Denial | ഇ പിക്കെതിരെ തിരഞ്ഞെടുപ്പ് 'ബോംബ്'; ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ഏൽപ്പിച്ചില്ലെന്ന് വിശദീകരണം


● തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശ്രമമാണിതെന്ന് ആരോപിച്ചു.
● ഡി സി ബുക്സുമായുള്ള കരാർ ഇല്ലെന്ന് വ്യക്തമാക്കി.
● 'ആത്മകഥയിലെ ഭാഗങ്ങൾ എന്ന് കാണിച്ച് പുറത്ത് വന്നത് കെട്ടിച്ചമച്ചതാണ്'.
കണ്ണൂർ: (KVARTHA) തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ആത്മകഥ പുറത്തിറക്കിയിട്ടില്ലെന്നും തന്റെ ആത്മകഥയിലെ ഭാഗങ്ങൾ എന്ന് കാണിച്ച് പുറത്ത് വന്നത് പുസ്തക ഭാഗങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഇ പി വ്യക്തമാക്കി.
ഇല്ലാത്ത കാര്യങ്ങളാണ് പുറത്ത് വന്നതെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി സി ബുക്സുമായി ഒരു കരാറുമില്ല. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി കെട്ടിച്ചമച്ച വാർത്ത മാത്രമാണിത്. പുറത്ത് വരുന്നത് പൂർണമായും വ്യാജമായ കാര്യമാണ്. എന്നെയും പാർട്ടിയെയും നശിപ്പിക്കാനുള്ള നീക്കമാണിത്. പൂർണമായും. ആസൂത്രിതമായ പദ്ധതിയാണ് ഇതെന്നും ഇ പി ജയരാജൻ ആരോപിച്ചു.
അതേസമയം, രാവിലെ മുതൽ തന്നെ എല്ലാ മാധ്യമങ്ങളും ഇ പി ജയരാജന്റെ ആത്മകഥയിലെ ഭാഗങ്ങളെന്ന് അവകാശപ്പെട്ട് വാർത്ത നൽകിയിരുന്നു. എഴുതി തീരാത്ത ആത്മകഥയുടെ കവർ പേജ് ഉൾപ്പെടെ കാണിച്ചായിരുന്നു വ്യാജ വാർത്ത പുറത്ത് വന്നിരുന്നത്. ഇതിനെ പൂർണമായും നിഷേധിച്ചുകൊണ്ടാണ് ഇ പി ജയരാജന്റെ പ്രതികരണം.
#EPJayarajan #Autobiography #FakeNews #KeralaPolitics #CPIM #ElectionStrategy