Congress Tactics | വണ്ടേ നീ നശിച്ചു, വിളക്കും കെടുത്തി! ഡൽഹിയിലെ കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് പോരാട്ടം ആപ്പിന് ഒരുക്കിയ മരണക്കെണിയോ?


● രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കം പ്രചാരണത്തിനിറങ്ങി
● ആപ്പിനെതിരെയുള്ള കോൺഗ്രസിന്റെ പോരാട്ടം ബിജെപിക്ക് ഗുണകരമായി.
● ന്യൂനപക്ഷ, ദളിത് വോട്ടുകളിൽ ഭിന്നിപ്പുണ്ടായി
കനവ് കണ്ണൂർ
ന്യൂഡൽഹി: (KVARTHA) ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ നിലം തൊടാൻ പോവില്ലെന്ന കണക്കുകൂട്ടൽ ആദ്യമേ തന്നെ കോൺഗ്രസിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തങ്ങൾ മുങ്ങിയാലും സാരമില്ല ഇൻഡ്യ മുന്നണിയിലെ ഘടകകക്ഷിയായ ആം ആദ്മി പാർട്ടിയെ ചവുട്ടി താഴ്ത്താനും അവർ തീരുമാനിച്ചു. രാഹുൽ ഗാന്ധിക്ക് പകരം ഇൻഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അരവിന്ദ് കെജ്രിവാളിനെ ഉയർത്തി കൊണ്ടുവരാനുള്ള വ്യാഗത ചില പ്രതിപക്ഷ പാർട്ടികൾ കാണിച്ചത് കോൺഗ്രസിന് അലോസരം സൃഷ്ടിച്ചിരുന്നു.
കെജ്രിവാളിൻ്റെ തട്ടകമായ ഡൽഹിയിലെ പതനം ഈ അവകാശവാദത്തിന് തടയിടുമെന്ന് കോൺഗ്രസ് കണക്കുകൂട്ടി. ഡൽഹി തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും സഖ്യമുണ്ടാക്കിയില്ലെന്നു മാത്രമല്ല ആപ്പിനെ തുടക്കത്തിലെ അഴിമതിയുടെ പേരിൽ കടന്നാക്രമിക്കുകയാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും ചെയ്തത്. വെറും മൂന്നരശതമാനം വോട്ടിനാണ് ആപ്പിന് ഭരണ നഷ്ടമുണ്ടായെങ്കിൽ ആറര ശതമാനം വോട്ടു പിടിച്ചാണ് കോൺഗ്രസ് ആപ്പിൻ്റെ തോൽവി ഉറപ്പിച്ചത്. 46 ശതമാനം വോട്ടു നേടി ബിജെ.പിക്ക് പിന്നാലെ 43 ശതമാനം നേടിയ കെജ്രിവാളും കൂട്ടരുമുണ്ടായിരുന്നു.
ബിജെപിയാണ് തങ്ങളുടെ മുഖ്യ ശത്രുവെന്ന് പുറമേ പ്രസംഗിക്കുന്ന കോൺഗ്രസ് നേതാക്കൾ പരസ്യമായി പാലം വലിക്കുകയാണ് ചെയ്തത്. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തില്‍ ഒരുമിച്ച് ഉണ്ടായിരുന്നിട്ടും കോണ്‍ഗ്രസ് ദില്ലിയില്‍ ആം ആദ്മിക്കെതിരെ മത്സരിച്ചതിന്റെ കാരണം ഇതിനോടകം തന്നെ വ്യക്തമായിക്കഴിഞ്ഞു. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു സീറ്റില്‍പ്പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല എന്നിട്ടും കോണ്‍ഗ്രസ് ഈ വര്‍ഷം എല്ലാ സീറ്റിലും സജീവമായി മത്സരിച്ചത് ആപ്പിനെ തകര്‍ക്കാന്‍ വേണ്ടിയായിരുന്നു.
ഡൽഹിയില്‍ ആപ്പിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയത് ബിജെപിക്ക് ഏറെഗുണകരമായി. അരവിന്ദ് കെജരിവാളിനെ തോല്‍പ്പിക്കാന്‍ ഡൽഹിയിൽ മോദിയേക്കാള്‍ മുന്നില്‍ നിന്നത് രാഹുല്‍ ഗാന്ധിയായിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണം നടത്തിയത് എഎപിയെയും അരവിന്ദ് കെജ്രിവാളിനെയും കടന്നാക്രമിച്ചായിരുന്നു. ഇതോടെ ന്യൂനപക്ഷ, ദളിത് വോട്ടുകളില്‍ ഭിന്നിപ്പ് സൃഷ്ടിക്കുക എന്ന കോണ്‍ഗ്രസിന്റെ ശ്രമം ഫലം കണ്ടു.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആപ്പ് 30 സീറ്റുകൾക്ക് അവകാശവാദം ഉന്നയിച്ചതും ഡൽഹിക്ക് പിന്നാലെ തങ്ങൾ ഭരിക്കുന്ന പഞ്ചാബ് കൂടി പിടിച്ചെടുത്തതും കോൺഗ്രസിനെന്നും ഉറങ്ങാത്ത മുറിവായിരുന്നു. തോൽക്കുമെന്ന് ഉറപ്പായ യുദ്ധത്തിലും ബി.ജെ.പിയെ ഗൗനിക്കാതെ കോൺഗ്രസ് പൊരുതിയത് തങ്ങൾക്കേറ്റ അപമാനം തീർക്കാൻ കൂടിയായിരുന്നു. ഇൻഡ്യാ മുന്നണിയെന്ന മുങ്ങുന്ന കപ്പലിൽ നിന്നാണ് ഈ നിഴൽ യുദ്ധമെന്നത് ഓർക്കാനുള്ള സമചിത്തത കോൺഗ്രസ് ഓർക്കാഞ്ഞത് നാളത്തെ ദേശീയ രാഷ്ട്രീയത്തിൻ്റെ തലവര തന്നെ മാറ്റിയേക്കാം.
ശിവസേനയും നാഷനൽ കോൺഫറൻസുമൊക്കെ ബി.ജെ.പി പാളയത്തിൽ എത്തിയാലും അത്ഭുതപ്പെടാനില്ല. വണ്ടേ നീ നശിച്ചു, വിളക്കും കെടുത്തിയെന്ന് കോൺഗ്രസിനെ വിശേഷിപ്പിച്ചാലും ഡൽഹി തെരഞ്ഞെടുപ്പിൻ്റെ പേരിൽ അതു സാധൂകരിക്കപ്പെട്ടേക്കാം.
ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Congress's efforts in Delhi elections aimed at bringing down AAP inadvertently helped BJP, with Rahul Gandhi leading the charge against Kejriwal, a move that hurt Congress itself.
#Congress #DelhiElection #AAP #RahulGandhi #Kejriwal #BJP