Candidates | പാലക്കാട്ട് മിൻഹാജ്, ചേലക്കരയിൽ കെപിസിസി സെക്രടറി എൻ കെ സുധീർ; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പി വി അൻവറിന്റെ ഡിഎംകെ


● 'സിപിഎമ്മിൽ സർവതും പിണറായി വിജയൻ'.
● 'എഡിഎമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണം'.
● 'പിപി ദിവ്യയുടെ ഭർത്താവ് പി ശശി'.
പാലക്കാട്: (KVARTHA) നിർണായകമായ കേരളത്തിലെ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പി വി അൻവർ എംഎൽഎയുടെ ഡെമോക്രാറ്റിക് മൂവ്‌മെൻ്റ് ഓഫ് കേരള (ഡിഎംകെ) യും. പാലക്കാട്ട് സാമൂഹിക പ്രവർത്തകൻ മിൻഹാജും ചേലക്കരയിൽ മുൻ കെപിസിസി സെക്രട്ടറി എൻ കെ സുധീറും ഡിഎംകെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കുമെന്ന് പി വി അൻവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സിപിഎമ്മിൽ സർവതും പിണറായി വിജയനെന്ന് പി വി അൻവർ ആരോപിച്ചു. എഡിഎമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണം. പിണറായിക്ക് ഞാനും കെട്ടിയോനും തട്ടാനും മതിയെന്ന നിലപാടാണ്. പിപി ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബിനാമിയാണ്. ശശിയുടെ ഇംഗിതത്തിന് എഡിഎം വഴങ്ങിയില്ലെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ്, ലീഗ്, മതേതര വിശ്വാസികൾ ഒപ്പമുണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു.
പി വി അൻവർ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന് ആദ്യം പ്രചരിച്ചിരുന്നെങ്കിലും പിന്നീട് പാലക്കാട്ടും ചേലക്കരയിലും സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന പി സരിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പിന്തുണയ്ക്കാൻ അൻവർ താൽപര്യം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹവുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
എന്നാൽ ഡിഎംകെയിൽ ചേരാൻ സരിൻ തയ്യാറായില്ല. പകരം ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി കോൺഗ്രസിലെ രാഹുൽ മാങ്കൂട്ടിലിനെതിരെ മത്സരിക്കാൻ തീരുമാനിച്ചതായാണ് പുറത്തുവരുന്ന വിവരം. എൻ കെ സുധീർ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. ദളിത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച് വരികയായിരുന്നു.
#KeralaPolitics #PVAnvar #DMK #KeralaElections #Palakkad #Chelakkara #IndependentCandidates