ്കിലും ജയിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പോലും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടിരുന്ന നവീൻ പട്നായികിന് പോലും തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. അത്തരത്തിൽ വലിയ ഒരു രാഷ്ട്രീയ അട്ടിമറി കൂടി കണ്ട വർഷമായിരുന്നു 2024. ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിൻ്റെ പതനം കണ്ട വർഷമായിരുന്നു 2024. മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായതായിരുന്നു ഈ വർഷത്തെ ആദ്യ പാദത്തിലെ പ്രധാനപ്പെട്ട പൊളിറ്റിക്കൽ ഹെഡ് ലൈൻ. മാർച്ച് 21നാണ് കെജ്‌രിവാൾ അറസ്റ്റ് ചെയ്യപ്പെട്ടത്. പിന്നീട് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മെയ് 10 മുതൽ ജൂൺ ഒന്നുവരെ കെജ്‌രിവാളിന് ജാമ്യം അനുവദിച്ചു. 

തുടർന്ന് കസ്റ്റഡിയിലിരിക്കെ നാടകീയമായി സിബിഐയും അറസ്റ്റ് രേഖപ്പെടുത്തി. നിരവധി രാഷ്ട്രീയവിവാദങ്ങൾക്ക് ശേഷവും, അഞ്ച് മാസത്തെ ജയിൽ വാസത്തിന് ശേഷവും സെപ്റ്റംബർ 13ന് സുപ്രീംകോടതി കെജ്‌രിവാളിന് സ്ഥിരം ജാമ്യം അനുവദിച്ചു. കെജ്‌രിവാൾ ജയിലിലായിരുന്ന കാലമത്രയും അതിഷി മർലെനയായിരുന്നു ഭരണസംബന്ധമായ കാര്യങ്ങൾ നോക്കിനടത്തിയിരുന്നത്. സെപ്റ്റംബർ 17ന് കെജ്‌രിവാൾ, കുറ്റവിമുക്തൻ എന്ന് തെളിയിക്കപ്പെടും വരെ മാറിനിൽക്കുന്നതായി പറഞ്ഞ് തന്റെ രാജി പ്രഖ്യാപിച്ചു. തുടർന്ന് അതിഷി മർലെന മുഖ്യമന്ത്രിയായി. കെജ്‌രിവാളിന്റെ അറസ്റ്റിലും തുടർന്നുണ്ടായ രാഷ്ട്രീയസാഹചര്യങ്ങളിലും പ്രതീക്ഷയർപ്പിച്ചാണ് ആം ആദ്മി പാർട്ടി ഫെബ്രുവരിയിൽ നടന്നേക്കാവുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങുന്നത്. 

ബി.ജെ.പിക്ക് വെല്ലുവിളി ഉയർത്തി രാഹുൽ ഗാന്ധി രാജിവെച്ച വയനാട് എം.പി സ്ഥാനത്തേക്ക് സഹോദരി പ്രിയങ്കാ ഗാന്ധിയെത്തിയതാണ് പോയ വർഷം കോൺഗ്രസിന് ആത്മവിശ്വാസമേകിയ മാറ്റങ്ങളിലൊന്ന് നാല് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രീയങ്ക വയനാട്ടിൽ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. റായ്ബറേലിയിൽ വിജയിച്ചതോടെ രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിലെ രാജിവെച്ച ഒഴിവിലേക്കാണ് പ്രിയങ്ക ഗാന്ധി എത്തുന്നത്. വർഷങ്ങളായി പ്രിയങ്ക ഗാന്ധി പൊതുരാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്നുണ്ടെങ്കിലും 2024ലാണ് പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെയ്ക്കുന്നത്.

കന്നി രാഷ്ട്രീയ അങ്കത്തിനിറങ്ങിയ പ്രിയങ്ക ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നും നാല് ലക്ഷത്തിൽപ്പരം വോട്ടുകൾക്കാണ് വിജയിച്ചത്. ഇത്തരത്തിൽ നെഹ്‌റു കുടുംബത്തിലെ മറ്റൊരംഗം കൂടി പാർലമെന്റിലേക്ക് കാലെടുത്തുവെച്ച വർഷം കൂടിയായി 2024. ദേശീയ രാഷ്ട്രീയത്തിൽ ഇടതുപാർട്ടികളുടെ പ്രഭാവം മങ്ങി തുടങ്ങിയവർഷമാണ് കടന്നുപോയത്. കർഷക സമരങ്ങൾ ഉൾപ്പെടെ ഏറ്റെടുത്തിട്ടും ഇന്ത്യൻ പാർലമെൻ്റിൽ ഇടതുപാർട്ടികൾക്ക് നാമമാത്രമായ സാന്നിദ്ധ്യം മാത്രമെ ലഭിച്ചുള്ളൂ. കേരളമെന്ന കൊച്ചു സംസ്ഥാനം ഭരിക്കുന്ന പാർട്ടിയായി ഇടതുപക്ഷം മാറി കഴിഞ്ഞുവെന്ന യാഥാർത്ഥ്യവും തെരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ വ്യക്തമായി.

 #2024IndiaElections, #BJPStruggles, #ModiDecline, #CongressVictory, #NationalPolitics, #IndianElections #KVARTHA

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia