Opinion | 'ചേലക്കരയിൽ എൽഡിഎഫ് പാട്ടുംപാടി ജയിക്കും'; ഉപതിരഞ്ഞെടുപ്പുകളിലെ ഫലം സർക്കാരിനെ ബാധിക്കില്ലെന്ന് ഇ പി ജയരാജൻ


● ' ഓരോ നേതാക്കളും ഓരോന്ന് പറയുന്നത് കമ്യുണിസ്റ്റ് പാർട്ടി രീതിയല്ല'.
● 'പാലക്കാടും വയനാടും നേട്ടമുണ്ടാക്കും'.
● 'ജനക്ഷേമമാണ് പാർട്ടിയുടെ ലക്ഷ്യം'.
കണ്ണൂർ: (KVARTHA) ഉപതെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് ജയിക്കുമെന്നും കണ്ണൂരിലെ പാർട്ടിയുടെ അഭിപ്രായം പറയേണ്ടത് താനല്ല, എം. വി ജയരാജനാണെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ വ്യക്തമാക്കി. കണ്ണൂർ മഹാത്മ മന്ദിരത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരു അദ്ദേഹം. എ.ഡി.എം കൈക്കൂലി വാങ്ങിയിട്ടുണ്ടോ ഇല്ലയോയെന്ന് ജയരാജൻ പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ അദ്ദേഹത്തോട് ചോദിക്കണം.
എല്ലാ കാര്യങ്ങളിലും പ്രതികരിക്കുന്നയാളാണ് ജയരാജൻ. ഇവിടെ നിന്നും പാർട്ടി ഓഫിസിലേക്ക് അത്ര ദൂരമല്ലേയുള്ളു. നിങ്ങൾക്ക് പോയി ചോദിക്കാം നടന്നത് എന്താണെന്ന്. ഓരോ നേതാക്കളും ഓരോന്ന് പറയുന്നത് കമ്യുണിസ്റ്റ് പാർട്ടി രീതിയല്ല. പാർട്ടിയുടെ അഭിപ്രായം ഈ കാര്യത്തിൽ എംവി ജയരാജൻ പറഞ്ഞു കഴിഞ്ഞു. അതിൽ തനിക്കൊന്നും പറയാനില്ലെന്നും ഇ.പി പറഞ്ഞു.
മാർക്സിസം - ലെനിനിസം ആശയത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയാണിത്. ജനക്ഷേമമാണ് പാർട്ടിയുടെ ലക്ഷ്യം. നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂരിലെയും പത്തനംതിട്ടയിലെയും ജില്ലാ കമ്മിറ്റികൾക്ക് വ്യത്യസ്ത അഭിപ്രായമില്ല. ഈ കാര്യത്തിൽ ഒരേ അഭിപ്രായമേ പാർട്ടിക്കുള്ളുവെന്നും ഇപി പറഞ്ഞു.
ചേലക്കരയിലും പാലക്കാട്ടെയും ഉപതെരഞ്ഞെടുപ്പുകളെ കുറിച്ച് താൻ കണ്ണൂരിൽ നിന്ന് അഭിപ്രായം പറയുന്നത് ശരിയല്ല. ജനവിധി എന്തായാലും സംസ്ഥാന സർക്കാരിനെ ബാധിക്കില്ല. 138 മണ്ഡലങ്ങളിലെയും ജനവിധി രണ്ട് ഉപതെരഞ്ഞെടുപ്പുകളുമായി സാമാന്യവൽകരിക്കാൻ കഴിയില്ല. ചേലക്കരയിൽ എൽ.ഡി.എഫ് പാട്ടുപാടി ജയിക്കും. പാലക്കാടും വയനാടും നേട്ടമുണ്ടാക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു.
കെ മുരളീധരനെ കുറിച്ച് എ.കെ ബാലൻ പറഞ്ഞതിനെ കുറിച്ച അദ്ദേഹത്തോട് പോയി ചോദിക്കണമെന്നും ഇപി ജയരാജൻ കണ്ണൂരിൽ വ്യക്തമാക്കി.
#KeralaPolitics #ByElection #EPJayarajan #LDF #Chelakkara #CPIM