കോൺഗ്രസ്സിൽ സ്ഥാനാർത്ഥി ചർച്ചകൾ ചൂടുപിടിക്കുന്നു; എംപിമാർക്കും നിയമസഭയിൽ കണ്ണ്


● ഹൈക്കമാൻഡ് സുധാകരന് അനുമതി നൽകിയതായി സൂചനയുണ്ട്.
● ഷാഫി പറമ്പിൽ പാലക്കാട്ടേക്ക് മടങ്ങാൻ താൽപര്യം അറിയിച്ചു.
● ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരും പരിഗണനയിലുണ്ട്.
● കൂടുതൽ നേതാക്കൾ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്ന് വിലയിരുത്തലുണ്ട്.
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് എംപിമാർ കളത്തിലിറങ്ങാൻ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി, പല എംപിമാരും തങ്ങൾ മത്സരിക്കാൻ ആഗ്രഹിക്കുന്ന മണ്ഡലങ്ങളിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. അടുത്തത് യുഡിഎഫ് ഭരണമായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ. അതിനാൽ, മന്ത്രിസ്ഥാനം ലക്ഷ്യമിട്ടാണ് ഇവരുടെ നീക്കം.

കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ കണ്ണൂർ മണ്ഡലത്തിൽനിന്ന് ജനവിധി തേടാൻ തയ്യാറെടുക്കുന്നുവെന്നാണ് വിവരം. രണ്ടുതവണ ജയിച്ച് മന്ത്രിയായ കോൺഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രനെ ഇത്തവണ വീഴ്ത്താൻ താൻ മത്സരിച്ചാൽ കഴിയുമെന്നാണ് സുധാകരൻ തന്റെ വിശ്വസ്തരെ അറിയിച്ചത്.
കെപിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞപ്പോൾ സുധാകരൻ ഹൈക്കമാൻഡിന് മുൻപിൽ വെച്ച പ്രധാന ആവശ്യങ്ങളിലൊന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അനുമതിയായിരുന്നു. ഇത് ഹൈക്കമാൻഡ് അംഗീകരിച്ചതായാണ് സൂചന.
സുധാകരന് അനുമതി ലഭിക്കുകയാണെങ്കിൽ, പാലക്കാട് മത്സരിക്കാൻ ഷാഫി പറമ്പിൽ, ആറന്മുളയിൽ ആന്റോ ആന്റണി, അടൂരിൽ കൊടിക്കുന്നിൽ സുരേഷ്, കോന്നിയിൽ അടൂർ പ്രകാശ്, തിരുവനന്തപുരത്ത് ശശി തരൂർ എംപി എന്നിവർക്കും താൽപ്പര്യമുണ്ടെന്നാണ് വിവരം.
ഈ എംപിമാർ മത്സരസന്നദ്ധത എഐസിസിയെ അറിയിച്ചതായും സൂചനയുണ്ട്. കൂടുതൽ നേതാക്കൾ മത്സരിക്കാൻ താൽപ്പര്യം കാണിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു ഗുണം ചെയ്യുമെന്നും ചില മുതിർന്ന നേതാക്കൾ വിലയിരുത്തുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വത്തിന്റെ സമ്മർദ്ദത്തിലാണ് ഷാഫി പറമ്പിൽ പാലക്കാട് വിട്ട് വടകരയിലേക്ക് മാറിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് തന്നെ മത്സരിക്കാൻ ഷാഫി നേതൃത്വത്തെ താൽപ്പര്യം അറിയിച്ചിട്ടുണ്ട്.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം തമാശരൂപേണയാണ് പ്രതികരിച്ചത്. ഷാഫിക്ക് മത്സരിക്കാൻ താൽപ്പര്യമുണ്ടെങ്കിലും, വടകരക്കാർ 'പുയ്യാപ്ലയെ' വിട്ടുകൊടുക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അധ്യക്ഷൻ തമാശ പറഞ്ഞതാണെങ്കിലും, കൂടുതൽ എംഎൽഎമാരെ നിയമസഭയിലേക്ക് എത്തിക്കാൻ താൻ ശ്രമിക്കുമെന്നും ഷാഫി വ്യക്തമാക്കി. പാലക്കാട് ഷാഫി മത്സരിക്കുകയാണെങ്കിൽ, സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിന് സുരക്ഷിതമായ ഒരു മണ്ഡലം പാർട്ടി കണ്ടെത്തേണ്ടിവരും.
കോൺഗ്രസിന്റെ ഈ നീക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Congress MPs in Kerala are reportedly keen to contest the upcoming assembly elections.
#KeralaElections #Congress #KSudhakaran #ShafiParambil #ShashiTharoor #KeralaPolitics