Media Boycott | റിപ്പോര്‍ട്ടര്‍ ചാനലിനെ ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ്; 'മാധ്യമപ്രവര്‍ത്തനം എന്നാല്‍ സിപിഎമ്മിന്റെയും ബിജെപിയുടെയും അടിമപ്പണി അല്ല'


● 'സ്ത്രീകളടക്കം പത്തോളം പ്രവര്‍ത്തകര്‍ക്കെതിരെ ചാനല്‍ കള്ളക്കേസ് കൊടുത്തു.'
● 'പാലക്കാട് ഇലക്ഷനോട് അനുബന്ധിച്ച് നടത്തിയ വര്‍ഗീയ പ്രചാരണങ്ങള്‍ കലാപം പടര്‍ത്തുന്നു.'
● 'സ്‌കൂള്‍ കലോത്സവ സദ്യയില്‍ ടിവി അവതാരകന്‍ ജാതി വിഷം കലര്‍ത്തി.'
● 'സമൂഹത്തില്‍ വെറുപ്പും അശ്ലീലങ്ങളും മാത്രം പ്രചരിപ്പിച്ച് ഉപജീവനം.'
തിരുവനന്തപുരം: (KVARTHA) റിപ്പോര്‍ട്ടര്‍ ചാനലിനെ കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ അത്യുജ്വല വിജയത്തിന്റെ ശോഭ കെടുത്തുന്ന വിധം ഐക്യജനാധിപത്യ മുന്നണിയെ വര്‍ഗീയ കക്ഷികളുമായി കൂട്ടിക്കെട്ടിയ സമീപനമാണ് റിപ്പോര്‍ട്ടര്‍ ടിവി സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ചാനലിന്റെ കോണ്‍ഗ്രസ് വിരുദ്ധ വര്‍ഗീയ പ്രചാരണങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ സ്ത്രീകളടക്കം പത്തോളം പ്രവര്‍ത്തകര്‍ക്കെതിരെ ചാനല്‍ കള്ളക്കേസ് കൊടുത്തു. പ്രവര്‍ത്തകരെ സംരക്ഷിക്കുകയും അവര്‍ക്ക് വേണ്ട നിയമസഹായം ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.
മാധ്യമസ്വാതന്ത്ര്യത്തിന് ഒപ്പം എല്ലാക്കാലത്തും നിലകൊണ്ടിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഞങ്ങളെ വേട്ടയാടുമ്പോഴും ആ നിലപാടില്‍ ഇന്നേവരെ ഒരു മാറ്റവും വരുത്തിയിട്ടില്ല. എന്നാല്‍ പാലക്കാട് ഇലക്ഷനോട് അനുബന്ധിച്ച് റിപ്പോര്‍ട്ടര്‍ പ്രതിനിധി നടത്തിയ കൊടും വര്‍ഗീയ പ്രചാരണങ്ങള്‍ നാട്ടില്‍ കലാപം പടര്‍ത്തുന്നതാണ്. ഇതുവരെയും ആ നീച പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനുള്ള സാമാന്യ മര്യാദ ചാനല്‍ കാണിച്ചിട്ടില്ല.
സ്‌കൂള്‍ കലോത്സവ സദ്യയില്‍ ജാതി വിഷം കലര്‍ത്തിയ റിപ്പോര്‍ട്ടര്‍ ടിവി അവതാരകന്‍, ഇക്കുറി സ്‌കൂള്‍ കലോത്സവത്തിന് വന്ന പിഞ്ചുബാലികമാരെ പറ്റി പോലും ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നിറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തി ചിരിക്കുന്നത് നമ്മള്‍ കണ്ടു. സമൂഹത്തില്‍ വെറുപ്പും അശ്ലീലങ്ങളും മാത്രം പ്രചരിപ്പിച്ചു ഉപജീവനം നടത്തുന്ന ഇത്തരം മാധ്യമ പ്രവര്‍ത്തകര്‍ നാടിന് ഭീഷണിയാണ്.
ഏറ്റവും ഒടുവില്‍ ഏറെ പ്രിയപ്പെട്ട പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ഓഫീസുകള്‍ക്കെതിരെ വരെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന നിലയിലേക്ക് ചാനല്‍ അധ:പതിച്ചു. മാധ്യമപ്രവര്‍ത്തനം എന്നാല്‍ സിപിഎമ്മിന്റെയും ബിജെപിയുടെയും അടിമപ്പണി അല്ലെന്ന് ഇത്തരക്കാര്‍ മനസ്സിലാക്കിയാല്‍ നന്ന്. പാര്‍ട്ടിക്കെതിരെ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ തിരുത്തുന്നത് വരെ ബഹിഷ്‌കരണം തുടരുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക.
The Congress party has announced a boycott of Reporter TV, accusing the channel of biased reporting and spreading communal propaganda. The decision follows a series of allegations against the channel, including filing false cases against Congress workers.
#CongressBoycott, #ReporterTV, #KeralaPolitics, #MediaBias, #PoliticalControversy