ഭർതൃമതിക്കൊപ്പം പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കടലിൽ കണ്ടെത്തി


● യുവതി നീന്തി രക്ഷപ്പെട്ടെങ്കിലും രാജേഷ് ഒഴുക്കിൽപ്പെട്ടു.
● ഞായറാഴ്ച രാവിലെ ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതാണ്.
● ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് യുവാവിനെ കാണാതായത്.
● പഴയങ്ങാടി മാട്ടൂൽ പുലിമുട്ടിന് സമീപം നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
● മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
കണ്ണൂർ: (KVARTHA) ഭർതൃമതിയായ യുവതിക്കൊപ്പം വളപട്ടണം പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കടലിൽ കണ്ടെത്തി. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പനയാൽ പെരിയാട്ടടുക്കത്തെ പ്രവാസിയും നിലവിൽ പന്തൽ തൊഴിലാളിയുമായ സി. രാജേഷ് എന്ന രാജു (39) വിൻ്റെ മൃതദേഹമാണ് ബുധനാഴ്ച പുലർച്ചെ ആറ് മണിയോടെ പുതിയങ്ങാടി മാട്ടൂൽ പുലിമുട്ടിന് സമീപം തീരത്ത് മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. പെരിയാട്ടടുക്കത്തെ മാധവൻ-ഭാർഗ്ഗവി ദമ്പതികളുടെ അവിവാഹിതനായ മകനാണ് രാജേഷ്.
കഴിഞ്ഞ ഞായറാഴ്ച (ജൂൺ 29) രാവിലെ ഒൻപത് മണിയോടെ ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ രാജേഷ് പിന്നീട് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ ബേക്കൽ പോലീസിൽ പരാതി നൽകി.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച രാത്രി പെരിയാട്ടടുക്കത്തെ ഭർതൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമായ 35 വയസ്സുകാരിക്കൊപ്പം രാജേഷ് വളപട്ടണം പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ വിവരം പുറത്തുവന്നത്. യുവതി നീന്തി രക്ഷപ്പെട്ട് കരയിലെത്തിയെങ്കിലും രാജേഷ് ഒഴുക്കിൽപ്പെട്ട് കടലിലേക്ക് എത്തുകയായിരുന്നു.
നാട്ടുകാരിൽ നിന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വളപട്ടണം പോലീസിനോട് യുവതിയാണ് തന്നോടൊപ്പം രാജേഷും പുഴയിൽ ചാടിയ കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് ബുധനാഴ്ച രാവിലെ പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ പഴയങ്ങാടി പോലീസ് മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോലീസ് അറിയിച്ചതിനെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജിലെത്തിയ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Man who jumped into Valapattanam river found dead in sea.
#Kannur #ValapattanamRiver #Tragedy #MissingPerson #BodyFound #KeralaNews