Ismail Haniyeh | ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെട്ടു
ഏത് സാഹചര്യവും നേരിടാന്‍ ഒരുക്കമാണെന്ന് ഇസ്രാഈല്‍.
കയ്‌റോ: (KVARTHA) ഹമാസ് തലവന്‍ (Hamas Leader) ഇസ്മാഈൽ ഹനിയ (Ismail Haniyeh-61) കൊല്ലപ്പെട്ടു. ടെഹ്‌റാനിലെ (Tehran) വസതിക്കുള്ളില്‍വെച്ചാണ് (Residence) ഹനിയ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇസ്രാഈലിന്റെ (Israel) ആക്രമണത്തില്‍ ഹനിയയുടെ അംഗരക്ഷകനും (Bodyguards) കൊല്ലപ്പെട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു.
'സഹോദരന്‍, നേതാവ്, പ്രസ്ഥാനത്തിന്റെ തലവനായ മുജാഹിദ് ഇസ്മാഈല്‍ ഹനിയ, പുതിയ (ഇറാന്‍) പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം ടെഹ്റാനിലെ ആസ്ഥാനത്തുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു,'- ഫലസ്തീന്‍ അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ചുമതലയേല്‍ക്കുന്നതിന്റെ ഭാഗമായാണ് ഹനിയ ഇറാനിയന്‍ തലസ്ഥാനമായ ടെഹ്‌റാനിലെത്തിയത്. ഇറാനിലെത്തിയ ഹനിയ, ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുന്‍പായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
ഹിസ്ബുല്ല തലവന്‍മാരിലൊരാളായ ഫൗദ് ശുകറിനെ വധിച്ചെന്ന് ഇസ്രാഈല്‍ സൈന്യം അവകാശപ്പെട്ടതിന്റെ പിറ്റേന്നാണ് ഹനിയയുടെയും മരണം. പിന്നാലെ, ഏത് തരത്തിലുള്ള സാഹചര്യവും നേരിടാന്‍ സൈന്യം ഒരുക്കമാണെന്ന് ഇസ്രാഈല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാറി വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന്, ഇസ്രാഈലില്‍, ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഹനിയയെ വധിക്കുമെന്ന് ഇസ്രാഈല്‍ പ്രഖ്യാപിച്ചിരുന്നു.
ഇസ്രാഈല്‍-ഹമാസ് യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ സംഭാഷണങ്ങള്‍ക്കുള്ള മധ്യസ്ഥനായി ഹനിയ ഇടപെട്ടിരുന്നു. ഹനിയയുടെ മൂന്ന് ആണ്‍മക്കളും നാല് പേരക്കുട്ടികളും ഇസ്രാഈല്‍ ആക്രമണത്തില്‍ നേരത്തെ കൊല്ലപ്പെട്ടതായി ഹമാസ് വ്യക്തമാക്കിയിരുന്നു.
2017 മുതല്‍ ഹമാസിന്റെ തലവനായിരുന്ന ഹനിയ ഖത്വറിലിരുന്നായിരുന്നു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വന്നത്. ഗസയിലെ അഭയാര്‍ഥി കാംപില്‍ ജനിച്ച ഹനി 1980കളുടെ അവസാനത്തോടെ ഹമാസില്‍ ചേര്‍ന്നു. വൈകാതെ ശെയ്ഖ് അഹമ്മദ് യാസീന്റെ വലംകൈയായി മാറി. 80കളിലും 90കളിലും നിരവധി തവണ ഇസ്രാഈലിന്റെ തടവിലായി. 2006ലെ ഫലസ്തീന്‍ സര്‍കാരില്‍ പ്രധാനമന്ത്രിയായി ചുമതലേയറ്റു. പിന്നാലെ വീണ്ടും ജയിലിലുമായ ഹനിയ 10 വര്‍ഷത്തിന് ശേഷമാണ് ഹമാസ് തലവനായി തിരികെയെത്തി വാര്‍ത്തകളില്‍ നിറഞ്ഞത്. അതേ വര്‍ഷം തന്നെ ഹനിയയെ ആഗോള ഭീകരനായി യുഎസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.