ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജി: പിന്നിൽ ആരോഗ്യ പ്രശ്നങ്ങളോ രാഷ്ട്രീയമോ?


● മൂന്ന് വർഷം പൂർത്തിയാകുന്നതിന് മുമ്പാണ് രാജി
● രാഷ്ട്രപതി മുർമുവിനാണ് രാജിക്കത്ത് കൈമാറിയത്
● എക്‌സ് പ്ലാറ്റ്‌ഫോമിൽ രാജിക്കത്ത് പങ്കുവെച്ചു
ന്യൂഡല്‍ഹി: (KVARTHA) ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി രാജിവെച്ചു. മെഡിക്കൽ ഉപദേശം കണക്കിലെടുത്താണ് താൻ സ്ഥാനമൊഴിയുന്നതെന്നും, ഈ പദവിയിൽ നിന്ന് അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്നും രാജിക്കത്ത് എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചുകൊണ്ട് അദ്ദേഹം അറിയിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിനാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്.
മുൻപ് പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ജഗദീപ് ധൻകർ, 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി ചുമതലയേറ്റത്. 2027 വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നെങ്കിലും മൂന്ന് വർഷം പൂർത്തിയാക്കും മുൻപാണ് രാജി പ്രഖ്യാപനം. അദ്ദേഹത്തിന്റെ ചില ഇടപെടലുകൾ മുൻപ് ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.
കഴിഞ്ഞ മാർച്ച് മാസം മുതൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഈ മാസമാണ് അദ്ദേഹം തിരികെ ചുമതലയിലെത്തിയത്. ഇന്നും അദ്ദേഹം പാർലമെന്റിൽ എത്തിയിരുന്നു. ഭരണഘടനയിലെ അനുച്ഛേദം 67 (a) പ്രകാരമാണ് രാജിയെന്ന് രാഷ്ട്രപതിക്ക് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ കത്താണ് അദ്ദേഹം എക്‌സിൽ പങ്കുവെച്ചത്.
രാഷ്ട്രപതിയിൽ നിന്ന് ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ളതാണ് കത്ത്. ഭാരതത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും സാക്ഷിയാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്. അതേസമയം, രാജിക്ക് പിന്നിൽ രാഷ്ട്രീയപരമായ കാരണങ്ങൾ ഉണ്ടോയെന്ന് വ്യക്തമല്ല.
ഇക്കഴിഞ്ഞ ജൂലൈ ഏഴിന് അദ്ദേഹം ഭാര്യ ഡോ. സുധേഷ് ധൻകറിനൊപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഉച്ചപൂജയ്ക്കായിരുന്നു ഇരുവരും ക്ഷേത്രത്തിലെത്തിയത്. പത്തുമിനിറ്റുകൊണ്ട് ദർശനം പൂർത്തിയാക്കിയ ഉപരാഷ്ട്രപതി രണ്ടേകാലോടെ ഗുരുവായൂർ ശ്രീ കൃഷ്ണ കോളേജ് ഹെലിപ്പാഡിൽ നിന്നും കൊച്ചിയിലേക്ക് മടങ്ങുകയും ചെയ്തു. കൊച്ചിയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ വിദ്യാർത്ഥികളുമായി സംവദിച്ച ശേഷമാണ് അദ്ദേഹം ഡല്‍ഹിക്ക് മടങ്ങിയത്.
ജഗദീപ് ധൻകറിൻ്റെ രാജിയില്‍ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ
Article Summary: Vice President Dhankhar resigns citing health reasons
#JagdeepDhankhar #VicePresident #IndianPolitics #ResignationNews #HealthUpdate #DelhiNews