Congress Failures | തോറ്റു തൊപ്പിയിടുമ്പോഴും പാഠം പഠിക്കാത്ത കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിലെ ദുരന്തമായി മാറുമ്പോൾ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഹരിയാനയിലും മഹാരാഷ്ട്രയിലും ജമ്മു കശ്മീരിലും കോണ്‍ഗ്രസിനെ തോല്‍പ്പിച്ചത് ഏറെക്കുറെ സമാനമായ കാരണങ്ങളാണ്.
● ലോക്‌സഭയല്ല നിയമസഭയെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുമ്പോഴേക്കും അതിന് വലിയ വില കൊടുക്കേണ്ടി വന്നു.
● ഫലം വന്നപ്പോള്‍ 32ല്‍ വെറും ആറ് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്!.
നവോദിത്ത് ബാബു
(KVARTHA) കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തകർന്നടിയാതെ പിടിച്ചു നിന്നെങ്കിലും വീണ്ടും പരാജയം ശീലമാക്കുകയാണ് കോൺഗ്രസ്. ഇതിനു ശേഷം നടന്ന മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പൊടി പോലും എടുക്കാനില്ലാതെയാണ് കോൺഗ്രസ് ചാരമായി പോയത്. ആദ്യം ഹരിയാനയും ജമ്മു കശ്മീരും, ഇപ്പോള്‍ മഹാരാഷ്ട്രയും. ഇവിടങ്ങളിലൊന്നും സ്വയം അടയാളപ്പെടുത്താൻ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് കഴിഞ്ഞില്ലെന്നത് അപമാനകരമാണ്.
ഐ.സി.യുവിൽ നിന്നും തിരിച്ചുവരുന്നുവെന്ന് തോന്നിച്ച കോൺഗ്രസിനെ ജനങ്ങൾ തെരഞ്ഞു പിടിച്ചു തോൽപ്പിക്കുന്നത് എന്തിനാണെന്ന് അവർക്ക് മനസിലായില്ലെങ്കിൽ മറ്റാർക്കാണ് തിരിച്ചറിയാനാവുക. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അടിത്തട്ടിലെ ജനങ്ങള്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള ഭരണവിരുദ്ധവികാരം ഉണ്ടായിട്ടും അതിന് ബദൽ തങ്ങളാണെന്ന് സ്ഥാപിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല.
ഹരിയാനയിലും മഹാരാഷ്ട്രയിലും ജമ്മു കശ്മീരിലും കോണ്‍ഗ്രസിനെ തോല്‍പ്പിച്ചത് ഏറെക്കുറെ സമാനമായ കാരണങ്ങളാണ്.

അമിത ആത്മവിശ്വാസം, ഉള്‍പാര്‍ട്ടി തര്‍ക്കം, സീറ്റ് വിഭജന തര്‍ക്കം കാരണങ്ങൾ ഒരുപാടുണ്ട്. തങ്ങൾ ചിലയിടങ്ങളിൽ ദുർബലരാണെന്ന് തിരിച്ചറിയാതെ ആണ്ടി വലിയ അടിക്കാരനാണെന്നു ആണ്ടിതന്നെ മാലോകരോട് പറയുന്ന വീമ്പു പറച്ചിലാണ് കോൺഗ്രസ് നടത്തുന്നത്. പണ്ടെങ്ങോ അപ്പനപ്പാപ്പൻമാർ ആനപുറത്തിരുന്നതിൻ്റെ തഴമ്പ് ഇപ്പോൾ തങ്ങളുടെ പൃഷ്ഠത്തിലുണ്ടെന്ന് ഭാവിക്കുകയാണ് രാഹുലും ഖാർഖെയും കെ സിയുമെല്ലാം.
ദേശീയതലത്തില്‍ ഇന്‍ഡ്യ സഖ്യത്തിലെ പ്രധാനി കോണ്‍ഗ്രസ് ആണെങ്കിലും പല സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങള്‍ അങ്ങനെയല്ല. എന്നിട്ടും, സഖ്യ സാധ്യതകള്‍ ആരായുമ്പോള്‍ കോണ്‍ഗ്രസ് പുലര്‍ത്തുന്ന മേല്‍ക്കോയ്മാ സമീപനം മുന്നണിയുടെ കെട്ടുറപ്പിനെ തകര്‍ക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടനവും, ആ സമയത്ത് കോണ്‍ഗ്രസിന് അനുകൂലമായി നിലനിന്നിരുന്ന ഒരു തരംഗവുമായിരുന്നു കോണ്‍ഗ്രസിനെ ഒരു വിലപേശല്‍ ശേഷിയിലേക്ക് എത്തിച്ചത്. എന്നാല്‍ ലോക്‌സഭയല്ല നിയമസഭയെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുമ്പോഴേക്കും അതിന് വലിയ വില കൊടുക്കേണ്ടി വന്നു.
പൂര്‍വകാല തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മോശം പ്രകടനങ്ങള്‍ നടത്തിയ, എന്നാല്‍ പ്രാദേശിക കക്ഷികള്‍ക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ പോലും യാതൊരു ഉളുപ്പുമില്ലാതെ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുകയാണ്. കാശ്മീരിലും മഹാരാഷ്ട്രയിലുമായിരുന്നു ഈ പ്രശ്‌നം രൂക്ഷമായത്. 2000ന് ശേഷം കാശ്മീരില്‍ കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കിലും, സീറ്റുകളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞുവന്നു. എന്നാല്‍ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസത്തിന്റെ പുറത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് നാഷണല്‍ കോണ്‍ഫറന്‍സിന്റെ ശക്തി കേന്ദ്രങ്ങളിലെ സീറ്റുകളായിരുന്നു.

ഇത് സഖ്യത്തിനുള്ളില്‍ തന്നെ വലിയ ചര്‍ച്ചകളിലേക്ക് വഴിവെച്ചിരുന്നു. ഫലം വന്നപ്പോള്‍ 32ല്‍ വെറും ആറ് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്! ഹരിയാനയിലും കോണ്‍ഗ്രസ് കനത്ത തോല്‍വിയാണ് നേരിട്ടത്. അമിത ആത്മവിശ്വാസത്തില്‍ പ്രാദേശിക കക്ഷികളുടെ പോലും സഖ്യം വേണ്ടായെന്ന് തീരുമാനിച്ച് മത്സരിച്ച കോണ്‍ഗ്രസിൻ്റെ കാലിനടിയിലെ മണ്ണാണ് ഹരിയാനയിൽ ഒലിച്ചു പോയത്. കൂനിൻമേൽ കുരുവായിരുന്നു അവിടുത്തെ ഗ്രൂപ്പിസവും. രണ്‍ദീപ് സിംഗ് ഹൂഡയും കുമാരി സെല്‍ജയും സുര്‍ജെവാലയും അടക്കമുള്ള നേതാക്കളുടെ പരസ്യ പോര് ജനങ്ങളെ വെറുപ്പിച്ചു.
മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സീറ്റ് വിഭജനത്തിന് മുൻപെതന്നെ ആര് മുഖ്യമന്ത്രിയാകും എന്നതിനെ ചൊല്ലിയായിരുന്നു മഹാ വികാസ് അഘാഡിയിലെ തര്‍ക്കം. ശരദ് പവാറിനെപ്പോലെയോ ഉദ്ധവ് താക്കറെയെ പോലെയോ ഒരു ജനകീയ നേതാവില്ലാത്ത, 2014ലെ മോദി തരംഗത്തിന് ശേഷം സീറ്റ് നിലകളില്‍ മെച്ചമുണ്ടാക്കാന്‍ കഴിയാത്ത കോണ്‍ഗ്രസും അവകാശ വാദം ഉന്നയിച്ചതോടെ ആകെ പ്രതിസന്ധിയായി. സീറ്റ് വിഭജനം പോലും തിരഞ്ഞെടുപ്പിന്റെ ഏറ്റവും അവസാന മണിക്കൂറുകളിലേക്ക് നീണ്ടു. വിമതരുടെ ശല്യം വേറെയുമുണ്ടായി. സഖ്യത്തിലും അതിന് പുറത്തും പ്ലാന്‍ ഇല്ലാതിരുന്ന കോണ്‍ഗ്രസ് ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ മഹാരാഷ്ട്രയില്‍ തകര്‍ന്നടിഞ്ഞു.
ഇനി വരാന്‍ പോകുന്നത് ഡൽഹിയും ബിഹാറുമാണ്. കോണ്‍ഗ്രസിനെയും ഇന്‍ഡ്യ സഖ്യത്തെയും സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള രണ്ട് സംസ്ഥാനങ്ങള്‍. ആം ആദ്മിയുടെ ശക്തി കേന്ദ്രമായ ഡൽഹിയിൽ സഖ്യം ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ബിഹാറിലും വലിയ അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് കോണ്‍ഗ്രസ് തയ്യാറാകേണ്ടി വരും. ഹരിയാന, കശ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് കൃത്യമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ ഡൽഹിയിലും ബിഹാറിലും കോണ്‍ഗ്രസ് വലിയ വില കൊടുക്കേണ്ടി വരുമെന്നത് തീര്‍ച്ചയാണ്. നരേന്ദ്ര മോദിയെ മൂക്കിൽ വലിച്ചു കളയുമെന്ന് നടിക്കുന്ന രാഹുൽ ഗാന്ധി സ്വപ്ന ജീവിയായ രാഷ്ട്രീയക്കാരനാണ്.
ഉട്ടോപ്യൻ ഐഡിയയുള്ള കെ സി വേണുഗോപാലാണ് മുഖ്യ ഉപദേശകൻ. ഗ്രൗണ്ട് റിയാലിറ്റി അറിയാവുന്ന മല്ലികാർജുൻ ഖാർഗെയുണ്ടെങ്കിലും അദ്ദേഹത്തിന് പാർട്ടിയിൽ നിന്നും പിൻതുണ ലഭിക്കുന്നേയില്ല. യുക്തിപരമായി ചിന്തിക്കുകയും ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുകയും ചെയ്തിരുന്ന സോണിയാ ഗാന്ധി രോഗാഗ്രസ്തയായതിനാൽ അവർ എല്ലാത്തിനും സാക്ഷിയായി മാറുകയാണ്. ഇതേ പോക്കാണ് മുൻപോട്ടെങ്കിൽ ഇനിയും കോൺഗ്രസിന് ഒട്ടേറെ തോൽവികൾ ഏറ്റുവാങ്ങേണ്ടിവന്നേക്കും. അപ്പുറമുള്ളത് രാഷ്ട്രീയ ചാണക്യൻമാരായ നരേന്ദ്ര മോദിയും അമിത് ഷായുമാണെന്നിരിക്കെ അവരെ നേരിടാൻ പുതിയ ടൂളൊന്നുമില്ലെങ്കിൽ വെറുതെ വിലപിക്കുകയല്ലാതെ കോൺഗ്രസിനുള്ളിൽ മറ്റു മാർഗങ്ങളൊന്നുമില്ല.
#CongressDefeat #RahulGandhi #HaryanaElection #MaharashtraPolitics #PoliticalCrisis #IndianPolitics
