Party Policy | 'പാർട്ടി പദവിയിൽ പ്രായപരിധി ഇളവ് ഒരാൾക്ക് മാത്രമല്ല'; പ്രായമുള്ളവരെ പാർട്ടിക്ക് ഉപയോഗിക്കാനാവുമെന്ന് ഇ.പി ജയരാജൻ


● മുതിർന്ന നേതാക്കളുടെ അനുഭവസമ്പത്തിനെ വിലമതിക്കും
● കൂടുതൽ യുവതീ - യുവാക്കൾ പാർട്ടിയുടെ നേതൃ രംഗത്തേക്ക് വരുന്നുണ്ട്
● ആശാവർക്കർ സമരത്തിന് പിന്നിൽ വലതുപക്ഷ ശക്തികൾ
കണ്ണൂർ: (KVARTHA) പാർട്ടി പദവിയിൽ പ്രായപരിധി ഇളവ് നൽകുന്നത് ഒരാൾക്ക് വേണ്ടി മാത്രമെന്നത് ദുർവ്യാഖ്യാനമാണെന്നും പ്രായപരിധി, ടേം വ്യവസ്ഥയിൽ പാർട്ടി തീരുമാനമെടുക്കുന്നത് സാഹചര്യം അനുസരിച്ചാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ പറഞ്ഞു. പാപ്പിനിശേരി അരോളിയിലെ വീട്ടിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതൽ യുവതീ - യുവാക്കൾ പാർട്ടിയുടെ നേതൃ രംഗത്തേക്ക് വരുന്നുണ്ട്. അവർക്ക് കൂടി പരിഗണന നൽകുകയെന്നതാണ് സിപിഎം നയമെന്നും ജയരാജൻ പറഞ്ഞു. എന്നാൽ പ്രായപരിധി കഴിഞ്ഞവരുടെ അനുഭവ സമ്പത്തും പ്രവർത്തന മികവും പാർട്ടിക്ക് കൂടുതൽ ഉപയോഗിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. 75 പിന്നിട്ട നേതാക്കൾ പാർട്ടിയുടെ സമ്പത്താണ് അവരെ 'ആ രീതിയിൽ പരിഗണിക്കും. ആശാവർക്കർമാർ നടത്തുന്ന സമരങ്ങളോട് നല്ല വാക്കുകൾ കൊണ്ട് പ്രതികരിക്കുന്നതാണ് നല്ലതെന്നും ഇ പി ജയരാജൻ പറഞ്ഞു.
നേരത്തെ മുൻ മന്ത്രിയും സിപിഎം നേതാവുമായ എളമരം കരീം ആശവർക്കർമാരുടെ സമരത്തെ അധിക്ഷേപിച്ചു സംസാരിച്ചിരുന്നു. അതിനെ പരാമർശിച്ചായിരുന്നു ഇപി യുടെ പ്രതികരണം. ആശാവർക്കർമാരുടെ താൽപര്യം സംരക്ഷിക്കാനുള്ള സമരമല്ല ഇപ്പോൾ നടക്കുന്നത്. വലതു പക്ഷ തീവ്രവാദ ശക്തികളാണ് സമരത്തിന് പിന്നിൽ. കലാപാഹ്വാനമാണ് നടത്തുന്നതെന്നും ഇത് നാടിനു ഗുണം ചെയ്യില്ലെന്നും ജയരാജൻ പറഞ്ഞു. കഴിഞ്ഞ ദിവസം നിയമ സഭയിൽ മുഖ്യമന്ത്രിയെ മിസ്റ്റർ ചീഫ് മിനിസ്റ്ററെന്ന് രമേശ് ചെന്നിത്തല പരാമർശിച്ചതിനെയും ഇപി ജയരാജൻ വിമർശിച്ചു. അത്തരം പരാമർശം അഹംഭാവമാണെന്നും അതിനൊന്നും മരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വി ഡി സതീശൻ പ്രതിപക്ഷ നേതാവാകാൻ കൊള്ളില്ലെന്ന് തോന്നിപ്പിക്കാൻ വേണ്ടിയാണ് ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത്. ഈ പ്രയോഗം സോണിയ ഗാന്ധിയുടെ അടുത്തും രാഹുൽ ഗാന്ധിയുടെ അടുത്തും പറയുമോയെന്നും ജയരാജൻ ചോദിച്ചു. ഇളനീരിനേക്കാൾ നല്ലതാണ് കള്ളെന്നും കള്ളിന് ഒരുപാട് ഔഷധ ഗുണങ്ങളുണ്ടെന്നും ജയരാജൻ കുട്ടിച്ചേർത്തു. പണ്ട് കുട്ടികൾക്ക് പോലും കള്ള് കൊടുക്കാറുണ്ട്. എന്നാൽ കള്ളിനെ കുറിച്ചല്ല പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്, മദ്യത്തെ കുറിച്ചാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.
EP Jayarajan clarifies age limit relaxation in party posts is not exclusive. He emphasizes using experienced leaders. Criticizes Chennithala and supports positive approach to Asha workers' protests.
#EPJayarajan, #CPIM, #PartyPolicy, #AgeLimit, #PoliticalSpeech, #AshaWorkers