Make in India | 'ഈ ഫോൺ പോലും ഇന്ത്യയിൽ ഉണ്ടാക്കിയതല്ല, കൂട്ടിച്ചേർത്തതാണ്'; മേക്ക് ഇൻ ഇന്ത്യ പരാജയപ്പെട്ടെന്ന് രാഹുൽ ഗാന്ധി


● 'ഉത്പാദന മേഖലയിൽ ഗണ്യമായ കുറവുണ്ടായി'
● 'തൊഴിൽക്ഷാമം ഒരു പ്രധാന പ്രശ്നമായി തുടരുന്നു'
● 'രാഷ്ട്രപതിയുടെ പ്രസംഗത്തിൽ പുതിയതായി ഒന്നുമിമില്ലായിരുന്നു'
ന്യൂഡൽഹി: (KVARTHA) ലോക്‌സഭയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 'മേക്ക് ഇൻ ഇന്ത്യ' എന്ന ആശയം നല്ലതായിരുന്നെങ്കിലും ഇത് നടപ്പാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയപ്പെട്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. നമ്മൾ അതിവേഗം വളർന്നു, ഇപ്പോഴും വളരുകയാണ്, പക്ഷേ വളർച്ച കുറവാണ്. തൊഴിലില്ലായ്മയുടെ പ്രശ്നം പരിഹരിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല എന്നത് ഒരു സാർവത്രിക പ്രശ്നമാണ്. രാജ്യം ഭരിച്ച യുപിഎയ്‌ക്കോ എന്‍ഡിഎയ്‌ക്കോ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2014 ൽ ജിഡിപിയിൽ ഉത്പാദനത്തിന്റെ പങ്ക് 15.3% ആയിരുന്നത് 2025 ൽ 12.6% ആയി കുറഞ്ഞു. ഉത്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തപക്ഷം വലിയ കമ്മി നേരിടേണ്ടിവരും, അതുപോലെ അസമത്വം വർധിക്കുകയും ഗുരുതരമായ പ്രശ്നങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്യും. നമ്മൾ ചെയ്തത് ഉത്പാദനത്തിന്റെ ചുമതല ചൈനയ്ക്ക് കൈമാറുകയായിരുന്നു. ഈ ഫോൺ ഇന്ത്യയിൽ ഉണ്ടാക്കുന്നു എന്ന് പറഞ്ഞാലും അത് ശരിയല്ലെന്ന് തന്റെ മൊബൈല്‍ഫോണ്‍ ഉയര്‍ത്തിക്കാണിച്ച് രാഹുല്‍ഗാന്ധി പറഞ്ഞു.
ഈ ഫോൺ ഇന്ത്യയിൽ ഉണ്ടാക്കിയതല്ല, കൂട്ടിച്ചേർത്തതാണ്. ഫോണിന്റെ എല്ലാ ഘടകങ്ങളും ചൈനയിലാണ് നിർമ്മിക്കുന്നത്. നമ്മൾ ഒരു ഫോൺ ഉപയോഗിക്കുമ്പോഴോ ചൈനീസ് ടീ-ഷർട്ട് ധരിക്കുമ്പോഴോ ചൈനീസ് സ്നീക്കറുകൾ ധരിക്കുമ്പോഴോ നമ്മൾ ചൈനയ്ക്ക് നികുതി നൽകുകയാണ്.
കാരണം ആ ഉൽപ്പന്നം ഉണ്ടാക്കാൻ കുറഞ്ഞത് ഒരു ചൈനീസ് യുവാവെങ്കിലും പണം സമ്പാദിക്കുന്നുണ്ട്.
LIVE: Motion of Thanks | 18th Lok Sabha https://t.co/yWrhgF2okw
— Rahul Gandhi (@RahulGandhi) February 3, 2025
കമ്പ്യൂട്ടർ വിപ്ലവം പോലെ, ഇലക്ട്രിക് മോട്ടോറുകളിലേക്കും, ബാറ്ററികളിലേക്കും, കാറ്റിലേക്കും, സൗരോർജ്ജത്തിലേക്കും, ആണവോർജ്ജത്തിലേക്കും നമ്മൾ മാറുകയാണ്. ഈ വിപ്ലവത്തിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണം. മുമ്പ് കമ്പ്യൂട്ടർ വിപ്ലവം ഉണ്ടായപ്പോൾ കോൺഗ്രസ് സർക്കാർ സോഫ്റ്റ്‌വെയർ വികസനത്തിൽ ശ്രദ്ധ കൊടുത്തു. അതിന്റെ ഫലം ഇന്ന് കാണാം.
ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ രാഷ്ട്രപതി നടത്തിയ പ്രസംഗത്തിൽ താൻ പുതിയതായി ഒന്നും കണ്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ തവണയും അതിനു മുൻപത്തെ തവണയും കേട്ട അതേ പ്രസംഗം തന്നെയാണ് ഇത്തവണയും കേട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്!
Rahul Gandhi criticized Make in India for its failure to boost production and employment. He highlighted how India still depends on China for manufacturing.
#RahulGandhi #MakeInIndia #IndiaPolitics #Budget2025 #Employment #Manufacturing