അന്താരാഷ്ട്രതലത്തിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ ഷാജി എൻ കരുൺ ഓർമ്മയായി


● വെള്ളയമ്പലത്തെ വീട്ടിൽവെച്ചായിരുന്നു അന്ത്യം.
● അർബുദത്തിന് ചികിത്സയിലായിരുന്നു.
● കെഎസ്എഫ്ഡിസി ചെയർമാനായിരുന്നു.
● 40-ഓളം സിനിമകൾക്ക് ഛായാഗ്രഹണം വഹിച്ചു.
● 'പിറവി' പ്രധാന സിനിമകളിൽ ഒന്ന്.
● സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.
● ജി. അരവിന്ദനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം: (KVARTHA) പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. രാവിലെ മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായിരുന്നുവെന്നാണ് വിവരം.
ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭ ആയിരുന്നു ഷാജി എന്‍ കരുണ്‍. കെഎസ്എഫ്ഡിസിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്ന കാലയളവിലും അദ്ദേഹം ചികിത്സയുടെ ഭാഗമായിരുന്നു.
കൊല്ലം ജില്ലയില്‍ കണ്ടചിറയില്‍ എന്‍. കരുണാകരന്റേയും ചന്ദ്രമതിയുടേയും മൂത്ത പുത്രനായിട്ടാണ് ഷാജി ജനിച്ചത്. 1963 ല്‍ അവരുടെ കുടുംബം തിരുവന്തപുരത്തേക്ക് മാറി. പള്ളിക്കര സ്‌കൂള്‍, യൂണിവേഴ്‌സിറ്റി കോളജ്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1971 ല്‍ ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ചേര്‍ന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമ നേടി.
സംസ്ഥാന ചലചിത്ര അക്കാദമി രൂപപ്പെട്ടപ്പോള്‍ അദ്ദേഹം അവിടെ നിയമിതനായി. പ്രശസ്ത സംവിധായകനായ ജി. അരവിന്ദനെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. അദ്ദേഹത്തിന്റെ കീഴില്‍ ഷാജി ഛായാഗ്രാഹകനായി കൂടി. കൂടാതെ പ്രശസ്ത സംവിധായകരായ കെ.ജി. ജോര്‍ജ്, എം.ടി. വാസുദേവന്‍ നായര്‍ എന്നിവരുടെ കൂടെയും ഷാജി ജോലി ചെയ്യാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ക്യാമറ/ഛായാഗ്രഹണം മലയാള സിനിമക്ക് ഒരു പ്രത്യേക തലമാണ് നല്‍കിയത്.
40 ഓളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങള്‍ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു. കാഞ്ചന സീത, എസ്തപ്പാന്‍, ഒന്നുമുതല്‍ പൂജ്യം വരെ സിനിമകള്‍ക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു.
ഈ വാർത്ത ഷെയർ ചെയ്യൂ! നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക!
Renowned Malayalam film director and cinematographer Shaji N. Karun (73) passed away due to cancer. He was known for his significant contributions to Indian cinema, including acclaimed films like 'Piravi'.
#ShajiNKarun, #MalayalamCinema, #Obituary, #IndianCinema, #FilmDirector, #Cinematographer