Criticism | ഭരണകൂട ഭീകരതയുടെ ഇരയായി സായിബാബ വിട പറയുമ്പോൾ; ചോര പൊടിയാത്ത 'തടവറക്കൊലപാതകത്തിൽ' മൗനം പാലിക്കുന്നുവോ ജനാധിപത്യ ഇന്ത്യ?


● സായിബാബ ഒരു ദളിത് ആക്ടിവിസ്റ്റും അധ്യാപകനുമായിരുന്നു
● സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തു
● ജയിലിൽ വച്ച് അദ്ദേഹത്തെ പീഡിപ്പിച്ചുവെന്ന് ആരോപണം
(KVARTHA) ഇന്ത്യൻ ജനാധിപത്യത്തിനേറ്റ കറുത്തപാടുകളിലൊന്നാണ് ഡോക്ടർ ഗോകാര കൊണ്ട നാഗ സായിബാബയുടെ അകാലവിയോഗം. ഭരണകൂടം ദയയുടെ ലവലേശമില്ലാതെ ഇഞ്ചിഞ്ചായി തടവറയിലിട്ട് കൊല്ലുകയായിരുന്നു അദ്ദേഹത്തെയെന്ന് നിസംശയം പറയാം. ജയിലിൽ നിന്നും പുറംലോകത്തെക്ക്
സായിബാബ എഴുതിയ കത്തുകളിൽ ഇന്ത്യയുടെ ഫാസിസ്റ്റ് ഭരണകൂട വർത്തമാന കാലത്തെക്കുറിച്ചുള്ള എല്ലാ ആശങ്കകളുമുണ്ടായിരുന്നു. തനിക്ക് നേരെ വന്ന അതികഠിനമേറിയ സാഹചര്യങ്ങളോട് ശാരീരിക ദൗർബല്യങ്ങൾക്കിടെയിലും നിരന്തരം പൊരുതി മുൻപോട്ടു പോയ ജീവിതമായിരുന്നു സായിബാബയുടേത്.
അദ്ദേഹത്തെ ഭയക്കുന്ന ഭരണകൂടം കെട്ടിപ്പൊക്കിയ പത്മവ്യൂഹത്തിനെതിരെ അദ്ദേഹം അക്ഷീണം പൊരുതി. ഇത്തരത്തിലുള്ള വെല്ലുവിളികളെയെല്ലാം നിശ്ചയദാർഢ്യ ദൃഢതയോടെ കീഴടക്കിയ സായിബാബയ്ക്ക് അപ്രതീക്ഷിതമായി തേടിയെത്തിയ മരണത്തോട് മാത്രം തോൽവി സമ്മതിക്കേണ്ടി വന്നു. അൻപത്തിയേഴാം വയസിൽ ഈ ലോകത്തോട് വിട പറയുമ്പോഴും ഓർമ്മകൾ കൊണ്ടു ഇന്ത്യൻ രാഷ്ട്രീയത്തെ തീപ്പിടിപ്പിക്കുകയാണ് ഈ വിപ്ലവകാരി.
1967ൽ ആന്ധ്രായിലെ അമലാപുരത്തായിരുന്നു സായിബാബയുടെ ജനനം. അഞ്ചാം വയസിൽ പോളിയോ ബാധിച്ച് അരയ്ക്കു കീഴ്പോട്ട് തളർന്നുപോയ സായിബാബയുടെ ജീവിതത്തിന് പിന്നീടങ്ങോട്ട് താങ്ങായത് ഒരു വീൽചെയറും സ്ഥായിയായ ഇച്ഛശക്തിയുമായിരുന്നു. പഠിച്ച് പഠിച്ച് മുന്നേറുമ്പോഴും സമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങൾക്ക് വേണ്ടി നിലകൊള്ളേുന്ന ആശയദൃഢത അദ്ദേഹത്തിനുണ്ടായിരുന്നു. ജീവിതത്തിന്റെ എല്ലാ പ്രതികൂല സാഹചര്യങ്ങളോടും പൊരുതി, സായിബാബ നടന്നുകയറിയത് ദില്ലി സർവകലാശാലയിലെ അധ്യാപന പദവിയിലേക്കായിരുന്നു.
ശരീരത്തിൻെറ മുക്കാൽ ശതമാനവും പോളിയോ ബാധിച്ച് ശാരീരിക വെല്ലുവിളികളോട് പൊരുതിക്കൊണ്ടിരുന്ന സായിബാബയെ 2014 മെയ് മാസമാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള ആ അറസ്റ്റിന് പിന്നാലെ ഡൽഹി സർവകലാശാല അദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പിന്നീടുണ്ടായ പീഢന പർവങ്ങൾ അദ്ദേഹത്തിന്റെ എഴുത്തുകളിലൂടെ പുറം ലോകത്തിരുന്ന് നിസ്സഹായതയോടെ ജനാധിപത്യ ഇന്ത്യയിലെ ജനങ്ങൾ അറിഞ്ഞതാണ്.
നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്ക്ഒടുവിൽ സുപ്രീംകോടതി ഇടപെട്ടതുകൊണ്ടു മാത്രമാണ് അൽപമെങ്കിലും മാനുഷിക പരിഗണന സായിബാബയ്ക്ക് ലഭിച്ചത്.
ജയിൽവാസം അനുഷ്ഠിക്കുമ്പോൾ സായിബാബയെ ഏതെങ്കിലും രീതിയിൽ പീഡിപ്പിക്കാൻ ജയിൽ അധികൃതർ ശ്രമിച്ചിരുന്നു. അദ്ദേഹത്തെ പാർപ്പിച്ചിരുന്ന ജയിലറയിൽ സിസിടിവി ക്യാമറ വെച്ചുകൊണ്ടായിരുന്നു ആദ്യ തുടക്കം. നിരന്നുനീങ്ങാൻ പോലും ശേഷിയില്ലാതിരുന്ന, ടോയ്‌ലെറ്റിലേയ്ക്ക് പോകണമെങ്കിൽ പോലും പരസഹായം വേണ്ടിയിരുന്ന സായിബാബയുടെ സെല്ലിൽ എന്തിനാണ് സിസിടിവിയെന്ന് ചോദിച്ചാൽ അത് രാജ്യദ്രോഹമായേക്കാവുന്ന ഭയത്താൽ ആ ചോദ്യം ശക്തമായി എവിടെയും ഉയർന്നില്ല.
ഇതിനെതിരെ സായിബാബ പ്രതികരിച്ചത് നിരാഹാരമിരുന്നുകൊണ്ടാണ്. വിചാരണയുടെ പല സമയങ്ങളിലും മണിക്കൂറുകളോളം മൂത്രമൊഴിക്കാൻ പോലും സമ്മതിക്കാതെ സായിബാബയെ ജയിൽ അധികൃതർ ബുദ്ധിമുട്ടിച്ചു. വിചാരണയുടെ പേരിൽ നിലത്ത് വലിച്ചിഴക്കുകയും പലപ്പോഴും വീൽചെയർ നിഷേധിക്കുകയും ചെയ്തു. വെള്ളം കുടിക്കാൻ ഒരു കുപ്പി പോലും അനുവദിക്കാതെ ജയിൽ അധികൃതർ സായിബാബയോട് വൈര്യനിര്യാതന ബുദ്ധിയോടെ പെരുമാറി.
ശാരീരിക വെല്ലുവിളികൾ സായിബാബയ്ക്ക് നൽകിയതിനെക്കാൾ എത്രയോ മടങ്ങ് ക്രൂരതയാണ് ഭരണകൂടം അദ്ദേഹത്തിന് കാത്തുവെച്ചത്. കുറ്റം തെളിയാതിരുന്നിട്ടും കുറ്റവാളിയെപോലെയാണ് സായിബാബയെയും അദ്ദേഹത്തിന്റെ ചിന്താശേഷിയെയും ഭരണകൂടം വീക്ഷിച്ചത്. ഒടുവിൽ 2024 മാർച്ച് അഞ്ചിന് ബോംബെ ഹൈക്കോടതി വെറുതെ വിടുമ്പോൾ ഒരു മനുഷ്യായുസ്സിന്റെ എല്ലാ അവശതകളും പേറിക്കൊണ്ടാണ് സായിബാബ പുറത്തിറങ്ങിയത്. അപ്പോഴേക്കും അദ്ദേഹത്തിന്റെ ശരീരത്തിന്റെ 90 ശതമാനത്തോളം തളർച്ച ബാധിച്ചിരുന്നു.
എതിർസ്വരങ്ങളെ എല്ലാ വശത്തുനിന്നും വളഞ്ഞിട്ട് ആക്രമിച്ച്, നിശ്ശബ്ദരാക്കി ഇല്ലാതാക്കാനുള്ള, ഭരണകൂട ശ്രമങ്ങളുടെ ഇരയായിരുന്നു സായിബാബയും. ഭീമ കൊറേഗാവ് പോലുള്ള ഇതുവരെ തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ ഭാഗമായി പിന്നീട് സ്റ്റാൻ സ്വാമിയും, വരവരറാവുവും, റോണാ വിത്സനും ഹാനി ബാബുവുമെല്ലാം അനുഭവിച്ചത് സായിബാബ കടന്നുപോയ അതേ കഠിന വേദനകളിലൂടെയാണ്. ഡൽഹി കലാപത്തിന്റെ പേരിൽ വിചാരണ പോലും നടക്കാതെ ദീർഘകാലമായി ജയിലിൽ കഴിയുന്നവരിൽ ചിലൻ നിലവിൽ കടന്നുപോകുന്നതും സായിബാബയ്ക്ക് ഭരണകൂടം വിധിച്ച അതേ വഴികളിലൂടെയാണ്. ഇവരുടെ ജാമ്യാപേക്ഷകൾ നിരന്തരം തള്ളപ്പെടുന്നത് ഒരു വാർത്തയെ അല്ലാതായി മാറിയിട്ടുണ്ട്.
ദളിതർക്കും ആദിവാസികൾക്കും വേണ്ടി എല്ലാകാലവും നിലകൊണ്ടതായിരുന്നു സായിബാബയുടെ മനുഷ്യപക്ഷ രാഷ്ട്രീയം. ഇതു മാന്യമായ വിചാരണ പോലും വേണ്ടാത്ത ഒരു രാജ്യദ്രോഹകുറ്റമാണെന് ഭരണകൂടത്തിൻ്റെ നിലപാട് ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്നതാണ്. സായിബാബയെന്ന മനുഷ്യാവകാശ പ്രവർത്തകനെ ഇഞ്ചിഞ്ചായി ഇല്ലാതാക്കാൻ ഭരണകൂടം സ്വീകരിച്ച മാർഗങ്ങൾ ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമാണോയെന്ന ചോദ്യം ഇനിയും ശക്തമായി ഉയരേണ്ടതുണ്ട്.
മഹത്തരമായ ഇന്ത്യൻ ഭരണഘടന, ഒരു പൗരന് യോജിക്കാൻ മാത്രമല്ല വിയോജിക്കാനും അനീതിക്കെതിരെ പോരാടാനുമുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട്. അതു ഉരുക്കു മുഷ്ടി കൊണ്ടും തടവറയിലിട്ടും അടിച്ചമർത്തുന്നത് ജനാധിപത്യത്തിന് തന്നെ പോറൽ ഏൽപ്പിക്കും. ഇതിനെതിരെ പ്രതിഷേധമുയർന്നില്ലെങ്കിൽ ഡോ. സായി ബാബ തന്നെ അവസാനകത്തിൽ എഴുതിയതുപോലെ വരാൻ പോകുന്നത് രാജ്യത്ത് കെട്ടകാലം തന്നെയായിരിക്കും.
#SaiBaba #CustodialDeath #India #HumanRights #JusticeForSaiBaba