കണ്ണൂരിൽ 1025 പ്രശ്‌നബാധിത ബൂത്തുകൾ; വോട്ടെടുപ്പ് കർശന നിരീക്ഷണത്തിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് വോട്ടെടുപ്പ് നിരീക്ഷിക്കും.
● കളക്ടറേറ്റുകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കി.
● അസാധാരണ നടപടികൾക്കെതിരെ കമ്മീഷൻ ഉടൻ ഇടപെടും.
● അതിക്രമിച്ചു കയറിയാൽ കർശന പോലീസ് നടപടിക്ക് നിർദേശം നൽകും.
● പ്രിസൈഡിംഗ് ഓഫീസറാണ് പോളിംഗ് സ്റ്റേഷനിലെ പരമാധികാരി.
● സുതാര്യമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ കൂട്ടായ പ്രവർത്തനം.
കണ്ണൂർ: (KVARTHA) വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്ന കണ്ണൂർ ജില്ലയിൽ 1025 പ്രശ്‌നബാധിത ബൂത്തുകളിൽ അതീവ സുരക്ഷാക്രമീകരണങ്ങളും വെബ്കാസ്റ്റിംഗ് സംവിധാനങ്ങളും ഒരുക്കി. കൂടാതെ ഈ മേഖലകളിൽ അധിക പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രശ്‌നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് പ്രക്രിയ പൂർണ്ണമായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. ഇതിനു പുറമെ അതത് ജില്ലാ കളക്ടറേറ്റുകളിൽ സജ്ജീകരിച്ചിട്ടുള്ള കൺട്രോൾ റൂമുകളിലും പ്രശ്‌നബാധിത ബൂത്തുകളിൽ ഏർപ്പെടുത്തിയ ലൈവ് വെബ്കാസ്റ്റിങിലൂടെ നിരീക്ഷണം നടത്തും. സിറ്റി പോലീസ് കമ്മീഷണർമാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും നേതൃത്വത്തിലാണ് ജില്ലകളിൽ നിരീക്ഷണം നടത്തുന്നത്.
ബൂത്തുകളിൽ എന്തെങ്കിലും അസാധാരണ നടപടി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ കമ്മീഷൻ ഇടപെട്ട് നടപടി സ്വീകരിക്കും. ബൂത്തിനുളളിൽ അതിക്രമിച്ചു കയറുകയോ, കൂട്ടംകൂടി നിന്ന് തിരഞ്ഞെടുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉടൻ പോലീസിന് നിർദേശം നൽകും. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് രണ്ട് കൺട്രോൾ റൂമുകളാണ് ഇതിനായി പ്രവർത്തിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥർക്ക് പുറമെ പോലീസ്, എക്‌സൈസ്, ബിഎസ്എൻഎൽ, ഐകെഎം, മോട്ടോർവാഹനവകുപ്പ്, കെൽട്രോൺ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമാണ് നിരീക്ഷണത്തിൽ പങ്കുചേരുന്നത്.

വോട്ടെടുപ്പിനായി സജ്ജമാക്കിയ അതാത് പോളിംഗ് സ്റ്റേഷനുകളിലെ പരമാധികാരി പ്രിസൈഡിംഗ് ഓഫീസറാണ്. പോളിംഗ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന കെട്ടിടവും, അതിനു ചുറ്റുവട്ടത്ത് 200 മീറ്റർ ദൂരപരിധിയിൽപ്പെടുന്ന പ്രദേശവും പ്രിസൈഡിംഗ് ഓഫീസറുടെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കും.
സ്വതന്ത്രവും, നീതിയുക്തവും, സുതാര്യവും, സുഗമവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ പോളിംഗ് ടീമിലുള്ള എല്ലാവരുടെയും സഹകരണം ഉറപ്പാക്കി ഒരു ടീമെന്ന നിലയിലാണ് ബൂത്തുകളിലെ പ്രവർത്തനം.
പോളിംഗിന് മുമ്പ് പോളിംഗ് സ്റ്റേഷൻ ഒരുക്കുക, വോട്ടെടുപ്പ് ദിവസം വോട്ടെടുപ്പ് തുടങ്ങുന്നതിനു മുൻപ് പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ മോക് പോൾ നടത്തുകയും വോട്ടിംഗ് മെഷീൻ മുദ്രവെയ്ക്കുകയും ചെയ്യുക, പോളിംഗ് സ്റ്റേഷനിൽ നടക്കുന്ന പ്രധാനപ്പെട്ട എല്ലാ സംഭവങ്ങളും പ്രിസൈഡിംഗ് ഓഫീസർ ഡയറിയിൽ രേഖപ്പെടുത്തുക, പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ അർഹതയുള്ള ആളുകളെ മാത്രം അനുവദിക്കുക, പോളിംഗ് സ്റ്റേഷനിലും പരിസരത്തും തിരഞ്ഞെടുപ്പ് നിയമങ്ങൾ നടപ്പിലാക്കുക, വോട്ടെടുപ്പിനിടയിൽ ഉണ്ടാകാവുന്ന സവിശേഷ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുക, വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്ത് ക്യൂവിൽ നിൽക്കുന്നവർക്ക് സ്ലിപ്പ് നൽകുകയും വോട്ടെടുപ്പ് അവസാനിപ്പിക്കുകയും ചെയ്യുക, വോട്ടെടുപ്പിനു ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ മുദ്രവെയ്ക്കുക, രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കിന്റെ പകർപ്പ് പോളിംഗ് ഏജന്റുമാർക്ക് നൽകുക, വോട്ടിംഗ് യന്ത്രങ്ങളും തിരഞ്ഞെടുപ്പ് രേഖകളും സുരക്ഷിതമായി സ്വീകരണ കേന്ദ്രത്തിൽ തിരികെ ഏൽപ്പിക്കുക എന്നിവയാണ് പ്രിസൈഡിംഗ് ഓഫീസറുടെ പ്രധാന ചുമതലകൾ.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Kannur polls to see strict surveillance in 1025 vulnerable booths.
#KannurElection #Webcasting #PollSecurity #KeralaPolls #VulnerableBooths #PresidingOfficer
