Kanthapuram | 'സുന്നികളുടെ പള്ളികൾ രാഷ്ട്രീയ ഒത്താശയോടെ മുജാഹിദുകൾ കയ്യേറി', വഖ്‌ഫ് സ്വത്തുകൾ അന്യാധീനപ്പെടുന്നത് തടയാൻ മഹല്ലുകൾ ജാഗ്രത പുലർത്തണമെന്ന് കാന്തപുരം
● 'കയ്യേറിയത് വഖ്ഫ് ചെയ്ത വ്യക്തിയോടും സമൂഹത്തോടുമുള്ള വഞ്ചന'
● 'മഹല്ലുകൾ നേതൃപരമായ പങ്കുവഹിക്കണം'
● മർകസിൽ തജ്ദീദ് മഹല്ല് സാരഥി സംഗമം നടന്നു
കോഴിക്കോട്: (KVARTHA) പാരമ്പര്യമായി വഖ്‌ഫ് ചെയ്ത സ്വത്തുകൾ അന്യാധീനപ്പെടുന്നത് തടയാൻ മഹല്ല് നേതൃത്വങ്ങൾ ജാഗ്രത പുലർത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറികാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു.
കോഴിക്കോട് നഗരത്തിൽ സുന്നികളുടെ വഖ്‌ഫ് ആയിരുന്ന മുഹ്‌യിദ്ദീൻ പള്ളി, പട്ടാള പള്ളി എന്നിവ രാഷ്ട്രീയ ഒത്താശയോടെയാണ് മുജാഹിദുകൾ കയ്യേറിയതെന്നും ഇത് വഖ്ഫ് ചെയ്ത വ്യക്തിയോടും സമൂഹത്തോടുമുള്ള വഞ്ചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാടിന്റെ ആത്മീയവും സാമൂഹികവുമായ പുരോഗതിയിൽ നേതൃപരമായ പങ്കുവഹിക്കാൻ മഹല്ലുകൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മർകസിൽ നടന്ന തജ്ദീദ് മഹല്ല് സാരഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു കാന്തപുരം.
മർകസ് മസ്ജിദ് അലൈൻസിന് കീഴിൽ നടന്നുവരുന്ന മഹല്ല് സാരഥി സംഗമങ്ങളുടെ ചുവടുപിടിച്ച് വിവിധ ആത്മീയ-സാമൂഹ്യക്ഷേമ പദ്ധതികളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. കോഴിക്കോട്, കുന്ദമംഗലം, കൊടുവള്ളി സോൺ പരിധിയിലെ 78 മഹല്ലുകളിൽ നിന്നായി 350 ലധികം ഭാരവാഹികൾ പങ്കെടുത്ത സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ പ്രാർഥനക്ക് നേതൃത്വം നൽകി. മുഹമ്മദലി സഖാഫി വള്ളിയാട് അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ബാഫഖി, ഹസൈനാർ ബാഖവി, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അക്ബർ ബാദുഷ സഖാഫി, അബ്ദുലത്വീഫ് സഖാഫി പെരുമുഖം, ഇഖ്ബാൽ സഖാഫി ചടങ്ങിൽ സംബന്ധിച്ചു.
#Wakf #Sunni #Kerala #India #mosque #landdispute #religiousconflict #Kanthapuram