ഹരിതചട്ടം ലംഘിച്ചാൽ പിടിവീഴും: പ്രചാരണത്തിലെ നിയമലംഘനത്തിന് 46 ലക്ഷം രൂപ പിഴ ചുമത്തി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 6500 പരിശോധനകളിൽ 340 കേസുകൾ കണ്ടെത്തി.
● തെർമോക്കോൾ, പ്ലാസ്റ്റിക് ഉൾപ്പെടെ രണ്ട് ടൺ നിരോധിത ഉൽപ്പന്നങ്ങൾ കണ്ടുകെട്ടി.
● പിവിസി ഫ്ളക്സുകൾക്ക് പകരം പുനരുപയോഗിക്കാവുന്ന പോളി എത്തിലീൻ ഉപയോഗിക്കണം.
● അലങ്കാര വസ്തുക്കളായി പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കണം.
● അനുവദനീയമായ പ്രചരണ വസ്തുക്കളിൽ 'പിവിസി മുക്തം' എന്ന ലോഗോ നിർബന്ധമാണ്.
തിരുവനന്തപുരം: (KVARTHA) തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നേതൃത്വത്തിൽ നടപടികൾ ശക്തമാക്കി. ചട്ടങ്ങൾ ലംഘിച്ച് പ്രചാരണ-പ്രവർത്തനങ്ങൾ നടത്തിയതിന് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇതുവരെ 46 ലക്ഷം രൂപ പിഴ ചുമത്തി. നിരോധിത വസ്തുക്കളും മറ്റും കണ്ടുകെട്ടുന്ന നടപടികളും പുരോഗമിക്കുകയാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജില്ലാതല നോഡൽ ഓഫീസർമാരും ശുചിത്വ മിഷനും സംയുക്തമായി നടത്തിയ 6500 പരിശോധനകളിലാണ് ഹരിതചട്ടം ലംഘിച്ച 340 കേസുകൾ കണ്ടെത്തിയത്. മൊത്തം രണ്ടു ടണ്ണിൻ്റെ നിരോധിത ഉൽപ്പന്നങ്ങളാണ് ഇതേവരെ കണ്ടുകെട്ടിയത്. ഇതിൽ തെർമോക്കോൾ, പ്ലാസ്റ്റിക് എന്നിവകൊണ്ടുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളും നിരോധിത അലങ്കാര വസ്തുക്കളും ഉൾപ്പെടുന്നു.
പ്രചാരണത്തിന് ഉപയോഗിക്കേണ്ട വസ്തുക്കൾ
പ്രചാരണ സാമഗ്രികളുടെ ഉപയോഗത്തിൽ കർശന നിർദ്ദേശങ്ങളാണ് കമ്മീഷൻ നൽകിയിട്ടുള്ളത്. പിവിസി ഫ്ളക്സുകൾക്ക് പകരം മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അംഗീകാരമുള്ള പുനരുപയോഗിക്കാവുന്ന പോളി എത്തിലീൻ ആണ് ബോർഡുകൾക്കായി ഉപയോഗിക്കേണ്ടത്. പ്ലാസ്റ്റിക്ക് കലർന്ന നൈലോൺ, പോളിസ്റ്റർ, കൊറിയൻ ക്ലോത്ത് എന്നിവയ്ക്ക് പകരം നൂറ് ശതമാനം കോട്ടൺ തുണി ഉപയോഗിക്കണം.
അതുപോലെ, തെർമ്മോക്കോൾ, സൺപാക്ക് ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ അലങ്കാര ആവശ്യങ്ങൾക്കായി ഒഴിവാക്കി പ്രകൃതി സൗഹൃദവസ്തുക്കൾ മാത്രം ഉപയോഗിക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്ന സാഹചര്യങ്ങളിൽ പ്ലാസ്റ്റിക്, തെർമോക്കോൾ എന്നിവ കൊണ്ടുണ്ടാക്കിയ കപ്പുകൾക്കും പാത്രങ്ങൾക്കും പകരം സ്റ്റീലിൻ്റേയോ സെറാമിക്കിൻ്റേയോ ബദൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.
വ്യാജനിർമ്മിതി തടയാൻ ലോഗോ നിർബന്ധം
പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ വ്യാജനിർമ്മിതിയും വിൽപ്പനയും തടയുന്നതിൻ്റെ ഭാഗമായി കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അനുവദനീയമായ എല്ലാത്തരം പ്രചരണവസ്തുക്കളിലും 'പിവിസി മുക്തം' എന്ന ലോഗോ നിർബന്ധമാണ്. കൂടാതെ, പ്രിൻ്ററുടെ പേരും ഫോൺ നമ്പറും ഓർഡർ നമ്പറും നിർബന്ധമായും ഉണ്ടായിരിക്കണമെന്നും നിർദ്ദേശമുണ്ട്.
തെരഞ്ഞെടുപ്പ് കാലത്ത് ഹരിതചട്ടം ലംഘിക്കപ്പെടുന്നതായി പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ തെളിവ് സഹിതം പരാതിപ്പെടാനുള്ള സൗകര്യവും കമ്മീഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. 9446700800 എന്ന വാട്‌സപ്പ് നമ്പറിലേക്ക് പൊതുജനങ്ങൾക്ക് പരാതികൾ അയക്കാവുന്നതാണ്.
ഈ പ്രധാന വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Kerala Election Commission fined ₹46 lakh for Green Protocol violations in local body election campaigning.
#GreenProtocol #KeralaElection #ElectionCommission #KeralaNews #LocalBodyPolls #PlasticFree
